/indian-express-malayalam/media/media_files/bXAted7opDyGttdK3rzu.jpg)
മലയാളി സ്ത്രീയെ മായമേതുമില്ലാതെ വെള്ളിത്തിരയില്‍ പകര്‍ത്തിയ നടിയാണ് ഉർവശി. ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതുമായി കൊള്ളട്ടെ ആ കഥാപാത്രത്തെ ഉർവശി തന്മയത്വത്തോടെ, മലയാളിത്തത്തോടെ അവതരിപ്പിക്കും. എക്കാലവും സ്ക്രീനിൽ ജീവിക്കുക തന്നെയായിരുന്നു ഉർവശിയുടെ കഥാപാത്രങ്ങൾ. നടിപ്പിൻ രാക്ഷസി എന്നാണ് ഉർവശിയെ കമൽഹാസൻ അടക്കമുള്ള താരങ്ങൾ വിശേഷിപ്പിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരം ഉർവശിയുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. കൂടെ നടൻ കെ പി ഉമ്മറിനെയും കാണാം. ഉർവശിയുടെ രണ്ടാമത്തെ സിനിമയായ 'കതിർമണ്ഡപ'ത്തിൽ നിന്നുള്ളതാണ് ഈ ചിത്രം.
നാടക നടനായ ചാവറ വി പി നായരുടെയും നടി വിജയലക്ഷ്മിയുടെയും മകളായ ഉർവശി എട്ടാം വയസ്സിൽ വിടരുന്ന മൊട്ടുകൾ' എന്ന ചിത്രത്തിൽ ബാലതാരമായാണ് ആദ്യം അഭിനയിക്കുന്നത്. ഉർവശിയുടെ ചേച്ചിയും നടിയുമായ കൽപ്പനയുടെ ആദ്യ ചിത്രവും ഇതു തന്നെയായിരുന്നു. പിന്നീട് 1979ൽ പുറത്തിറങ്ങിയ 'കതിർമണ്ഡപം' എന്ന ചിത്രത്തിൽ ജയഭാരതിയുടെ മകളായും ഉർവശി വേഷമിട്ടു.തുടർന്ന് നിരവധി ചിത്രങ്ങളിൽ ബാലതാരമായി.
ഉർവശി ആദ്യമായി നായികയാവുന്നത് തന്റെ പതിമൂന്നാം വയസ്സിലാണ്. 'തൊടരും ഉറവ്' (1983) ആയിരുന്നു ഉർവശി ആദ്യമായി നായികയായ ചിത്രം, എന്നാൽ ഈ ചിത്രം മൂന്നു വർഷങ്ങൾക്കു ശേഷം 1986ലാണ് തിയേറ്ററുകളിലെത്തിയത്.
ഉർവശി നായികയായി ആദ്യം തിയേറ്ററുകളിലെത്തിയത് 'മുന്താണി മുടിച്ചു' എന്ന തമിഴ് ചിത്രമാണ്. പിന്നീട് അങ്ങോട്ട് മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി 500 ലേറെ സിനിമകളിലാണ് ഉർവശി വേഷമിട്ടത്. അടുത്തിടെ റിലീസിനെത്തിയ 'ഉള്ളൊഴുക്ക്' വരെ എത്തി നിൽക്കുന്നു ഉർവശിയുടെ അഭിനയജീവിതം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.