/indian-express-malayalam/media/media_files/m0GAwrwcMaOkLQltkpUS.jpg)
ജി വേണുഗോപാൽ, കെ എസ് ചിത്ര (ഫയൽ: ഫൊട്ടോ)
കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി ജി വേണുഗോപാൽ. അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്ര ഏറെ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഇതോടെയാണ് ചിത്രയ്ക്ക് സോഷ്യൽ മീഡിയയിലൂടെ പിന്തുണയറിയിച്ച് ഗായകൻ ജി വേണുഗോപാൽ രംഗത്തെത്തിയത്.
"ഇക്കഴിഞ്ഞ അൻപത് വർഷത്തിലേറെയായ് കെഎസ് ചിത്രയെ അറിയാം. ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണ് പ്രസ്താവനയ്ക്ക് പിന്നിലുള്ളത്, ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല," വേണുഗോപാൽ ഫോസ്ബുക്ക് പോസ്റ്റിൽ പങ്കിട്ടു.
"ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയിൽ പോ, അഞ്ച് നേരം നിസ്ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിർന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേർപെടുത്തുകയോ ചെയ്യാറില്ല. സമൂഹ മാധ്യമമാകുന്ന ഈ പുതിയ കളിപ്പാട്ടത്തിൽ നമ്മൾ മലയാളികൾ അഭിരമിക്കുന്നു," വേണുഗോപാൽ കൂട്ടിച്ചേർത്തു.
അയോദ്ധ്യയിൽ ജനുവരി 22ന് പ്രതിഷ്ഠ നടക്കുമ്പോൾ ഉച്ചയ്ക്ക് 12.20ന് എല്ലാവരും ശ്രീരാമ മന്ത്രം ജപിച്ചുകൊണ്ടിരിക്കണമെന്നും, വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണമെന്നും പറയുന്ന കെ എസ് ചിത്രയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലടക്കം നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ഗായകരടക്കം നിരവധി പേരാണ് വിമർശനം അറിയിച്ച് പോസ്റ്റുകൾ പങ്കുവച്ചത്.
Read more:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.