/indian-express-malayalam/media/media_files/CoumWBIXqcP66ieaaF3W.jpg)
നായക കേന്ദ്രീകൃതമായ മലയാള സിനിമയിലേക്ക് ഒരു കൊടുങ്കാറ്റുപോലെ വന്ന് തരംഗമായി മാറുകയായിരുന്നു ഷക്കീല. 90കളിലും 2000ന്റെ തുടക്കത്തിലും ധാരാളം സോഫ്റ്റ് പോൺ ചിത്രങ്ങളിൽ നായികയായി എത്തിയ ഷക്കീല സ്റ്റീരിയോടൈപ്പുകൾ തകർത്തുകൊണ്ട് മലയാള സിനിമയിലെ "നായിക" എന്ന ആശയത്തെ തന്നെ പുനർനിർവചിച്ചു. താരപദവിയിലേക്കുള്ള ഷക്കീലയുടെ ഉയർച്ച പരമ്പരാഗത നിർവചനങ്ങളെയും ജെൻഡർ ഡൈനാമിക്കിനെയും തന്നെ മാറ്റിമറിക്കുന്നതായിരുന്നു.
ഒരുകാലത്ത് തന്നെ ബ്രാൻഡ് ചെയ്തിരുന്ന മലയാളം സിനിമാലോകം ഇപ്പോൾ തന്നെ കാസ്റ്റ് ചെയ്യാൻ ഭയപ്പെടുന്നതായി ഷക്കീല പറയുന്നു. "എന്നെ കാസ്റ്റ് ചെയ്താൽ ആ സിനിമ വ്യത്യസ്തമായി കാണപ്പെടുമെന്നാണ് ഇപ്പോൾ അവർ പറയുന്നത്," കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെഎൽഎഫ്) ഏഴാം പതിപ്പിൽ 'ദി മിത്ത് ഓഫ് മോറാലിറ്റി' എന്ന സെഷനിൽ സംസാരിക്കവെയായിരുന്നു ഷക്കീലയുടെ പരാമർശം.
"എന്റെ സിനിമകളിൽ ഞാനാണ് നായകനും നായികയും കഥയും. സിനിമ ചെയ്യുന്നതിനു മുമ്പ് ഞാൻ ഒരു ഡിമാന്റ് ഉന്നയിച്ചാൽ അവർ അത് ചെയ്തിരിക്കണം. അല്ലെങ്കിൽ, ഞാൻ എന്റെ ഡേറ്റ് നൽകില്ല. പല അഭിനേത്രികളുടെയും കാര്യത്തിൽ അതൊന്നും സംഭവിക്കുന്നതല്ലെന്ന് എനിക്കറിയാം. അവരിൽ പലർക്കും വളരെ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്, അത് തുറന്ന് സമ്മതിക്കാൻ അവർ ലജ്ജിക്കുന്നു," ഷക്കീല പറയുന്നു.
ഇതൊക്കെയാണെങ്കിലും, കിന്നാരത്തുമ്പികൾ (2000) എന്ന സിനിമയുടെ വിജയത്തിന് ശേഷവും താൻ സാമ്പത്തിക ചൂഷണം നേരിട്ടതായും ഷക്കീല തുറന്നു പറഞ്ഞു. “ഞാൻ ഒരു സിനിമയുടെ ചിത്രീകരണത്തിന് പോയിട്ട്, അവർ ഞാനറിയാതെ മറ്റൊരു സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് ഭാഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പലപ്പോഴും അറിയില്ലായിരുന്നു. അവസാനം, ഞാനവരോട് പറയാൻ തുടങ്ങി, ഞാൻ ഇനി കേരളത്തിൽ ഷൂട്ട് ചെയ്യില്ലെന്ന്. ഇനി മുതൽ ചെന്നൈയിൽ മാത്രമേ ഷൂട്ട് ചെയ്യൂ എന്ന് ഞാൻ തീരുമാനിച്ചു,” ഷക്കീല പറഞ്ഞു. കേരളത്തിലെ സിനിമാ നിർമ്മാതാക്കളിൽ നിന്നുള്ള എഴുപതോളം ബാങ്ക് ചെക്കുകൾ ബൗൺസ് ആയതോടെ താൻ ചെക്കുകൾ പൂർണ്ണമായും നിരസിക്കാൻ തുടങ്ങിയെന്നും ഷക്കീല പറഞ്ഞു.
എത്ര വിവാഹിതരായ സ്ത്രീകൾക്ക് രതിമൂർച്ഛ അനുഭവപ്പെട്ടുവെന്ന് സത്യസന്ധമായി അവകാശപ്പെടാൻ കഴിയുമെന്നും ഷക്കീല ചോദിക്കുന്നു. “ഓർഗാസം എന്താണെന്ന് പോലും പല സ്ത്രീകൾക്കും അറിയില്ല. നിങ്ങൾ അതിൽ ലജ്ജിക്കേണ്ടതില്ല, ” ഓൺ-സ്‌ക്രീനിൽ രതിമൂർച്ഛയുടെ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഷക്കീല പറഞ്ഞു.
ഇന്റേണൽ കമ്മിറ്റികൾ (ഐസി) രൂപീകരണത്തെ കുറിച്ചു സംസാരിക്കുന്നതിനിടയിൽ അതിന്റെ പ്രായോഗികതയെ കുറിച്ചുള്ള തന്റെ സംശയവും ഷക്കീല പ്രകടിപ്പിച്ചു. “ആരെങ്കിലും പോയി ഐസിയിൽ പരാതി നൽകിയാൽ തുടർന്നും അവർക്ക് ജോലി ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല,” ഷക്കീല പറഞ്ഞു. #MeToo പ്രസ്ഥാനത്തെയു വിവാദപരമായ രീതിയിലാണ് ഷക്കീല ചോദ്യം ചെയ്യുന്നത്. ആത്യന്തികമായി ഒന്നും സംഭവിക്കാത്തപ്പോൾ സ്ത്രീകൾ എന്തിനാണ് സ്വയം തരംതാഴ്ത്തുന്നതും പീഡന അനുഭവങ്ങൾ പരസ്യമായി വെളിപ്പെടുത്തുന്നതും ഷക്കീല ചോദിക്കുന്നു. ഇന്ത്യയിൽ ബലാത്സംഗത്തിനുള്ള ശിക്ഷ വേണ്ടത്ര കർശനമല്ലെന്നും ബലാത്സംഗത്തെക്കുറിച്ചുള്ള പരാതികൾ നിരർഥകമാണെന്ന് തോന്നുന്നതായും ഷക്കീല അഭിപ്രായപ്പെട്ടു.
Read more:
- 'ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ' ഒരുക്കിയവർ
- തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു; 'സെക്സ് എഡ്യുക്കേഷ'നുമായി ഷക്കീല, വീഡിയോ
- മമ്മൂട്ടിയുടെ ഡാർലിംഗ്; ഈ നടിയെ മനസ്സിലായോ?
- "ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ?" കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി ജി വേണുഗോപാൽ
- സ്നേഹപൂർവ്വം സുജയും അലക്സാണ്ടറും; ഓസ്ലർ വിജയം ആഘോഷിച്ച് അനശ്വരയും ആദമും
- ഞങ്ങളുടെ കുഞ്ഞിന് ഈ മൂല്യങ്ങൾ ഉണ്ടാവണം; അമ്മയാവുക എന്ന ആഗ്രഹത്തെ കുറിച്ച് ദീപിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.