/indian-express-malayalam/media/media_files/xZMPAVcgvYRdWYHB755X.jpg)
ഹേമാ കമ്മിറ്റി റിപ്പോർട്ട് സമം സിനിമയിലെ ലൈംഗിക അതിക്രമങ്ങൾ എന്ന മട്ടിലാണ് ഇപ്പോൾ കാര്യങ്ങൾ. അതീവ ഗൗരവത്തോടെ സമീപിക്കേണ്ട ഒരു വിഷയമാണ് അത് എന്നിരിക്കെ തന്നെ കമ്മിറ്റിയുടെ മറ്റു കണ്ടെത്തലുകളിലെ പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിൽ പരമ പ്രധാനമായത് സിനിമയിലെ വേതന വ്യവസ്ഥയാണ്. മുൻനിര താരങ്ങൾക്ക് അവസരങ്ങൾക്ക് കുറവില്ല എന്നത് പോലെ തന്നെ കാശിനും കുറവില്ല. അവസരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുന്ന, രണ്ടാം നിരയിലും മൂന്നാം നിരയിലും നിൽക്കുന്നവർക്കാണ് പ്രതിഫലത്തിനും പ്രശ്നമുള്ളത്.
പ്രതിഫലം എത്ര എന്നയിടത്ത് നിന്നും തന്നെ പ്രശ്നങ്ങൾ തുടങ്ങുന്നു. അവസരം തന്നില്ലേ, ഇനി പ്രതിഫലവും വേണമോ എന്ന ആറ്റിറ്റ്യൂഡ് ആണ് പലർക്കും. ഒരു തുക പറഞ്ഞാൽ അതിൽ പകുതിയിൽ പിടിച്ച് വില പേശും. എങ്ങനെയെങ്കിലും അതിൽ കൊണ്ടെത്തിച്ച് ഷൂട്ടിംഗ് നടത്തും. പിന്നെയോ, പൈസ വാങ്ങിയെടുക്കുക എന്ന വലിയ ജോലി കൂടി കിട്ടും അഭിനേതാവിന്.
ഫോണിലും നേരിട്ടും ഒക്കെയായി കിട്ടാനുള്ള, അർഹതപ്പെട്ട കൂലി കിട്ടാനായി ആത്മാഭിമാനം പണയം വച്ച് പ്രൊഡക്ഷൻ കൺട്രോളർമാരോട് ഇടപെടേണ്ടി വരും. ഒടുവിൽ എന്തെങ്കിലും കിട്ടിയാലായി. പറഞ്ഞ മുഴുവൻ തുകയും വാങ്ങിച്ചെടുക്കുന്നതിനു മുൻപ് സമയവും ഊർജ്ജവുമൊക്കെ നഷ്ടപ്പെട്ടു ക്ഷീണിതരാവും.
ഇത്തരത്തിലുള്ള കഥകളാണ് സമകാലിക മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്ന സഹനടിമാർക്ക് പറയാനുള്ളത്. ജനസമ്മതിയും അല്പം പോപ്പുലാരിറ്റിയുമൊക്കെയുള്ള ഇവരുടെ കാര്യം ഇതാണെങ്കിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം എന്തായിരിക്കും?
സിനിമയിലെ തന്നെ എല്ലാവരും ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നവരല്ല എന്ന് ഇവർ അടിവരയിടുമ്പോഴും ഇവരുടെ അനുഭവസാക്ഷ്യങ്ങളിൽ മുഖ്യധാരാ നിർമ്മാതാക്കളും പുരസ്‌കാര ജേതാക്കളും ഒക്കെ ഉൾപ്പെടുന്നു എന്നത് കാണാതെ വയ്യ.
വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടവർ നിർമാതാക്കൾ തന്നെയാണ്. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം, സെപ്റ്റംബർ ആറിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പ്രത്യാശയ്ക്ക് വക നൽകുന്നില്ല. സിനിമയിലെ തുല്യവേതനമെന്നത് ബാലിശമായ വാദമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. “അഭിനയം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയ സർഗ്ഗാത്മക വേഷങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം എന്ന ആശയം തികച്ചും അപ്രായോഗികമാണ്. ഈ ഫീൽഡുകളിലെ പേയ്‌മെൻ്റ് നിർണ്ണയിക്കുന്നത് വിപണി മൂല്യത്തെയും സൃഷ്ടിപരമായ മികവിനെയും അടിസ്ഥാനമാക്കിയുള്ളതിനാൽ ആ വാദം ബാലിശമാണ്. അത് പൂർണ്ണമായും നിർമ്മാതാവിൻ്റെ വിവേചനാധികാരത്തിൽ പെട്ടതാണ്," എന്നു കത്തിൽ പറയുന്നു.
വേതനം ഉൾപ്പെടെയുള്ള വ്യവസ്ഥയ്ക്ക് അകത്തുള്ള പ്രശ്നങ്ങളെ കുറിച്ച് നീതിപൂർവ്വമായ ചില തിരുത്തലുകൾ വേണം എന്ന ആവശ്യം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കെ അതിനോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പാടെ മുഖം തിരിച്ചിരിക്കുന്ന ഒരു സമീപനമാണ് കത്തിൽ വെളിവാകുന്നത്. ഈ സാഹചര്യത്തിൽ നിന്നു കൂടിയാണ് വേതനപ്രശ്നങ്ങളെ കുറിച്ചു സംസാരിച്ചു തുടങ്ങേണ്ടത്.
മലയാള സിനിമയിലെ, പ്രതിഫലവുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് അഭിനേതാക്കൾ തുറന്നു പറയുകയാണ് 'കൂലിക്ക് 'വേല' എന്ന പരമ്പരയിൽ....
കൂലിക്ക് 'വേല' പരമ്പര ഇതുവരെ
- ഹേമ കമ്മിറ്റി റിപ്പോർട്ട്: ചില്ലറയല്ലാത്ത ചില വിഷയങ്ങൾ
- സോഷ്യൽ മീഡിയയിൽ എഴുതുമെന്ന് ഭീഷണിപ്പെടുത്തേണ്ടി വന്നു പറഞ്ഞുറപ്പിച്ച കൂലി വാങ്ങിയെടുക്കാൻ: ജോളി ചിറയത്ത്
- 9 വർഷങ്ങളായി സിനിമയിൽ, പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്റ് പോലും ഇതു വരെ ഒപ്പിട്ടിട്ടില്ല: ഷൈനി സാറ
- പ്രതിഫലം എത്ര തരും എന്ന് ചോദിച്ചാൽ പിന്നെ വിളിക്കാത്തവരുമുണ്ട്: മാലാ പാർവ്വതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.