/indian-express-malayalam/media/media_files/2025/02/13/XGxj6aKd78KikjmNQ6Ov.jpg)
ഇഷ്ടപ്പെട്ട പ്രണയഗാനങ്ങൾ പങ്കുവച്ച് ബി. കെ. ഹരിനാരായണൻ
അനുരാഗത്തിന്റെ ലോലഭാവങ്ങളെ തഴുകിതലോടി കടന്നുപോയ പാട്ടുകളാണ് പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ പാടിയതിൽ ഏറെയും. ഒരു പ്രണയിയെങ്കിലും ജയചന്ദ്രൻ്റെ പ്രണയഗാനങ്ങൾ കേൾക്കാത്തതോ മൂളാത്തതോ ആയി ഒരു വാലന്റൈൻസ് ഡേ എങ്കിലും ഇതുവരെ കടന്നുപോയിട്ടുണ്ടാവുമോ? പ്രണയദിനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും പശ്ചാത്തലത്തിൽ ജയചന്ദ്രൻ്റെ സ്വരവും പാട്ടുകളും നിർബന്ധമാണ് മലയാളിയ്ക്ക്.
ജയചന്ദ്രൻ വിട പറഞ്ഞതിനു ശേഷം, ആദ്യമെത്തുന്ന പ്രണയദിനമാണിത്. പക്ഷേ, 'ദേഹമേ വിട പറഞ്ഞിട്ടുള്ളൂ' എന്നോർമിപ്പിച്ചുകൊണ്ട്, ജയചന്ദ്രന്റെ പാട്ടുകൾ അന്തരീക്ഷത്തിലെവിടെയോ വിലയം പ്രാപിച്ചു നിൽപ്പുണ്ട് ഇപ്പോഴും.
ഏറെ ഇഷ്ടപ്പെട്ട അഞ്ചു പ്രണയഗാനങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ, മറ്റൊന്നുമോർക്കാതെ ഗാനരചയിതാവായ ബി കെ ഹരിനാരായണൻ തിരഞ്ഞെടുത്തതും അഞ്ചു ജയചന്ദ്ര ഗീതങ്ങളാണ്.
"ഏറെ ഇഷ്ടപ്പെട്ട അഞ്ചു പ്രണയഗാനങ്ങൾ ഏതെന്നു ചോദിച്ചാൽ ഒരു പക്ഷെ, ഈ ഒരു സമയമായതുകൊണ്ടും, വാലന്റൈൻസ്ഡേ ആയതുകൊണ്ടും ഞാൻ പറയുക, 5 ജയചന്ദ്രൻ പാട്ടുകൾ ആണ്. അതിന്റെ കാരണം എനിക്ക് ജയചന്ദ്രനോടുള്ള അപാരമായ ഇഷ്ടമാണ്. (വേറൊരു സമയത്തു പറയുമ്പോൾ ചിലപ്പോൾ ഈ പാട്ടുകളായിരിക്കണമെന്നില്ല.) എനിക്കേറെ പ്രിയപ്പെട്ട ആളാണ് ജയേട്ടൻ, അത്രമേൽ പ്രണയവും ആരാധനയും ഒക്കെ തോന്നിയിട്ടുള്ള ഒരാൾ. മലയാളത്തിലെ എക്കാലത്തെയും മികച്ച കാമുകശബ്ദമാണ് ജയചന്ദ്രൻ എന്നു തോന്നാറുണ്ട്. ജയേട്ടന്റെ ഈ പാട്ടുകൾ തന്നെ എടുത്തു പറയാൻ കാരണം, ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ കേട്ടുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ പാട്ടുകളാണ്," ഹരിനാരായണൻ പറഞ്ഞു.
മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ, മനോരമേ നിൻ നയനങ്ങൾ....
വയലാറിന്റെ വരികൾക്ക് ജി ദേവരാജൻ സംഗീതം നൽകി ജയേട്ടൻ ആലപിച്ച 'മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ' എനിക്കേറെ ഇഷ്ടപ്പെട്ട പാട്ടാണ്. രചന കൊണ്ടും സംഗീതം കൊണ്ടും മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നാണ് ഇതെന്ന് തോന്നിയിട്ടുണ്ട്.
രാജീവനയനേ നീയുറങ്ങൂ, രാഗവിലോലേ നീയുറങ്ങൂ...
ഏറ്റവും ഇഷ്ടപ്പെടുന്ന, ഒരു താരാട്ടു പോലെ തോന്നുന്ന പാട്ടാണ് 'രാജീവനയനേ നീയുറങ്ങൂ, രാഗവിലോലേ നീയുറങ്ങൂ...' 'ഉറങ്ങുന്ന ഭൂമിയെ നോക്കി, ഉറങ്ങാത്ത നീലാംബരം പോൽ അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം' എന്നൊക്കെ പറയുന്ന ഒരു കാമുകനെയാണ് ആ പാട്ടിൽ കാണാനാവുക. ശ്രീകുമാരൻ തമ്പിയുടേതാണ് വരികൾ, എം എസ് വിയുടെ സംഗീതവും. ജയേട്ടൻ പല വേദികളിലും ആ പാട്ടു പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതുമാത്രമല്ല, ആ പാട്ട് അദ്ദേഹമെനിക്ക് നേരിട്ട് പാടിത്തന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അത്രയും പ്രിയപ്പെട്ട പാട്ടാണത്.
ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ?
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചന്ദ്രോത്സവത്തിലെ 'ആരാരും കാണാതെ ആരോമൽ തൈമുല്ല'യും ഏറെയിഷ്ടമുള്ള പാട്ടാണ്. ഓരോ മനുഷ്യനിലും ഒരു കാമുകൻ ഉണ്ടാവുമല്ലോ, എന്നിലെ കാമുകന്റെ ശബ്ദമാണ് അതെന്നു തോന്നിയ പാട്ടാണിത്. ആ വിഷ്വലുകൾ ഒക്കെ കാണുമ്പോൾ, ലാലേട്ടനിങ്ങനെ വളരെ രസമായി, അലസമായി നടന്നു വന്ന് പാടുമ്പോൾ, ലാലേട്ടന് വേണ്ടി ജയേട്ടൻ പാടുമ്പോൾ, ഇലയിൽ ഒരു മഞ്ഞു തുള്ളി വീഴുന്ന ഫീൽ ആണ്.
ഉറങ്ങാതെ രാവുറങ്ങി ഞാൻ
'ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ?' കേൾക്കുമ്പോൾ തോന്നുന്ന ആ ഒരു ഫീലിന്റെ തുടർച്ചയാണ് എം ജയചന്ദ്രൻ കമ്പോസ് ചെയ്ത് ജയേട്ടൻ പാടിയ 'ഉറങ്ങാതെ രാവുറങ്ങി ഞാൻ' എന്ന പാട്ടും. അതൊരു ഡ്യുയറ്റ് ആണ്, ജയേട്ടനും ചിത്ര ചേച്ചിയും കൂടിയാണ് പാടിയത്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികൾ. 'അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ അല്ലിനിലാവിനെ മടിയിൽ വെച്ചു... ഞാൻ അടിമുടി എന്നെ മറന്നു' എന്നൊക്കെയുള്ള രസമുള്ള വരികൾ ഉണ്ടതിൽ. ആ പാട്ടു കേൾക്കുമ്പോഴെല്ലാം ഉള്ളിൽ തൊടുന്നതായി തോന്നും.
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിലെ "പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ. ഓളങ്ങൾ തൻ ഏതോ തേരിൽ.. പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ," എന്നു തുടങ്ങുന്ന പാട്ടും ഏറെ പ്രിയപ്പെട്ടതാണ്. പ്രേമിക്കുന്ന സമയത്ത് നമ്മളും അങ്ങനെയല്ലേ. ഒന്നും ചിന്തിക്കാതെ ഒരു പൂവ് വെള്ളത്തിൽ വീണ് ഒഴുകിപോവുന്നതുപോലെ അങ്ങ് ഒഴുകും. റഫീക്കയുടെ സുന്ദരമായ വരികൾക്ക് ബിജിയേട്ടൻ സംഗീതം നൽകിയ ആ പാട്ടും കേൾക്കാനിഷ്ടമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.