/indian-express-malayalam/media/media_files/2025/06/14/oH6PPXSgHtti2DUbyF4J.jpg)
Pat Cummins Photograph: (Pat Cummins, Instagram)
Australia Vs South Arica, World Test Championship Final: 2010 മുതൽ കളിച്ച ഫൈനലുകളിൽ ഒന്നും തോൽവി അറിയാതെയായിരുന്നു ഓസ്ട്രേലിയയുടെ തേരോട്ടം. എന്നാൽ ചരിത്രം തിരുത്തി എഴുതാൻ ഉറച്ച് ദക്ഷിണാഫ്രിക്ക വന്നപ്പോൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം നിലനിർത്താൻ സാധിക്കാതെ കമിൻസും സംഘവും ലോർഡ്സിൽ നിന്ന് മടങ്ങുന്നു. ഒന്നാം ഇന്നിങ്സിൽ ലീഡ് എടുത്തതിന് ശേഷമുള്ള തോൽവി. ഇവിടെ ഓസ്ട്രേലിയൻ ക്യാപ്റ്റനിൽ നിന്ന് വന്ന തന്ത്രപരമായ പിഴവുകൾക്കെതിരെ വിമർശനം ശക്തമാവുന്നു.
75 റൺസ് ലീഡോടെയാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയത്. പക്ഷേ ജാൻസനും റബാഡയും എൻഗിഡിയും ഓസീസ് ബാറ്റിങ് നിരയ്ക്ക് മേൽ കയറിയിറങ്ങി. സ്റ്റാർക്കിന്റേയും ഹെയ്സൽവുഡിന്റേയും പത്താം വിക്കറ്റിലെ ചെറുത്ത് നിൽപ്പ് കൂടി ഇല്ലായിരുന്നു എങ്കിൽ പ്രതിരോധിക്കാൻ സാധിക്കുന്നൊരു ടോട്ടൽ ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിൽ വയ്ക്കാൻ ഓസ്ട്രേലിയക്ക് സാധിക്കില്ലായിരുന്നു.
Also Read: വർണവെറിയന്മാരുടെ നെഞ്ചിൽ ചവിട്ടി ബവുമ;'ക്വാട്ട ക്യാപ്റ്റനെന്ന്' വിളിച്ചവർ കാണുന്നുണ്ടോ?
ഒടുവിൽ ലോർഡ്സിൽ മൂന്നാം ദിനം 282 റൺസ് വിജയ ലക്ഷ്യവുമായി തങ്ങളുടെ ആദ്യ ഐസിസി കിരീടത്തിനായി ദക്ഷിണാഫ്രിക്ക ബാറ്റ് വീശി. ആദ്യ രണ്ട് ദിവസം 20ന് മുകളിൽ വിക്കറ്റ് വീണ ലോർഡ്സിലെ പിച്ച് മൂന്നാം ദിനമായപ്പോൾ ബാറ്റർമാരോട് കനിവ് കാണിക്കാൻ കൂടി ആരംഭിച്ചു. എന്നിട്ടും മൂന്നാം ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കൻ ഓപ്പണർ റികെൽറ്റനെ മിച്ചൽ സ്റ്റാർക്ക് മടക്കി. ദക്ഷിണാഫ്രിക്കൻ സ്കോർ 70ൽ എത്തിയപ്പോൾ മൾഡറെ കമിൻസും വീഴ്ത്തി. ഓസ്ട്രേലിയക്ക് കളിയിലേക്ക് തിരികെ വരാൻ ലഭിച്ച അവസരമായിരുന്നു ഇത്.
എന്നാൽ മൾഡർ മടങ്ങിയതിന് ശേഷം ബവുമയും മർക്രമും ചേർന്ന് കൂട്ടുകെട്ടുയർത്തുമ്പോൾ കമിൻസിന്റെ ഫീൽഡ് സെറ്റ് തന്ത്രം പിഴച്ചതായാണ് വിമർശനം. ഫീൽഡിൽ നിലയുറപ്പിച്ച് കഴിഞ്ഞതോടെ ബവുമയ്ക്കും മർക്രമിനും ബൗണ്ടറികൾ കണ്ടെത്താനായി. ഇതോടെ അറ്റാക്കിങ് പൊസിഷനുകളിൽ നിന്ന് കമിൻസ് ഫീൽഡർമാരെ പിൻവലിച്ച് ബൗണ്ടറികൾ തടയുന്നതിനായി ഡീപ്പുകളിൽ നിർത്തി.
Also Read: 49 പന്തിൽ 150 റൺസ്; 19 സിക്സ്; സംഹാര താണ്ഡവമാടി ന്യൂസിലൻഡ് താരം
എന്നാൽ കമിൻസിന്റെ ഈ ഫീൽഡ് സെറ്റ് മാറ്റത്തോടെ ബവുമയ്ക്കും മർക്രമിനും അനായാസം സ്ട്രൈക്ക് കൈമാറി കളിക്കാനായി, സിംഗിളുകളും ഡബിളുകളും എടുത്ത് ഇരുവരും സ്കോർ ബോർഡ് ചലിപ്പിച്ചു. ഇതിലൂടെ തങ്ങളുടെ മേലുള്ള സമ്മർദം ഇരുവരും കുറച്ചു.
റികെൽറ്റനേയും മൾഡറേയും മടക്കിയതിന് പിന്നാലെ ബവുമയുടെ മേൽ സമ്മർദം നിറയ്ക്കുന്നതിൽ ഓസ്ട്രേലിയ പരാജയപ്പെട്ടു. ക്യാച്ചിങ് പൊസിഷനുകളിൽ ഫീൽഡർമാരെ കമിൻസ് നിർത്തണമായിരുന്നു എന്ന് ഓസ്ട്രേലിയൻ മുൻ ഓപ്പണർ മാത്യു ഹെയ്ഡൻ ചൂണ്ടിക്കാണിക്കുന്നു. ക്യാച്ചിങ് കവർ പൊസിഷനുകളിൽ ഫീൽഡർമാരെ നിർത്തി, കൂടുതൽ പ്രതിരോധിക്കുന്നതിന് പകരം കൂടുതൽ ആക്രമണ മനോഭാവം സ്വീകരിക്കണമായിരുന്നു. മൂന്നാം വിക്കറ്റ് കൂടി മൂന്നാം ദിനം വീണിരുന്നു എങ്കിൽ കളിയുടെ നിയന്ത്രണം ഓസ്ട്രേലിയയുടെ കൈകളിലാകുമായിരുന്നു എന്നും ഹെയ്ഡൻ പറഞ്ഞു.
Also Read: ബൗണ്ടറി ലൈനിന് പുറത്തേക്ക് ചാടിയുള്ള ക്യാച്ച് അഭ്യാസം ഇനി വിലപ്പോവില്ല; പുതിയ നിയമം
ക്യാച്ചിങ് പൊസിഷനുകളിൽ ഓസ്ട്രേലിയ ഫീൽഡർമാരെ നിർത്താതിരുന്നത് അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞാണ് ദക്ഷിണാഫ്രിക്കൻ മുൻ പേസർ ഡെയ്ൽ സ്റ്റെയ്നും എത്തിയത്. മൂന്നാം ദിനമായപ്പോൾ പിച്ച് സ്ലോ ആയിരുന്നു. ബാറ്റർമാർക്ക് കൂടുതൽ ആനുകൂല്യം പിച്ചിൽ നിന്ന് ലഭിക്കാൻ തുടങ്ങിയതും ദക്ഷിണാഫ്രിക്കയെ തുണച്ചു. നാലാം ഇന്നിങ്സിലേക്ക് എത്തിയപ്പോൾ പിച്ചിൽ മാറ്റം വന്നതോടെ നേരത്തെ ടോസ് ഭാഗ്യം തുണച്ചതും ദക്ഷിണാഫ്രിക്കയെ ചരിത്ര ജയത്തിലേക്ക് നയിച്ചു.
Read More
ലോർഡ്സിൽ ദക്ഷിണാഫ്രിക്കയുടെ വീരേതിഹാസം; ഒടുവിൽ ലോക കിരീടത്തിൽ പ്രോട്ടീസ് മുത്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us