/indian-express-malayalam/media/media_files/2025/02/17/RUnOTfCRdDEptzYK9RFW.jpg)
ബേസിൽ തമ്പി : (ഫയൽ ഫോട്ടോ)
മത്സര വേദി വയനാട് കൃഷ്ണഗിരി സ്റ്റേഡിയം. 2018-19 സീസണിലെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരം. തുടരെ രണ്ടാം വട്ടം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ എത്തിയ കേരളത്തിന് മുൻപിലെ ലക്ഷ്യം ആദ്യ സെമി. ക്വാർട്ടറിൽ എതിരാളികൾ ഗുജറാത്ത്. അന്ന് രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ ഗുജറാത്തിന് വേണ്ടിയിരുന്നത് 195 റൺസ്. പക്ഷേ 81 റൺസിന് ഗുജറാത്ത് ഓൾഔട്ടായി. അവിടെ കേരളത്തിന്റെ ഹീറോയായത് ബേസിൽ തമ്പി. എന്നാൽ ഇന്ന് സെമി ഫൈനലിൽ ഗുജറാത്തിന് എതിരെ കേരളം ഇറങ്ങിയപ്പോൾ ബേസിൽ തമ്പിക്ക് പ്ലേയിങ് ഇലവനിൽ ഇടമില്ല.
ബേസിൽ തമ്പി ഗുജറാത്ത് ബാറ്റിങ് നിരയ്ക്ക് മേൽ കയറി ഇറങ്ങിയപ്പോഴാണ് 2018-19 സീസണിൽ ക്വാർട്ടർ ഫൈനൽ മൂന്ന് ദിവസം കൊണ്ട് അവസാനപ്പിച്ച് കേരളം ആദ്യമായി സെമിയിലെതിയത്. ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബേസിൽ രണ്ടാം ഇന്നിങ്സിലേക്ക് എത്തിയപ്പോൾ ഗുജറാത്തിന്റെ അഞ്ച് വിക്കറ്റാണ് പിഴുതത്. അതും 27 റൺസ് മാത്രം വഴങ്ങി.
32 ഓവറിൽ അന്ന് ഗുജറാത്തിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചപ്പോൾ 12 ഓവറാണ് ബേസിൽ തമ്പി എറിഞ്ഞത്. അതിൽ മൂന്ന് ഓവർ മെയ്ഡൻ. 2.25 ആയിരുന്നു ഇക്കണോമി. ഗുജറാത്തിന്റെ മുൻനിര ബാറ്റർമാരെല്ലാം ബേസിൽ തമ്പിയുടെ ഫാസ്റ്റ് ബോളിങ്ങിന് മുൻപിൽ മുട്ടുമടക്കി.
രഞ്ജി ട്രോഫിയിൽ ഒരിക്കൽ കൂടി കേരളം ഗുജറാത്തിന് എതിരെ. എന്നാൽ ക്വാർട്ടറിൽ ജമ്മു കശ്മീരിന് എതിരെ കേരളത്തിന്റെ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ച ബേസിൽ തമ്പിക്ക് അന്ന് താൻ തകർത്ത് എറിഞ്ഞ ഗുജറാത്തിന് എതിരെ സെമിയിൽ ടീമിൽ ഇടം ഇല്ലാതെ പോയി. അതിന്റെ കാരണം തിരയുകയാണ് ആരാധകർ.
ബേസിലിന് പകരം പുതുമുഖം
മീഡിയം പേസർ എൻ.പി. ബേസിൽ, നിധീഷ് എംഡി എന്നീ ഫാസ്റ്റ് ബോളർമാരുമായാണ് കേരളം സെമിയിൽ ഗുജറാത്തിന് എതിരെ ഇറങ്ങിയത്. ബേസിൽ തമ്പിക്ക് പകരം കേരളം പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് 19കാരനേയും. ഇടംകയ്യൻ ബാറ്ററും വലംകയ്യൻ ഓഫ് ബ്രേക്ക് ബോളറുമാണ് അഹ്മദ് ഇമ്രാനെയാണ് പരിചയസമ്പത്ത് നിറഞ്ഞ ബേസിൽ തമ്പിക്ക് പകരം കേരളം ടീമിലേക്ക് കൊണ്ടുവന്നത്.
ഇമ്രാൻ എമർജിങ് പ്ലേയർ
കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തെ നയിച്ചതിന്റെ അനുഭവസമ്പത്തുണ്ട് അഹ്മദ് ഇമ്രാൻ. മധ്യപ്രദേശിന് എതിരായ കളിയിൽ ഇമ്രാൻ അഞ്ച് വിക്കറ്റ് പിഴുത് മികവ് കാണിക്കുകയും ചെയ്തിരുന്നു. കേരള ക്രിക്കറ്റ് ലീഗിലെ എമർജിങ് പ്ലേയറായും ഇമ്രാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇമ്രാനെ കൊണ്ടുവരുന്നതിലൂടെ ബാറ്റിങ്ങിലും ബോളിങ്ങിലും കൂടുതൽ ഡെപ്ത് കൊണ്ടുവരാൻ കേരളത്തിന് സാധിച്ചേക്കും.
ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിന് എതിരെ ഒന്നാം ഇന്നിങ്സിൽ 44 റൺസ് വഴങ്ങി ബേസിൽ തമ്പി വീഴ്ത്തിയത് ഒരു വിക്കറ്റ് ആണ്. എന്നാൽ രണ്ടാം ഇന്നിങ്സിൽ 17 ഓവറിൽ 73 റൺസ് വഴങ്ങിയ ബേസിൽ തമ്പിക്ക് വിക്കറ്റ് വീഴ്ത്താനുമായില്ല. എന്നാൽ ജമ്മുവിനെതിരെ ഒന്നാം ഇന്നിങ്സിൽ അവസാന വിക്കറ്റിൽ സൽമാൻ നിസാറിനൊപ്പം ബേസിലും പിടിച്ചുനിന്നാണ് നിർണായകമായ ഒരു ലീഡിലേക്ക് കേരളത്തെ എത്തിച്ചത്.
Read More
- മുൻപിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ; വിജയം വേഗത്തിലാക്കി ഡോട്ടിൻ; യുപിയെ തകർത്ത് ഗുജറാത്ത്
- Mumbai Indians: ചെന്നൈക്കെതിരെ രോഹിത് മുംബൈ ക്യാപ്റ്റനാവും? ഹർദിക്കിന് വിലക്ക്
- Rajasthan Royals Schedule: സഞ്ജുവിന്റെ പടയാളികൾ റെഡി; മത്സരക്രമം ഇങ്ങനെ
- Mumbai Indians IPL Schedule: എന്നാണ് എൽ ക്ലാസിക്കോ പോര്? മുംബൈ ഇന്ത്യൻസിന്റെ മത്സരക്രമം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.