/indian-express-malayalam/media/media_files/2025/10/28/school-sports-meet-trivandrum-champions-2025-10-28-21-07-36.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: കൗമാര കേരളത്തിന്റെ കായിക പ്രതിഭ രേഖപ്പെടുത്തി ഒളിമ്പിക് മാതൃകയിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനം. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി തലസ്ഥാന നഗരിയിൽ അരങ്ങേറിയ കായികമേളയിൽ അത്ലറ്റിക്‌സിൽ 17 അടക്കം 34 പുതിയ മീറ്റ് റെക്കോർഡുകൾ പിറന്നു.
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണ്ണകപ്പ് തിരുവനന്തപുരം ജില്ല ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. 1825 പോയിന്റ് ആണ് തിരുവനന്തപുരം സ്വന്തമാക്കിയത്. 892 പോയിന്റ് നേടിയ തൃശ്ശൂർ രണ്ടാമതും, 859 പോയിന്റോടെ കണ്ണൂർ മൂന്നാമതുമെത്തി.
Also Read: വീണ്ടും ലീഡ് വഴങ്ങി 2 പോയിന്റ് നഷ്ടപ്പെടുത്തി കേരളം; പഞ്ചാബിനെതിരേയും സമനില
മികച്ച സ്‌കൂൾ ജനറൽ വിഭാഗത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസും രണ്ടാമതായി പാലക്കാട് വടവന്നൂർ വിഎം എച്ച്എസും മൂന്നാമതായി മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസും ട്രോഫികളും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. മികച്ച സ്‌പോർട്‌സ് സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ ചാമ്പ്യന്മാരായി.
കൊല്ലം സായിയും വയനാട് സിഎച്ച്എസും രണ്ടാംസ്ഥാനം പങ്കിട്ടപ്പോൾ മൂന്നാംസ്ഥാനം തലശ്ശേരി സായിയും കോതമംഗലം എംഎ കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലും പങ്കിട്ടു. അടുത്ത വര്‍ഷം കണ്ണൂർ ജില്ലയാണ് സ്കൂള്‍ കായികമേളയ്ക്ക് വേദിയാവുക. കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കായികമേളയുടെ പതാക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി.
Also Read: 'സഞ്ജുവിനോട് ഒരുപാട് വട്ടം അനീതി കാണിച്ച് കഴിഞ്ഞു'; അഞ്ച് ട്വന്റി20യിലും ഗിൽ പരാജയപ്പെട്ടാൽ?
പ്രൗഡഗംഭീരമായി സംസ്ഥാന സ്‌കൂൾ കായികമേള സംഘടിപ്പിച്ച കേരളം മറ്റുള്ളവർക്ക് മാതൃകയാണെന്ന് സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. ഒളിമ്പിക്‌സ് ആണ് നമ്മുടെ ഗോൾ എന്ന് പറഞ്ഞ ഗവർണർ സംസ്ഥാന കായികമേള അതിലേക്കുള്ള വഴി തുറന്നിരിക്കുകയാണെന്ന് വിദ്യാർത്ഥികളോട് പറഞ്ഞു.
'കായികം മുമ്പ് പാഠ്യേതരം ആയിട്ടായിരുന്നു കണ്ടിരുന്നെങ്കിൽ ഇന്നത് കരിക്കുലത്തിന്റെ ഭാഗമാണ്. ഇത്തരമൊരു കായികമേളയിൽ പങ്കെടുക്കുക എന്നത് തന്നെ മെഡൽ ലഭിക്കുന്നതിന് തുല്യമാണ്. വിവിധ മേഖലകളിൽ നിന്നും വരുന്ന വ്യത്യസ്ത മനുഷ്യരെ ഉൾക്കൊള്ളുക എന്നതാണ് സ്‌പോർട്ടിംഗ് സ്പിരിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്,' എന്ന് ഗവർണർ പറഞ്ഞു.
Read More: കൂറ്റൻ സിക്സ് പറത്തി തസ്കിൻ; അംപയർ ഔട്ട് വിധിച്ചു; വിചിത്ര പുറത്താവൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us