/indian-express-malayalam/media/media_files/7o7jxwQA8nNmzKWUR0zo.jpg)
ഷാർദുൽ ഠാക്കൂർ(ഫയൽ ഫോട്ടോ)
ജമ്മുവിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ മുംബൈയുടെ രക്ഷകനായത് ഓള്‍ റൗണ്ടര്‍ ഷാര്‍ദുല്‍ ഠാകുര്‍. മുംബൈ ബികെസി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ വീണ മുംബൈയെ ഷാര്‍ദുലിന്റെ 57 പന്തില്‍ നേടിയ 51 റണ്‍സിന്റെ ഇന്നിങ്‌സാണ് 100 റണ്‍സ് കടത്തിയത്. രഞ്ജി ട്രോഫി മത്സരങ്ങളുടെ ഒന്നാം ദിനം അവസാനിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിച്ച ഷാര്‍ദുല്‍ താന്‍ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തി.
ഡിസംബര്‍ 2023ന് ശേഷം ഷാര്‍ദുല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടില്ല. ഹോം സിസണില്‍ സ്പിന്നര്‍മാരെ പിന്തുണക്കുന്ന പിച്ചുകള്‍ ആയതിനാല്‍ മീഡിയം പേസറായ താരത്തെ പരിഗണിച്ചുരുന്നില്ല. അതേസമയം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ യുവതാരം നിതീഷ് റെഡ്ഡിയെ പരിഗണിച്ചതിനാല്‍ താരത്തിന് ടീമില്‍ ഇടം ലഭിച്ചില്ല.
മികച്ച ക്വാളിറ്റിയില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ കൊടുക്കണമെന്നാണ് ഷാര്‍ദുല്‍ മാധ്യമങ്ങളോട് പറഞ്ഞത്. 'എന്റെ ഗുണനിലവാരത്തെക്കുറിച്ച് ഞാന്‍ എന്താണ് പറയുക? മറ്റുള്ളവര്‍ ആണ് അതിനെക്കുറിച്ച് സംസാരിക്കണ്ടത്. ആര്‍ക്കെങ്കിലും ഗുണനിലവാരമുണ്ടെങ്കില്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് അവര്‍ ഉറപ്പുവരുത്തണം,'
'ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എളുപ്പമുള്ള സാഹചര്യങ്ങളില്‍, എല്ലാവരും നന്നായി കളിക്കും, പക്ഷേ പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങള്‍ എങ്ങനെ കളിക്കുന്നു എന്നാണ് പ്രധാനം. കഠിനമായ സാഹചര്യങ്ങളെ ഞാന്‍ ഒരു വെല്ലുവിളിയായി കാണുന്നു, ആ വെല്ലുവിളിയെ എങ്ങനെ മറികടക്കാമെന്ന് എല്ലായ്‌പ്പോഴും ചിന്തിക്കുന്നു,' ഷാര്‍ദുല്‍ പറഞ്ഞു.
ഇത് ആദ്യമായല്ല ഷാര്‍ദുല്‍ ബാറ്റ് കൊണ്ട് മുംബൈ ടീമിനേ നാണക്കേടില്‍ നിന്ന് കരകയറ്റുന്നത്. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഒമ്പതാമനായി ഇറങ്ങി 109 പന്തുകളില്‍ 105 റണ്‍ നേടി താരം മുംബൈയുടെ രക്ഷകനായിരുന്നു. ഇത് ഷാര്‍ദുലിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി കൂടി ആയിരുന്നു. തന്റെ സെഞ്ചുറിയുടെ ബലത്തില്‍ തമിഴ് നാടിനെതിരെ ഇന്നിങ്‌സിനും 70 റണ്‍സിനും ജയിച്ച മൂംബൈ ആ വര്‍ഷം അവരുടെ 43ാം രഞ്ജി ട്രോഫിയും നേടി.
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഷാര്‍ദുലിന് ഡിസംബറില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ ആരും എടുക്കാഞ്ഞതും വലിയ തിരിച്ചടി ആയിരുന്നു. എന്നാല്‍ പഴയത് എല്ലാം മറക്കണമെന്നാണ് ഷാര്‍ദുല്‍ പറയുന്നത്.'പണ്ട് സംഭവിച്ചതെല്ലാം മറക്കണം. അത് മാറാന് പോകുന്നില്ല. വര്‍ത്തമാനകാലത്തില്‍ നില്‍ക്കുകയും സമീപഭാവിയില്‍ നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്,' അദ്ദേഹം പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.