/indian-express-malayalam/media/media_files/2024/12/28/wldZNxxzYk20WCzDVor1.jpg)
NItish Kumar, Washington Sunder (Indian Cricket Team, Instagram)
എട്ടാമതും ഒൻപതാമതും ഇറങ്ങിയ താരങ്ങളുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മെൽബണിൽ തിരികെ കയറിയത്. നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും ഓസീസ് ബോളിങ് നിരയെ അലോസരപ്പെടുത്തി ക്രീസിൽ നിലയുറപ്പിച്ചപ്പോൾ 147 വർഷത്തെ ഒരു റെക്കോർഡും കടപുഴകി.
എട്ടാമതും ഒൻപതാമതും ബാറ്റിങ്ങിന് ഇറങ്ങിയ നിതീഷും വാഷിങ്ടണും 150ന് മുകളിൽ പന്തുകളാണ് നേരിട്ടത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിൽ ഈ ബാറ്റിങ് പൊസിഷനിൽ ഇറങ്ങി ഇത്രയും പന്തുകൾ നേരിടുന്ന ആദ്യ താരങ്ങളായി നിതീഷും വാഷിങ്ടണും മാറി.
162 പന്തുകൾ നേരിട്ടാണ് വാഷിങ്ടൺ സുന്ദർ 50 റൺസ് എടുത്ത് പുറത്തായത്. 105 റൺസിലേക്ക് എത്തിയപ്പോഴേക്കും നിതീഷ് കുമാർ 176 പന്തുകൾ നേരിട്ട് കഴിഞ്ഞിരുന്നു. ഇതിനൊപ്പം സെഞ്ചുറിയോടെ മറ്റൊരു നേട്ടവും 21കാരനായ നിതീഷ് തന്റെ പേരിലാക്കി. ഓസീസ് മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരം എന്ന നേട്ടമാണ് നിതീഷ് സ്വന്തമാക്കിയത്.
18 വയസിൽ ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ചുറി നേടിയ സച്ചിനും 21 വയസും 91 ദിവസവും പിന്നിട്ടപ്പോൾ സെഞ്ചുറി നേടിയ ഋഷഭ് പന്തുമാണ് ഈ നേട്ടത്തിൽ നിതീഷ് കുമാറിന് മുൻപിലുള്ളത്. ഇതുകൊണ്ടും തീർന്നില്ല. ഓസീസ് മണ്ണിൽ ഇന്ത്യക്കായി എട്ടാം നമ്പറിൽ ഇറങ്ങുന്ന ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് നിതീഷ് തന്റെ പേരിൽ കുറിച്ചത്. 2008ൽ 87 റൺസ് നേടിയ കുംബ്ലേയുടെ റെക്കോർഡ് ആണ് നിതീഷ് ഇവിടെ മറികടന്നത്. അഡ്ലെയ്ഡ് ടെസ്റ്റിലായിരുന്നു കുംബ്ലേ എട്ടാമത് ബാറ്റിങ്ങിനിറങ്ങി 87 റൺസ് നേടിയത്.
അർധ ശതകം നേടിയ നിതീഷ് റെഡ്ഡി ആദ്യം പുഷ്മയുടെ സ്റ്റൈലിലായിരുന്നു നേട്ടം ആഘോഷിച്ചത്. സെഞ്ചറി ആഘോഷം നിതീഷ് ബാഹുബലി സ്റ്റൈലിലുമാക്കി. നിതീഷ് സെഞ്ചറി നേടുമ്പോൾ താരത്തിന്റെ പിതാവ് ഗ്യാലറിയിൽ നിന്ന് വികാരാധീതനാവുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. തന്റെ ക്രിക്കറ്റിലെ വിജയങ്ങൾക്ക് പിന്നിൽ പിതാവ് ആണെന്ന് നിതീഷ് എല്ലായ്പ്പോഴും പറഞ്ഞിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.