/indian-express-malayalam/media/media_files/2025/02/21/Ll9WlWQHfG81bQPSgac5.jpg)
ഹർമൻപ്രീത് കൗർ Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
വനിതാ പ്രീമിയിർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ തോൽവിയിലേക്ക് വീണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ മുൻപിൽ വെച്ച 168 റൺസ് വിജയ ലക്ഷ്യം ഒരു പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു.
അവസാന രണ്ട് ഓവറിൽ 22 റൺസ് ആണ് മുംബൈക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. 19ാംഓവറിൽ രണ്ട് സിക്സ് പറത്തി അമൻജോദ് കൗർ മുംബൈയെ ജയത്തോട് അടുപ്പിച്ചു. ആ ഓവറിൽ 16 റൺസ് അടിച്ചെടുത്തതോടെ അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ ആറ് റൺസ് മതി എന്ന അവസ്ഥയായി. അവസാന ഓവറിലെ അഞ്ചാമത്തെ പന്തിൽ ഫോറടിച്ച് കമാലിനി മുംബൈയെ സീസണിലെ തങ്ങളുടെ രണ്ടാം ജയത്തിലേക്ക് എത്തിച്ചു.
നേരത്തെ ചെയ്സ് ചെയ്ത് ഇറങ്ങിയ മുംബൈക്ക് ഒൻപത് റൺസിൽ എത്തിയപ്പോൾ തന്നെ ഓപ്പണർ യസ്തിക ഭാട്ടിയയെ നഷ്ടമായിരുന്നു. എട്ട് പന്തിൽ നിന്ന് എട്ട് റൺസ് എടുത്താണ് യസ്തിക ഭാട്ടിയ കിം ഗാർത്തിന്റെ പന്തിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങി മടങ്ങിയത്. എന്നാൽ നാറ്റ് ബ്രന്റ് തുടരെ രണ്ടാം കളിയിലും ബാറ്റിങ്ങിൽ തിളങ്ങിയതോടെ മുംബൈയുടെ ജയ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു.
ആദ്യ ആറ് ഓവറിൽ മുംബൈ 66 റൺസ് അടിച്ചെടുത്തു. മുംബൈ സ്കോർ 66ൽ നിൽക്കെയാണ് ഓപ്പണർ ഹെയ്ലി മാത്യൂസ് 15 റൺസിന് പുറത്താവുന്നത്. എന്നാൽ നാറ്റ് ബ്രന്റിന്റെ 21 പന്തിൽ നിന്ന് 42 റൺസ് അടിച്ചെടുത്ത ഇന്നിങ്സും ഹർമൻപ്രീത് കൗറിന്റെ അർധ ശതകവും അമൻജോദ് കൗറിന്റെ ഇന്നിങ്സും മുംബൈയെ ജയത്തിലേക്ക് എത്തിച്ചു. 38 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്സും സഹിതമാണ് ഹർമൻപ്രീത് 50 റൺസ് എടുത്തത്.
അമൻജോദ് കൗർ 27 പന്തിൽ നിന്ന് 34 റൺസ് നേടി. ഹർമനും അമൻജോദും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. മലയാളി താരം സനജ സജീവൻ ഗോൾഡൻ ഡക്കായി മടങ്ങി. ആർസിബിക്കായി വേർഹാം മൂന്ന് വിക്കറ്റും ഗാർത്ത് രണ്ട് വിക്കറ്റും പിഴുതു. ആദ്യ ഓവറുകളിൽ ഓപ്പണർമാരെ വേഗം മടക്കി എങ്കിലും ആർസിബി ബോളർമാർ തല്ല് വാങ്ങിക്കൂട്ടി. മധ്യ ഓവറുകളിൽ അൽപ്പം പിടിച്ചു നിന്നെങ്കിലും അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടയാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ആർസിബിക്കും മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ മൂന്ന് ഓവറിൽ ആർസിബി സ്കോർ 29ൽ എത്തി. നാല് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 44 എന്ന നിലയിലും റൺറേറ്റ് ഉയർത്തി. തകർത്തടിച്ചാണ് ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ഥാന തുടങ്ങിയത്. എന്നാൽ 13 പന്തിൽ നിന്ന് 26 റൺസ് എടുത്ത് നിൽക്കുമ്പോഴേക്കും മന്ഥാനയെ ശബ്നിം ഇസ്മയിൽ മടക്കി. നാല് ഫോറും ഒരു സിക്സുമാണ് മന്ഥാനയുടെ ബാറ്റിൽ നിന്ന് വന്നത്. എല്ലീസ് പെറി മികച്ച ടച്ചോടെ കളിക്കുന്നതിന് ഇടയിൽ ഡാനി വ്യാട്ടിനേയും മുംബൈ മടക്കി.
താളം കണ്ടെത്താനാവാതെ നിന്ന വ്യാട്ടിനെ നാറ്റ് ബ്രന്റ് ആണ് ഡ്രസ്സിങ് റൂമിലേക്ക് തിരികെ അയച്ചത്. 51 റൺസിലേക്ക് ആർസിബി സ്കോർ എത്തിയപ്പോഴേക്കും ബിസ്റ്റിനേയും 57ലേക്ക് സ്കോർ എത്തിയപ്പോഴേക്കും അഹൂജയേയും മുംബൈ കൂടാരം കയറ്റി. വിക്കറ്റ് കീപ്പർ ബാറ്റർ റിച്ചാ ഘോഷ് ആണ് അൽപ്പമെങ്കിലും എല്ലിസ് പെറിക്ക് പിന്തുണ നൽകിയത്. റിച്ചാ ഘോഷ് 25 പന്തിൽ നിന്നാണ് 28 റൺസ് നേടിയത്. ഒറ്റയാൾ പോരാട്ടം നടത്തിയ എല്ലിസ് പെറി 43 പന്തിൽ നിന്ന് 11 ഫോറും രണ്ട് സിക്സും പറത്തിയാണ് 81 റൺസ് അടിച്ചെടുത്തത്.
Read More
- Kerala Ranji Trophy Final: അഹമ്മദാബാദിൽ കേരളത്തിന്റെ വീരേതിഹാസം; ഫൈനലിൽ വിദർഭ എതിരാളി
- Kerala Blasters: സദൂയിയുടെ പരുക്ക് മാത്രമല്ല; തിരിച്ചടികളുടെ ഘോഷയാത്രയിൽ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
- Women Premier League: ക്യാച്ചുകൾ നഷ്ടപ്പെടുത്തി യുപി; ഒരു പന്ത് ശേഷിക്കെ ജയിച്ച് ഡൽഹി
- Pakistan Vs New Zealand: സ്വന്തം മണ്ണിൽ 'പവറില്ലാതെ' പാക്കിസ്ഥാൻ; ന്യൂസിലൻഡിന് 60 റൺസ് ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.