/indian-express-malayalam/media/media_files/2025/05/01/JAL5rlHVC53I4cMMHgGC.jpg)
Mumbai Indians beat Rajasthan Royals Photograph: (IPL, Instagram)
സീസണിലെ ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രം. മറ്റൊരു മോശം സീസണിലേക്ക് മുംബൈ ഇന്ത്യൻസ് കൂപ്പുകുത്തുന്നു എന്ന് ആരാധകർ പോലും ചിന്തിച്ചു. ഇനി പ്രതീക്ഷ വേണ്ടെന്ന് വിധിയെഴുതിയവർ നിരവധി. എന്നാൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ജയത്തോടെ പിന്നെ കണ്ടത് ഹർദിക്കിന്റേയും സംഘത്തിന്റേയും തേരോട്ടമാണ്. സീസണിൽ ഒരു മത്സരം ശേഷിക്കെ മുംബൈ പ്ലേഓഫിൽ സ്ഥാനം പിടിക്കുമ്പോൾ ഐപിഎൽ ചരിത്രത്തിലെ തകർപ്പൻ തിരിച്ചുവരവുകളിലൊന്നായി അത് മാറുന്നു.
തുടരെ ആറ് മത്സരങ്ങളിലാണ് മുംബൈ ഇന്ത്യൻസ് ജയിച്ചത്. മുംബൈയുടെ വിജയ തേരോട്ടത്തിന് തടയിട്ടത് ഗുജറാത്ത് ടൈറ്റൻസും. അതും മഴ കളി തടസപ്പെടുത്തിയതോടെ. ഡൽഹിയെ വീഴ്ത്തി തിരിച്ചുവരവിന് തുടക്കമിട്ട മുംബൈ ഡൽഹിയെ തന്നെ വീണ്ടും വീഴ്ത്തി പ്ലേഓഫ് സ്പോട്ടും ഉറപ്പിച്ചു.
തിരിച്ചുവരവ് ബോളിങ് കരുത്ത് വീണ്ടെടുത്ത്
ബോളിങ്ങിൽ കരുത്ത് കാണിച്ചാണ് മുംബൈ ഇന്ത്യൻസ് വിജയ വഴിയിലേക്ക് മടങ്ങി എത്തിയത്. ദീപക് ചഹറും ട്രെന്റ് ബോൾട്ടു ചേർന്ന ന്യൂബോൾ സഖ്യം തുടക്കത്തിൽ തന്നെ ബ്രേക്ക് നൽകിത്തുടങ്ങി. പവർപ്ലേയിൽ ഇരുവരും ചേർന്ന് വീഴ്ത്തിയത് 23 വിക്കറ്റാണ്.
ബുമ്ര കൂടി പരുക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയതോടെ മുംബൈയുടെ ബോളിങ് ആക്രമണം എതിരാളികൾക്ക് വലിയ ഭീഷണിയായി. ന്യൂബോളിലും ഡെത്ത് ഓവറുകളിലും ബുമ്ര ഒരേപോലെ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. 6.39 ആണ് ബുമ്രയുടെ ഇക്കണോമി.
ബുമ്രയുടെ തിരിച്ചുവരവോടെ മുംബൈ ഡെത്ത് ഓവറിൽ റൺസ് വഴങ്ങുന്നത് കുറഞ്ഞു. ബുമ്രയുടെ ബോളിങ് ചെയിഞ്ചുകളും നിർണായകമായി.എതിരാളികൾക്ക് ശ്വാസം വിടാൻ സമയം നൽകാതിരിക്കുക എന്നതായിരുന്നു മുംബൈയുടെ ബോളിങ് തന്ത്രം.
ബാറ്റിങ്ങിൽ സൂര്യകുമാർ യാദവിന്റെ റൺവേട്ടയാണ് മുംബൈയെ തുണച്ചത്. 170ന് മുകളിൽ സ്ട്രൈക്ക്റേറ്റുമായാണ് സീസണിൽ സൂര്യ 580 റൺസ് സ്കോർ ചെയ്തത്. ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക മത്സരത്തിൽ 73 റൺസ് നേടി സൂര്യ കളിയിലെ താരമാവുകയും ചെയ്തു. റികെൽറ്റനും തിലക് വർമയും നമൻ ധീറും ചേർന്ന് ടീമിന്റെ സ്ട്രൈക്ക്റേറ്റ് ഉയർത്തി. മാത്രമല്ല ബാറ്റിങ് യൂണിറ്റിന് കൂടുതൽ ഡെപ്ത് നൽകി.
നിലവിൽ 16 പോയിന്റോടെ നാലാം സ്ഥാനത്താണ് മുംബൈ. എന്നാൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ മുംബൈക്ക് അവസരമുണ്ട്. പഞ്ചാബ് കിങ്സിന് എതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ഇതിൽ ജയം പിടിച്ചാൽ മുംബൈയുടെ പോയിന്റ് 18ലേക്ക് എത്തും.
Read More
- MI vs DC: ഡൽഹി പുറത്ത്; പ്ലേഓഫ് പ്രവേശനം ആഘോഷമാക്കി മുംബൈ ഇന്ത്യൻസ്
- ധോണിയുടെ മുന്നറിയിപ്പ്; 200ന് മുകളിൽ സ്ട്രൈക്ക്റേറ്റ് ലക്ഷ്യമിട്ടാൽ പ്രശ്നം ഇങ്ങനെ
- MS Dhoni IPL; കാൽമുട്ടുകൾ തോൽവി സമ്മതിച്ചു; റിഫ്ളക്സുമില്ല; ഇനിയും കടിച്ചു തൂങ്ങരുത്: ശ്രീകാന്ത്
- ഇത് മുംബൈയെ സഹായിക്കാനുള്ള നിയമമോ? 120 മിനിറ്റ് അധികം അനുവദിച്ചതിനെതിരെ കൊൽക്കത്ത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.