/indian-express-malayalam/media/media_files/uploads/2020/09/CSK-vs-MI-Rohit-Dhoni-IPL.jpg)
ക്രിക്കറ്റ് ആരാധകരുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് ഇന്ന് തുടക്കമാകുമ്പോൾ ഉദ്ഘാടന മത്സരത്തിൽ ലീഗിലെ എക്കാലത്തെയും പ്രതാപവാന്മാരായ രണ്ട് ടീമുകളാണ് നേർക്കുനേർ എത്തുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണർഅപ്പുകളായ ചെന്നൈ സൂപ്പർ കിങ്സ്. കിരീട നേട്ടത്തിൽ മുന്നിലുള്ള രണ്ട് ടീമുകൾ വീണ്ടും കളത്തിലിറങ്ങുമ്പോൾ കിരീടത്തിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഒന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് ഒരു വിജയത്തുടക്കം തന്നെയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ചെന്നൈയ്ക്ക് കഴിഞ്ഞ വർഷം ഒരു റൺസിന് കൈവിട്ടുപോയ കിരീടത്തിന് പകരം ചോദിക്കാനുള്ള അവസരവും.
എൽ ക്ലാസിക്കോ അബുദാബിയിൽ
മുംബൈയും ചെന്നൈയും നേർക്കുന്നേർ എത്തുന്ന ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത് അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കുന്ന മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നടക്കുന്ന ടൂർണമെന്റിൽ ഇത്തവണ ആവേശമെല്ലാം സ്റ്റേഡിയത്തിന് പുറത്തായിരിക്കും.
Also Read: IPL 2020- Live Steaming, Where to Watch- ഐപിഎൽ മത്സരങ്ങൾ എപ്പോൾ എവിടെ കാണാം?
തിരിച്ചടിയായി താരങ്ങളുടെ അഭാവം
പ്രധാനപ്പെട്ട താരങ്ങളുടെ അഭാവം ഇരു ടീമുകൾക്കും ഒരുപോലെ വെല്ലുവിളിയാണ്. അത് ഏറ്റവും കൂടുതൽ ബാധിക്കുക ചെന്നൈ സൂപ്പർ കിങ്സിനെ തന്നെയായിരിക്കും. പ്ലെയിങ് ഇലവനിലെ രണ്ട് താരങ്ങളാണ് വ്യക്തിപരമായ കാരണങ്ങളാൽ ഇത്തവണത്തെ ഐപിഎൽ പോരാട്ടങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ റൺവേട്ടക്കാരൻ സുരേഷ് റെയ്നയും ഏറ്റവും വലിയ മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരൻ ഹർഭജൻ സിങ്ങും ചെന്നൈ നിരയിലില്ല. മുംബൈയിലാകട്ടെ ബോളിങ്ങിലെ അവരുടെ വജ്രായുധം ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗയുമില്ല. കഴിഞ്ഞ സീസണിൽ അവസാന ഓവറിൽ മുംഹബൈയെ കിരീടത്തിലേക്ക് അനായാസം നയിച്ച താരത്തിന്റെ അഭാവം മുംബൈയ്ക്കും തിരിച്ചടിയാണ്.
/indian-express-malayalam/media/media_files/uploads/2020/09/raina-harbhajan-csk.jpg)
എന്നാൽ പകരക്കാരെ കണ്ടെത്തി ടീം സന്തുലിതമാക്കിയെ മതിയാകൂ ഇരു ടീമുകൾക്കും. അതിനുള്ള താരനിര അവരുടെ കൈവശം ഉണ്ടുതാനും. ബാറ്റിങ്ങിലും ബോളിങ്ങിലും കൂടുതൽ സന്തുലിതമായ ടീമുമായാണ് ഇത്തവണ രോഹിത് ശർമയുടെ മുംബൈ എത്തുന്നതെങ്കിൽ വയസൻപ്പടയെന്ന് അറിയപ്പെടുന്ന ചെന്നൈ പ്രായം കൂടും തോറും വീര്യം കൂടും എന്ന അടിവരയിടുന്ന താരങ്ങളാൽ സമ്പന്നമാണ്. പിയൂഷ് ചൗളയെക്കുടി താരലേലത്തിൽ ടീമിലെത്തിച്ച് അവർ അത് ഒന്നുകൂടെ തെളിയിച്ചതുമാണ്.
സൂപ്പർ താരങ്ങളുടെ ചെന്നൈ
ബോളിങ്ങിലാണ് ചെന്നൈയുടെ പ്രതീക്ഷകൾ, പ്രത്യേകിച്ച് സ്‌പിൻ ഡിപ്പാർട്മെന്റിൽ. ഹർഭജൻ സിങ്ങിന്റെ അഭാവത്തിൽ പിയൂഷ് ചൗള നയിക്കുന്ന സ്‌പിൻ നിരയിൽ ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറും ന്യൂസിലൻഡിന്റെ മിച്ചൽ സാന്റനറും ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജയും കരൺ ശർമയുമാണുള്ളത്. എന്നാൽ യുഎഇയിലെ സ്ലോ പിച്ചിൽ തിളങ്ങാൻ സാധിക്കുന്ന പേസർമാർ ടീമിൽ കുറവാണ്. ഇന്ത്യൻ താരങ്ങളായ ദീപക് ചാഹറിനും ഷാർദുൽ ഠാക്കൂറിനുമൊപ്പം വിദേശ താരങ്ങളായ ലുങ്കി എങ്കിഡിയിലും ജോഷ് ഹെയ്സൽവുഡിലുമാണ് ചെന്നൈയുടെ പ്രതീക്ഷകൾ. മലയാളി താരം കെ.എം ആസിഫിന് പ്ലെയിങ് ഇലവനിൽ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഷെയ്ൻ വാട്സൺ നയിക്കുന്ന ബാറ്റിങ് നിരയിൽ ഓസിസ് താരത്തിനൊപ്പം അമ്പാട്ടി റയ്ഡുവോ മുരളി വിജയിയോ ഓപ്പണറായേക്കും. സുരേഷ് റെയ്നയുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസിനും കേദാർ ജാദവിനുമായിരിക്കും. ഫിനിഷറുടെ റോളിൽ തലയെടുപ്പോടെ തല ധോണിയുമെത്തുന്നതോടെ ബാറ്റിങ്ങിലും ശക്തരാണ് ചെന്നൈ. കരുത്തരുടെ ഓൾറൗണ്ടർ പാനലാണ് ചെന്നൈയുടേത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ രവീന്ദ്ര ജഡേജയും വിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോയ്ക്കുമൊപ്പം ഇംഗ്ലീഷ് താരം സാം കറനും എത്തുന്നതോടെ സുശക്തം. കരീബിയൻ പ്രീമിയർ ലീഗിൽ കിരീടം ചൂടിയ ശേഷമാണ് ബ്രാവോ ടീമിലെത്തുന്നത്.
ഇന്ത്യൻ ത്രിമൂർത്തികൾ കളി മെനയുന്ന മുംബൈ
നാല് തവണയും ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യൻ വെടിക്കെട്ട് വീരൻ രോഹിത് ശർമ തന്നെയാണ് ഇത്തവണയും ക്യാപ്റ്റന്റെ റോളിൽ. ബാറ്റിങ്ങിലും നിർണായകമാകുക രോഹിത്തിന്റെ സാനിധ്യമായിരിക്കും. ഒപ്പം സമകാലിന ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച പേസർ ജസ്‌പ്രീത് ബുംറയും ഏറ്റവും മികച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും. ഈ ത്രിമൂർത്തി സംഘമായിരിക്കും നീലപ്പടയ്ക്കായി തന്ത്രങ്ങൾ ആവിശ്കരിക്കുക.
/indian-express-malayalam/media/media_files/uploads/2020/09/Mumbai-Indians.jpg)
താരസമ്പന്നമാണ് മുംബൈ. നായകൻ രോഹിത് ശർമയ്ക്കൊപ്പം കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കുവേണ്ടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ക്രിസ് ലിന്നോ ദക്ഷിണാഫ്രിക്കൻ നായകൻ ക്വിന്റൻ ഡികോക്കോ ഓപ്പണറാകും. ഇഷൻ കിഷൻ, സൂര്യകുമാർ യാദവ് എന്നീ ഇന്ത്യൻ താരങ്ങൾക്കൊപ്പം വിൻഡീസ് താരം കെയ്റോൺ പൊള്ളാർഡുകൂടി എത്തുന്നതോടെ ബാറ്റിങ് നിര ഉണരും.
പൊള്ളാർഡിനൊപ്പം പാണ്ഡ്യ സഹോദരന്മാർകൂടി ഓൾറൗണ്ട് മികവിലേക്ക് പൂർണമായും ഉണർന്നാൽ മുംബൈയെ പിടിച്ചുകെട്ടുക അത്ര അനായാസമാകില്ല. ഹാർദിക് പാണ്ഡ്യ പേസിലും ക്രുണാൽ പാണ്ഡ്യ സ്‌പിന്നിലും എതിരാളികൾക്ക് വെല്ലുവിളിയാകും. മലിംഗയുടെ അഭാവത്തിൽ പേസ് നിരയുടെ പൂർണ ഉത്തരവാദിത്വം ജസ്പ്രീത് ബുംറയിലായിരിക്കും. മലിംഗയ്ക്ക് പകരക്കാരനായി ഓസിസ് താരം ജെയിംസ് പാറ്റിൻസൺ ടീമിനൊപ്പം ചേർന്നിട്ടുണ്ടെങ്കിലും പേസ് ഡിപ്പാർട്മെന്റിൽ ന്യൂസിലൻഡിന്റെ ലോകകപ്പ് താരം ട്രെന്റ് ബോൾട്ടായിരിക്കും ബുംറയുടെ സഹായി. ബുംറ റൺസ് നിയന്ത്രിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കുകയെന്ന ദൗത്യമായിരിക്കും ബോൾട്ടിനുണ്ടാവുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us