/indian-express-malayalam/media/media_files/2024/12/30/ih8kIjwnBg1T1HsZNGzY.jpg)
Yashaswi and Pant Photograph: (Indian Cricket Team, Instagram)
ബോക്സിങ് ഡേ ടെസ്റ്റിൽ നാണം കെട്ട് ഇന്ത്യ. അഞ്ചാം ദിനം പൊരുതാൻ പോലും നിൽക്കാതെ ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറിയതോടെ 184​ റൺസ് തോൽവിയിലേക്ക് ഇന്ത്യ വീണു. 19 റൺസിന് ഇടയിൽ ഇന്ത്യയുടെ നാല് വിക്കറ്റുകൾ പിഴുത് ഓസ്ട്രേലിയ സമനില പിടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തകർക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിൽ നിന്ന് 140-7 എന്നതിലേക്ക് ഇന്ത്യ വീണു. പിന്നാലെ 340 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 155ന് ഓൾഔട്ട്. ഇതോടെ പരമ്പരയിൽ ഓസ്ട്രേലിയ 2-1ന് മുൻപിലെത്തി.
ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി. ജയ്സ്വാൾ എന്നിവരെ തുടരെ മടക്കിയാണ് ഓസീസ് ബോളർമാർ ജയത്തിന് തൊട്ടരികിലേക്ക് ടീമിനെ എത്തിച്ചത്. അഞ്ചാം ദിനം അവസാന സെഷനിൽ ഡ്രിങ്ക്സിന് പിരിയുമ്പോൾ 154-8 എന്ന നിലയിലായിരുന്നു ഇന്ത്യ. സമനില പിടിക്കാൻ ഇന്ത്യക്ക് അതിജീവിക്കേണ്ടത് 90 പന്തുകൾ. കയ്യിലുള്ളത് രണ്ട് വിക്കറ്റും. എന്നാൽ ഡ്രിങ്ക്സ് ബ്രേക്ക് കഴിഞ്ഞ് ബുമ്രയുടേയും സിറാജിന്റേയും വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ ജയം ആഘോഷമാക്കി.
16ാമത്തെ ഓവറിലെ ആദ്യത്തെ ഡെലിവറിയിലാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴുന്നത്. ക്ഷമയോടെ ബാറ്റ് ചെയ്ത രോഹിത്തിന്റെ പ്രതിരോധം ഓസീസ് ക്യാപ്റ്റൻ കമിൻസ് ഭേദിച്ചു. 9 റൺസ് എടുത്ത് രോഹിത് മടങ്ങിയതിന് പിന്നാലെ വൺഡൌണായി രാഹുൽ ക്രീസിലേക്ക്. രോഹിത് മടങ്ങിയ അതേ ഓവറിലെ അവസാന പന്തിൽ രാഹുലിനേയും കമിൻസ് കൂടാരം കയറ്റി. അഞ്ച് പന്തിൽ ഡക്കായാണ് രാഹുൽ മടങ്ങിയത്.
കമിൻസിന്റെ ഹാർഡ് ലെങ്ത് ഡെലിവറിയിൽ എഡ്ജ് ചെയ്ത് പന്ത് ഫസ്റ്റ് സ്ലിപ്പിൽ ഖവാജയുടെ കൈകളിലേക്ക്. ഇതോടെ ഇന്ത്യ 25-2 എന്ന നിലയിലേക്ക് വീണു. സമനില എന്ന ലക്ഷ്യത്തിലേക്ക് കോഹ്ലി ഇന്ത്യയെ എത്തിക്കാൻ ശ്രമിക്കുമെന്ന് കരുതിയവർക്കും തെറ്റി. ഇന്ത്യൻ സ്കോർ 33ൽ നിൽക്കെ കോഹ്ലിയെ മിച്ചൽ സ്റ്റാർക്ക് തന്റെ വൈഡ് ലെങ്ത് ബോളിലൂടെ ഖവാജയുടെ കൈകളിലെത്തിച്ചു.
യശസ്വിക്കൊപ്പം പന്ത് ചേർന്നതോടെ ഇന്ത്യയുടെ സമനില പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. എന്നാൽ 104 പന്തിൽ നിന്ന് 30 റൺസ് എടുത്ത് നിൽക്കെ പന്തിനെ ട്രാവിസ് ഹെഡ് മിച്ചൽ മാർഷിന്റെ കൈകളിലെത്തിച്ചു. പാർട് ടൈം ബോളറെ കൊണ്ടുവന്ന കമിൻസിന്റെ തന്ത്രം ഇവിടെ ഫലം കാണുകയായിരുന്നു. ഡീപ്പ് മിഡ് വിക്കറ്റിലേക്ക് പുൾ ഷോട്ട് കളിക്കാനാണ് പന്ത് ശ്രമിച്ചത്. എന്നാൽ കണക്ട് ചെയ്യുന്നതിൽ പന്തിന് പിഴച്ചതോടെ മിച്ചൽ മാർഷിന് ക്യാച്ച് നൽകി മടങ്ങി.
ഋഷഭ് പന്ത് മടങ്ങിയതിന് പിന്നാലെ ഇന്ത്യൻ ബാറ്റർമാർ ഒന്നിന് പിറകെ ഒന്നായി ഡ്രസ്സിങ്ങ് റൂമിലേക്ക് മടങ്ങി. 14 പന്തിൽ നിന്ന് രണ്ട് റൺസ് എടുത്ത രവീന്ദ്ര ജഡേജയെ സ്കോട്ട് ബോളണ്ട് മടക്കി. ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരൻ നിതീഷ് റെഡ്ഡി അഞ്ച് പന്തിൽ നിന്ന് ഒരു റൺസ് മാത്രം എടുത്ത് ലയോണിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകി കൂടാരം കയറി. ആകാശ് ദീപ് നേടിയതാവട്ടെ 17 പന്തിൽ ഏഴ് റൺസും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us