/indian-express-malayalam/media/media_files/2024/12/13/d45zBKc8AlEguA2wejch.jpg)
ദൊമ്മരാജു ഗുകേഷ്
ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിനുശേഷം ലോക ചെസ് ചാംപ്യൻഷിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ദൊമ്മരാജു ഗുകേഷ് എന്ന 18 വയസുകാരൻ. സമനിലയിലേക്ക് പോകുമെന്ന കരുതിയ റൗണ്ടിലാണ് ഗുകേഷിന്റെ വിജയം. 56-ാം നീക്കത്തിൽ ലിറന് പറ്റിയ പിഴവ് മുതലെടുത്താണ് ഗുകേഷ് ലോക ചാംപ്യനായത്. ആദ്യ ഗെയിമിൽത്തന്നെ ഗുകേഷിനെ വീഴ്ത്തി ലിങ് ലിറനു ലീഡ് നേടിയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഗുകേഷിന്റെ ദിനങ്ങളായിരുന്നു, രണ്ടാം ഗെയിം സമനിലയിൽ അവസാനിച്ചപ്പോൾ മൂന്നാം ഗെയിമിൽ തിരിച്ചടിച്ച് ഗുകേഷ് ശക്തമായ സാന്നിധ്യം അറിയിച്ചു. ലോകം ലിറന് സാധ്യത കൽപ്പിച്ചപ്പോൾ ആത്മവിശ്വാസത്തിലൂടെയും പിഴവില്ലാത്ത കൃത്യമായ നീക്കങ്ങളിലൂടെയും ലോക കിരീടത്തിൽ മുത്തമിടുകയായിരുന്നു ഗുകേഷ്.
2006 മെയിൽ ചെന്നൈയിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ഗുകേഷിന്റെ ജനനം. പിതാവ് ഇഎൻടി വിദഗ്ധനായ രജിനികാന്തും അമ്മ മൈക്രോബയോളജിസ്റ്റായ പത്മയുമാണ്. ചെന്നൈയിലെ വേലമ്മാൾ സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗുകേഷ് ആദ്യമായി ഒരു പരിശീലകന്റെ കീഴിൽ ചെസ് പഠിക്കുന്നത്.
ചെസിലെ നിരവധി ഗ്രാൻഡ് മാസ്റ്റർമാരെ വളർത്തിയെടുത്ത പാരമ്പര്യമുള്ള സ്‌കൂളാണ് വേലമ്മാൾ. 2015-ൽ എട്ടാം വയസിൽ ഏഷ്യൻ സ്‌കൂൾ ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ ഒൻപത് വിഭാഗത്തിലും, 2018-ൽ അണ്ടർ 12 വിഭാഗത്തിൽ ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിലും ജേതാവായി. ഇതേ വർഷംതന്നെ ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിൽ അഞ്ച് സ്വർണമെഡലുകൾ വാരിക്കൂട്ടി. 2019 ജനുവരിയിൽ 12 വയസും ഏഴ് മാസവും പ്രായമുള്ളപ്പോൾ ഗുകേഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി.
2020 മുതൽ വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തിലുള്ള വിശ്വനാഥൻ ആനന്ദ് വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിലാണ് ഗുകേഷിന്റെ പരിശീലനം. കഴിഞ്ഞ രണ്ട് വർഷം ഗുകേഷിനെ തേടിയെത്തിയത് നേട്ടങ്ങളുടെ പരമ്പരയായിരുന്നു. 2022 ഒക്ടോബറിൽ, എയിംചെസ് റാപ്പിഡ് ടൂർണമെന്റിൽ ലോക ചാംപ്യനായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗുകേഷ്. കഴിഞ്ഞ വർഷം ചെസ് ലോകകപ്പിൽ പങ്കെടുത്ത ഗുകേഷ് ക്വാർട്ടർ ഫൈനലിൽ എത്തിയെങ്കിലും ചാംപ്യനായ കാൾസനോട് പരാജയം ഏറ്റുവാങ്ങി. ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും ഗുകേഷിന്റെ റേറ്റിങ്ങ് 2750 ആയി. ഇന്ത്യയുടെ മാസ്റ്റർ പ്ലെയർ വിശ്വനാഥൻ ആനന്ദിന്റെ റാങ്ക് ഗുകേഷ് മറികടന്നതും ഇതേ കാലയളവിലായിരുന്നു. 37 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഒരാൾ വിശ്വനാഥൻ ആനന്ദിന്റെ റാങ്ക് മറികടന്നത്.
തുടർന്ന് ഈ വർഷം ഏപ്രിലിൽ കാൻഡിഡേറ്റസ് ടൂർണമെന്റിൽ ചാംപ്യനായി, വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരം ആയിരുന്നു ഗുകേഷ്.ഇരുപതാം വയസിൽ കാൻഡിഡേറ്റ്‌സ് മത്സരം ജയിച്ച റഷ്യൻ താരം ഗൗരി കാസപറോവിന്റെ റെക്കോർഡാണ് ഗുകേഷ് മറികടന്നത്. 2024 ലോക ചെസ് ചാംപ്യൻഷിപ്പിലേക്കുള്ള യോഗ്യതാമത്സരമായിരുന്നു ഇത്. ലോക ചാംപ്യൻഷിപ്പിന് മുൻപ് ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഗുകേഷ് ഉണ്ടായിരുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.