/indian-express-malayalam/media/media_files/2025/04/12/FAQdvghNQ1jUoErwQCbx.jpg)
Rishabh Pant, Markram Photograph: (LSG, Instagram)
Rishabh Pant GT vs LSG IPL 2025: പോയിന്റ് പട്ടികയിൽ ഒന്നാമത് നിന്ന ഗുജറാത്ത് ടൈറ്റൻസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ഗുജറാത്തിനെ 180 എന്ന സ്കോറിൽ പിടിച്ചുകെട്ടിയതിന് ശേഷം മൂന്ന് പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ ജയം പിടിച്ചു. മകളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ടീമിൽ നിന്ന് മാറി നിന്ന മിച്ചൽ മാർഷിന് പകരം മർക്രമിനൊപ്പം ഋഷഭ് പന്താണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ ഓപ്പണിങ്ങിലും നന്നായി ബാറ്റ് ചെയ്യാൻ ഋഷഭ് പന്തിന് സാധിച്ചില്ല.
21 റൺസ് മാത്രം എടുത്ത് പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നൽകി ഋഷഭ് പന്ത് മടങ്ങി. 118 മാത്രമാണ് ഇന്നത്തെ പന്തിന്റെ സ്ട്രൈക്ക്റേറ്റ്. ഇതോടെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ 27 കോടി വെള്ളത്തിലായി എന്ന പ്രതികരണങ്ങളാണ് വരുന്നത്.സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 40 റൺസ് മാത്രമാണ് പന്ത് കണ്ടെത്തിയത്. 21 ആണ് ഉയർന്ന സ്കോർ. ബാറ്റിങ് ശരാശരി എട്ട്. സ്ട്രൈക്ക്റേറ്റ് 80. ഒരു സിക്സ് മാത്രമാണ് സീസണിൽ ഇതുവരെ പന്ത് അടിച്ചത്. മർക്രമിന്റേയും നിക്കോളാസ് പൂരന്റേയും അർധ ശതകമാണ് ലക്നൗവിനെ ഗുജറാത്തിനെതിരെ ജയം പിടിക്കാൻ തുണച്ചത്.
31 പന്തിൽ നിന്നാണ് മർക്രം 58 റൺസ് അടിച്ചെടുത്തത്. നിക്കോളാസ് പൂരൻ 34 പന്തിൽ നിന്ന് 64 റൺസ് എടുത്ത് ബാറ്റിങ് വെടിക്കെട്ട് നടത്തി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ആയുഷ് ബദോനി സായ് കിഷോറിന് എതിരെ തുടരെ രണ്ട് സിക്സ് പറത്തി ലക്നൗവിന്റെ ജയം ആഘോഷമാക്കി. ലക്നൗവിന്റെ തുടർച്ചയായ മൂന്നാമത്തെ ജയമാണ് ഇത്.
നേരത്തെ സായ് സുദർശന്റേയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റേയും അർധ ശതകത്തിന്റെ ബലത്തിലാണ് ലക്നൗ സൂപ്പർ ജയന്റ്സിന് മുൻപിൽ 181 റൺസ് വിജയ ലക്ഷ്യം ഗുജറാത്ത് വെച്ചത്. സായ് സുദർശനും ഗില്ലും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും അത് 200ന് മുകളിലെ സ്കോർ കണ്ടെത്തുന്നതിലേക്ക് ഉപയോഗിക്കാൻ ഗുജറാത്തിന് സാധിച്ചില്ല. വിക്കറ്റ് നഷ്ടമില്ലാതെ 120 എന്ന നിലയിൽ നിന്ന് 127-3 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. ആവേശ് ഖാനാണ് ഗുജറാത്തിന്റെ ഓപ്പണിങ് സഖ്യത്തെ പിരിച്ചത്. പിന്നാലെ തൊട്ടടുത്ത ഓവറിൽ രവി ബിഷ്ണോയിയുടെ ഇരട്ട പ്രഹരം വന്നു. ഇതോടെ പിന്നെ ഗുജറാത്തിന് സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിക്കാനായില്ല.
ജോസ് ബട്ട്ലറിനും റുതർഫോർഡിനും നല്ല തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ഷാർദുൽ താക്കൂറിന്റെ ബോളിങ്ങും ഗുജറാത്തിനെ പിടിച്ചുകെട്ടുന്നതിൽ ലക്നൗവിന് നിർണായകമായി. ലക്നൗവിനായി ഷാർദുളും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദിഗ്വേഷ് സിങ്ങും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതവും പിഴുതു.
Read More
- RCB vs DC: തോൽവി അറിയാതെ ഡൽഹിയുടെ തേരോട്ടം; രക്ഷകനായി രാഹുൽ; കോഹ്ലിയും സംഘവും വീണു
- MS Dhoni: ഗെയ്ക്ക്വാദ് പുറത്ത്; ചെന്നൈ സൂപ്പർ കിങ്സിനെ ഇനി ധോണി നയിക്കും
- Most sixes in IPL: രോഹിതിനെ മറികടക്കാൻ കോഹ്ലി; ആ 'വെടിക്കെട്ട്' റെക്കോർഡിന് അരികെ
- രാജകീയമായി ഒന്നാം സ്ഥാനം പിടിച്ച് ഗുജറാത്ത്; പിടിച്ചുനിൽക്കാനാവാതെ വീണ് രാജസ്ഥാൻ റോയൽസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us