/indian-express-malayalam/media/media_files/PUceEjOOGlPQYwz92gAg.jpg)
Cristiano Ronaldo (Instagram)
Cristiano Ronaldo Al Nassr Contract: 'ഈ അധ്യായം അവസാനിച്ചു..' പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ കുറിച്ചതിന് പിന്നാലെ ഉയർന്ന അലയൊലികളും അഭ്യൂഹങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. റൊണാൾഡോ അൽ നസർ വിടും എന്നും അതല്ല അവിടെ തന്നെ തുടരും എന്നുമെല്ലാം റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ഈ സമയം അൽ നസർ സ്പോർട്ടിങ് ഡയറക്ടർ ഫെർനാൻഡോ ഹിയേറോയുടെ നിർണായക പ്രതികരണവും ശ്രദ്ധേയമാകുന്നു.
റൊണാൾഡോയുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങളിലാണ് അൽ നസർ എന്ന് വ്യക്തമാക്കുന്നതാണ് ഫെർനാൻഡോയുടെ വാക്കുകൾ. "ജൂൺ 30 വരെയാണ് റൊണാൾഡോയുടെ അൽ നസറുമായുള്ള കരാർ. റൊണാൾഡോയിൽ പല ക്ലബുകളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ റൊണാൾഡോയുമായുള്ള കരാർ പുതുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," അൽ നസർ സ്പോർട്ടിങ് ഡയറക്ടർ ഇഎസ്പിഎന്നിനോട് വ്യക്തമാക്കുന്നു.
Also Read: നാൽപ്പത് വയസുവരെ കളിക്കും; സൗദി ലീഗുമായി സംസാരിച്ചു: മുഹമ്മദ് സല
"റൊണാൾഡോയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ തുടരുകയാണ്. ദൈവം ആഗ്രഹിക്കുന്നത് പോലെ, ഞങ്ങൾ ഒരു പോംവഴി കണ്ടെത്തും. ലോകത്തിന് മുൻപിലേക്ക് സൗദി ഫുട്ബോൾ തുറന്നുകൊടുക്കുകയാണ് റൊണാൾഡോ ചെയ്തത്. ഇവിടെ വന്ന് കളിക്കാനും ഇവിടെ തുടരാനുമുള്ള ധൈര്യം റൊണാൾഡോ കാണിച്ചു. ഞങ്ങൾക്കൊപ്പം റൊണാൾഡോ തുടരും എന്ന് തന്നെയാണ് പ്രതീക്ഷ."
"റൊണാൾഡോ വന്നതോടെയാണ് യൂറോപ്പിൽ നിന്ന് ടോപ് ലെവൽ കളിക്കാർ സൗദിയിലേക്ക് എത്തിയത്. സൗദിയിലേക്കുള്ള എല്ലാ വാതിലുകളും ലോകത്തിന് മുൻപിൽ റൊണാൾഡോ തുറന്നു. സൗദിയുടെ നാഷണൽ പ്രോജക്ടിന്റെ ഭാഗമാണ് റൊണാൾഡോ. ലോകത്തിന്റെ ശ്രദ്ധ സൗദി അറേബ്യൻ ലീഗിലേക്ക് കൊണ്ടുവന്നു. റൊണാൾഡോയുടെ സാന്നിധ്യം സൗദിയിലും ഗൾഫ് മേഖലയിലും കൊണ്ടുവന്നത് വലിയ മാറ്റമാണ്. അതൊരു വലിയ നാഴികക്കല്ലാണ്," അൽ നസർ സ്പോർട്ടിങ് ഡയറക്ടർ ഫെർനാൻഡോ പറഞ്ഞു.
Also Read: Lionel Messi: നിറഞ്ഞാടി മെസി; 25 വാര അകലെ നിന്ന് തകർപ്പൻ ഗോൾ; സുവാരസും കട്ടയ്ക്ക് ഒപ്പം
റൊണാൾഡോയുടെ ഒരൊറ്റ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുതിച്ച് ടൂറിസം
റൊണാൾഡോ സൗദിയിലേക്ക് വന്നതിന് പിന്നാലെ നെയ്മർ, ബെൻസെമ, മാനേ, എൻഗോളോ കാന്റെ ഉൾപ്പെടെയുള്ള താരങ്ങളും യൂറോപ്പ് വിട്ട് ഇവിടേക്ക് എത്തി. റൊണാൾഡോയുടെ വരവോടെ സൗദി ലീഗിന്റെ മാർക്കറ്റ് വാല്യു ഉയർന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ 70 മില്യൻ വിദേശികളെ സൗദിയിലേക്ക് എത്തിക്കുകയാണ് വിഷൻ 2030 പദ്ധതിയുടെ ലക്ഷ്യം. ഇതിന് റൊണാൾഡോയുടെ സാന്നിധ്യം വലിയ പങ്ക് വഹിക്കുന്നു. ടൂറിസം മേഖലയിലെ നിക്ഷേപത്തിലും സൗദിയിൽ റൊണാൾഡോയുടെ വരവോടെ വലിയ കുതിപ്പുണ്ടായതായാണ് സൗദി ടൂറിസം അതോറിറ്റി സിഇഒ ചൂണ്ടിക്കാണിച്ചത്.
2024ൽ റൊണാൾഡോ കുടുംബത്തിനൊപ്പമുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 16 മില്യൺ ലൈക്കാണ് ഇതിന് ലഭിച്ചത്. റൊണാൾഡോയും കുടുംബത്തിന്റേയും ചെങ്കടൽ യാത്രയുടെ ഫോട്ടോയായിരുന്നു ഇത്. 80 വർഷം എങ്കിലും എടുത്ത് നടത്തിയാൽ കിട്ടുമായിരുന്ന ടൂറിസം പ്രചാരണങ്ങളുടെ ഫലമാണ് റൊണാൾഡോയുടെ ആ ഒരൊറ്റ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ 'റെഡ് സീ'ക്ക് ലഭിച്ചത്.
Also Read: Cristiano Ronaldo: തകർപ്പൻ നേട്ടം ഒരു ഗോൾ അകലെ; റെക്കോർഡ് വേണ്ടെന്ന് വെച്ച് പടിയിറക്കം?
മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് 2022ൽ ആണ് റൊണാൾഡോ സൗദിയിലേക്ക് എത്തുന്നത്. അൽ നസറിനായി 105 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ റൊണാൾഡോ സ്കോർ ചെയ്തു. എന്നാൽ അൽ നസറിനൊപ്പം ഒരു കിരീടം നേടാൻ റൊണാൾഡോയ്ക്ക് സാധിച്ചില്ല.
അൽ നസർ റൊണാൾഡോയ്ക്കായി അടിമുടി മാറുമോ?
ഈ സീസണിൽ 25 ഗോളുകളാണ് റൊണാൾഡോ സ്കോർ ചെയ്തത്. എന്നാൽ സൗദി ലീഗിൽ അൽ നസർ ഫിനിഷ് ചെയ്തത് മൂന്നാം സ്ഥാനത്തും. മാത്രമല്ല, അടുത്ത സീസണിലെ എഎഫ്സി ചാംപ്യൻസ് ലീഗിന് യോഗ്യത നേടാനും അൽ നസറിനായില്ല.
അൽ നസറിന്റെ പരിശീലകൻ, സ്പോർട്ടിങ് ഡയറക്ടർ, ഭൂരിഭാഗം കളിക്കാർ എന്നിവരെ മാറ്റി വലിയ അഴിച്ചുപണി നടത്തിയാൽ മാത്രമേ അൽ നസറിൽ തുടരുകയുള്ളു എന്ന നിലപാട് റൊണാൾഡോ സ്വീകരിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്താണ് റൊണാൾഡോയുടെ മനസിൽ എന്ന് താരം ഉടനെ തന്നെ വെളിപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.
റൊണാൾഡോയുടെ കരാർ പുതുക്കലും ട്രാൻസ്ഫർ അഭ്യൂഹങ്ങളും നിറഞ്ഞു നിൽക്കെ പോർച്ചഗൽ ടീമിനൊപ്പം ചേരാൻ ഒരുങ്ങുകയാണ് താരം. യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കായി റൊണാൾഡോ അടുത്ത ആഴ്ച പോർച്ചുഗൽ ടീമിനൊപ്പം ചേരും.
റൊണാൾഡോ അൽ നസറുമായി കരാർ പുതുക്കി ലോണിൽ ക്ലബ് ലോകകപ്പ് കളിക്കാനായി അൽ ഹിലാലിലേക്ക് പോകും എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ക്ലബ് ലോകകപ്പ് കളിക്കാനുള്ള സാധ്യതകൾക്കാണ് റൊണാൾഡോ കൂടുതൽ പ്രാധാന്യം നൽകുന്നത്.
റൊണാൾഡോയുടെ ലോൺ ട്രാൻസ്ഫറിനെ കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.