/indian-express-malayalam/media/media_files/YKcTTwDFPn1ARxUgmoHL.jpg)
MS Dhoni, Ruturaj Gaikwad (File Photo)
MS Dhoni Chennai Super Kings IPL 2025: ഐപിഎല്ലിൽ ദയനീയ പ്രകടനമാണ് ആദ്യ മത്സരങ്ങൾ പിന്നിടുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് വരുന്നത്. ആറ് മത്സരങ്ങളിൽ അഞ്ചിലും ചെന്നൈ തോറ്റു. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിൽ ചെപ്പോക്കിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഏറ്റവും കുറവ് ടോട്ടലിലേക്കാണ് ടീം വീണത്. മോശം പ്രകടനത്തിലൂടെ ചെന്നൈ സൂപ്പർ കിങ്സ് കടന്ന് പോകുന്നതിന് ഇടയിൽ ടീമിനുള്ളിൽ ഭിന്നത രൂക്ഷമാണെന്ന അഭ്യൂഹങ്ങളാണ് ശക്തമാവുന്നത്.
കൈമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ഋതുരാജ് ഗയ്ക്വാദിന് സീസൺ നഷ്ടമാവുന്നു എന്നാണ് ഫ്രാഞ്ചൈസി അറിയിച്ചത്. പകരം ക്യാപ്റ്റനായി ധോണിയെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഋതുരാജിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിനുള്ളിൽ ചേരിതിരിവുണ്ടായതായാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. പരുക്കിനെ തുടർന്ന് തന്നെയാണോ ഋതുരാജിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ടീമിൽ നിന്നും മാറ്റിയിരിക്കുന്നതെന്ന ചോദ്യവും ആരാധകർ ഉയർത്തിയിരുന്നു. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും ഋതുരാജ് മികവ് കാണിക്കാതെ വന്നതോടെ താരത്തിന്റെ സ്ഥാനം തെറിപ്പിക്കുകയാണോ ചെയ്തത് എന്ന ചോദ്യമാണ് ശക്തമായത്.
ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ ഋതുരാജ് ഗെയ്‌ക്‌വാദ് ധോണിയെ ഇൻസ്റ്റഗ്രാമിൽ നിന്ന് ‘അൺഫോളോ’ ചെയ്തതായും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. ധോണിയെ ഋതുരാജ് ഫോളോ ചെയ്യുന്നില്ലെന്ന് കാണിക്കുന്ന സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഋതുരാജ് മുൻപ് ധോണിയെ ഫോളോ ചെയ്തിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Ruturaj Gaikwad unfollowed dhoni 🤣🤣 pic.twitter.com/6N1fEei2Ge
— Dev 🇮🇳 (@time__square) April 11, 2025
അതിനിടയിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ സഹതാരങ്ങൾക്കൊപ്പം ഋതുരാജ് ഫുട്ബോൾ കളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പരുക്കിന്റെ പിടിയിൽ നിൽക്കുന്ന ഒരു താരം എങ്ങനെയാണ് ഇങ്ങനെ ഫുട്ബോൾ കളിക്കുക എന്ന ചോദ്യവുമായി ആകാശ് ചോപ്ര ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിന് ഇടയിലാണ് ഋതുരാജിന് പരുക്കേറ്റത് എന്നാണ് ചെന്നൈ സൂപ്പർ കിങ്സ് കോച്ച് ഫ്ളെമിങ് അറിയിച്ചത്. കൈമുട്ടിൽ പന്ത് കൊണ്ട് പരുക്കേറ്റതിന് പിന്നാലെ രണ്ട് മത്സരങ്ങളിലും കളിച്ചതോടെ പരുക്ക് ഗുരുതരമായെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് പറയുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.