/indian-express-malayalam/media/media_files/2025/04/03/cOxfbL7Z00rTdyYr80yU.jpg)
എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ കാണാം
ഐ ഇ മലയാളത്തിന്റെ 'വർത്തമാനം' പോഡ്‌കാസ്റ്റിലാണ് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ്, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ സർക്കാർ ഒരു വാട്ട്സാപ്പ് നമ്പർ പ്രസിദ്ധപ്പെടുത്തിയതായി അറിയിച്ചത്. വിവരം അറിയിക്കുന്നവർക്ക് പാരിതോഷികം നൽകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിന്റെ വിശദാംശങ്ങൾ പറയുന്ന ഐഇ മലയാളം പോഡ്കാസ്റ്റിന്റെ ഒരു റീൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വ്യക്തികളും ഗ്രൂപ്പുകളും റെസിഡന്റ്‌സ് അസോസിയേഷനുകളുമൊക്കെ വ്യാപകമായി ഷെയർ ചെയ്ത ആ വീഡിയോയുടെ ശബ്ദവും ചേർത്താണ് നസീം എൻ.പി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്നും പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ മന്ത്രി രാജേഷിനെ ടാഗ് ചെയ്തു ചോദ്യം ഉയർന്നിരിക്കുന്നത്.
ഗായകൻ എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും കൊച്ചി കായലിലേക്ക് ഒരു മാലിന്യപ്പൊതി വീഴുന്നതാണ് മൊബൈൽ ഫോണിൽ പകർത്തിയിരിക്കുന്നത്. ഇതേ തുടർന്ന് വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു. എം ജി ശ്രീകുമാറിന് 25000 രൂപ പിഴ ചുമത്തിയുള്ള നോട്ടിസും നല്‍കി.
എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും എറിയുന്നത് ആരാണെന്നു തിരിച്ചറിയാനാവില്ല. നോട്ടീസ് ലഭിച്ചതിന് തൊട്ടു പിന്നാലെ അദ്ദേഹം പിഴയൊടുക്കിയിട്ടുണ്ട്.
തനിക്കു കിട്ടേണ്ട പാരിതോഷികം എവിടെ എന്നാണ് നസീം നാസി മന്ത്രി എം ബി രാജേഷിനോടുള്ള ചോദ്യം.
"ശനിയാഴ്ച 9446700800 എന്ന വാട്ട്സാപ്പ് നമ്പറിൽ താങ്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, തദ്ദേശ സ്വയം ഭരണ വകുപ്പ് കൺട്രോൾ റൂമിന്റെ നിർദ്ദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. താങ്കൾ നൽകിയ തെളിവിന്റെ അടിസ്ഥാനത്തിൽ അന്നു തന്നെ വീട്ടുടമയ്ക്ക് പിഴ ചുമത്തി നോട്ടീസ് നൽകിയ വിവരം അറിയിക്കുന്നു. പിഴ വീട്ടുടമ പഞ്ചായത്തിൽ അടയ്ക്കുമ്പോൾ, ഈ വിവരം തെളിവ് സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുന്നതാണ്.
(കുറ്റകൃത്യം ചെയ്ത സ്ഥലം, സമയം, ആൾ, വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി ലഭിക്കാനാണ് വാട്ട്സാപ്പ് സംവിധാനത്തിൽ പരാതി അറിയിക്കാൻ നിർദേശിക്കുന്നത് എന്ന കാര്യം കൂടി സൂചിപ്പിക്കട്ടെ)," എന്നാണ് മന്ത്രിയുടെ മറുപടി.
ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു മന്ത്രി എം.ബി.രാജേഷുമായി നടത്തിയ പോഡ്കാസ്റ്റ് 'വർത്തമാനം' മാർച്ച് 19 മുതലാണ് സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്.
എന്തായാലും എം ജി ശ്രീകുമാർ പിഴ അടച്ചു കഴിഞ്ഞ സ്ഥിതിക്ക് പകർത്തിയ ആൾക്ക് സമ്മാനം കിട്ടിയോ എന്ന വിവരം അറിയാനാണ് എല്ലാവർക്കും കൗതുകം. കിട്ടിക്കഴിഞ്ഞാൽ ഉടൻ അപ്ഡേറ്റ് റീൽ ആയിട്ട് തന്നെ ഇടും എന്നും നസീം നാസി കമന്റിൽ പറയുന്നുണ്ട്.
മാലിന്യത്തിൻറെ തോത് അനുസരിച്ചാണ് പിഴ ഈടാക്കുന്നതെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി ഐഇ മലയാളത്തിനോട് പറഞ്ഞു. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ, പതിനായിരം മുതൽ ഒരു ലക്ഷം രൂപവരെ പിഴ ഈടാക്കാമെന്നും അദ്ദേഹം പറഞ്ഞു.
Read More
- Waqf Amendment Bill: വഖഫ് ബിൽ;ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ മാണി:കോടതിയിൽ നേരിടുമെന്ന് മുസ്ലീം ലീഗ്
- Waqf Amendment Bill: ലോക്സഭ കടന്ന് വഖഫ് ഭേദഗതി ബിൽ: ഇന്ന് ബിൽ രാജ്യസഭയിൽ
- Waqf Amendment Bill: വഖഫ് നിയമഭേദഗതി ഇസ്ലാം വിരുദ്ധമല്ല,ലക്ഷ്യം അഴിമതി അവസാനിപ്പിക്കൽ:അമിത് ഷാ
- വഖഫ് ബില്‍ ലോക്സഭയില്‍; നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി.വേണുഗോപാൽ, എതിർപ്പുമായി പ്രതിപക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.