scorecardresearch

കരിപ്പൂരിലുണ്ട് പെട്ടിമുടിയിലില്ല, വിമാനത്തിലുണ്ട്, ലയത്തിലില്ല

വാർത്തകൾക്ക് റീച്ച് ഒരു പ്രധാന ഘടകമാണ്. ഒന്ന് നാഗരിക ജീവിതത്തിന്റെ തുടിപ്പുകളുളളതാണ്. മറുവശത്ത് ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന ദളിത് അടിമകൾ ... ഒന്ന് ആകാശത്തും ഒന്ന് മണ്ണിനടിയിലും തന്നെ!

വാർത്തകൾക്ക് റീച്ച് ഒരു പ്രധാന ഘടകമാണ്. ഒന്ന് നാഗരിക ജീവിതത്തിന്റെ തുടിപ്പുകളുളളതാണ്. മറുവശത്ത് ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന ദളിത് അടിമകൾ ... ഒന്ന് ആകാശത്തും ഒന്ന് മണ്ണിനടിയിലും തന്നെ!

author-image
Myna Umaiban
അപ്‌ഡേറ്റ് ചെയ്‌തു
New Update
pettimudi, munnar landslide, rajamala landslide, kerala floods, kerala rains, kerala weather, kerala plane crash, kozhikode plane crash, karipur plane crash

ഈ നിമിഷത്തിൽ ഞാൻ ലളിതയെ ഓർക്കുന്നു. സിന്ധുവിനെ, ദേവിയെ... എന്തെന്നാൽ അവരെല്ലാം കണ്ണൻ ദേവൻ തോട്ടങ്ങളിലെ ലയങ്ങളിൽ നിന്ന് വന്നിരുന്ന സഹപാഠികളായിരുന്നു. കരിനീല യൂണിഫോം പാവാടയുടെ പോക്കറ്റിൽ ലളിത നെല്ലിക്കയും പൊട്ടിപ്പഴവും ഞങ്ങൾ നാട്ടുമക്കൾക്കായി കരുതിയിരുന്നു. എനിക്കായി എന്നും ഒരു പങ്ക് സൂക്ഷിച്ചിരുന്നതു കൊണ്ടാവണം ആ യുപി സ്കൂൾ സഹപാഠിയെ ഇന്നും ഓർക്കുന്നത്.

Advertisment

സിന്ധുവിനെ മഴക്കാലമായാൽ കാണാറേയില്ല. ആ കുട്ടി ഇനി വരില്ലേ എന്ന് ടീച്ചർ ചോദിക്കുമ്പോഴാവും അവൾ വരുന്നത്. ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു ദേവിയും. അധികം സംസാരിക്കാറില്ലായിരുന്നു ദേവി. പൊക്കത്തിനനുസരിച്ചായിരുന്നു അന്ന് ഇരിപ്പിടമെന്നതിനാൽ ദേവിയ്ക്കടുത്തായിരുന്നു ഞാൻ. അതു കൊണ്ടാവണം ഞങ്ങൾ സംസാരിച്ചിരുന്നു.

ആന, തോട്ടപ്പുഴു (അട്ട,) പുലി, ഇടിഞ്ഞു പോയ വഴി, ഒലിച്ചു പോയ പാലം ഇങ്ങനെ പലതും അവളുടെ ക്ലാസിൽ വരാത്തതിനുള്ള കാരണമായിരുന്നു. നിർവ്വികാരത എന്ന വാക്കിന്റെ അർത്ഥം ഞാനാദ്യമായി കണ്ടത് അവളുടെ മുഖത്തായിരുന്നു. യുപി ക്ലാസുകളിലെ ഒരു ക്ലാസ് ഫോട്ടോ കിട്ടിയാൽ തിരിച്ചറിയുന്നത് അപൂർവ്വം ചിലരെയായിരിക്കും. അതിനു കാരണം ഇങ്ങനെ ചില ഓർമകളാവണം.

മറയൂർ സെന്റ് മേരീസ് യു.പി സ്കൂളിലെ സഹപാഠിയായിരുന്നു അവർ. തമിഴായിരുന്നു അവരുടെ മാതൃഭാഷ. എന്നിട്ടും മലയാളം മീഡിയത്തിൽ ചേർന്നവർ. കേരളത്തിലല്ലേ, മലയാളം പഠിക്കുന്നതാണ് നല്ലതെന്ന് ആരെങ്കിലും ഉപദേശിച്ചിരിക്കാം.

Advertisment

Kerala News, Munnar, Kerala Rain, Idukki Dam, Idukki Dam Current Water Level, Rain in Kerala, Rajamala, Idukki, Kerala Weather, Rajamala Munnar, Kerala Flood, Kerala Rain News, Kerala Rains, Munnar News, Kochi Weather, Kerala News Today, Wayanad Weather, Munnar Landslide, Kerala Rain Today, Munnar Weather, Pettimudi, Munnar Rajamala, Kerala News Live, landslide in Kerala, Layam Meaning, kerala floods, kerala, idukki landslide, rajamala landslide, munnar lanslide, kerala rains, kerala rains latest news, idukki landslide, idukki landslide news, weather, weather in kerala, kerala weather, kerala weather today, today weather in kerala, kerala news, Rajamal, Kerala CM, Pinarayi vijayan, pinarayi, രാജമല, pala, പാല, Kerala Weather News, കേരള വെതർ, കാലാവസ്ഥ, Heavy Rain in Kerala, കേരളത്തിൽ കനത്ത മഴ, Orange Alert in Kerala, കേരളത്തിൽ ഓറഞ്ച് അലർട്ട്, Cyclone Alert, ന്യൂനമർദ സാധ്യത, Orange Yellow Alert, കേരളത്തിലെ ഓറഞ്ച് യെല്ലോ അലർട്ട്, Kerala Rain News, കേരളത്തിൽ അതിശക്തമായ മഴ, Cyclone Alert, മഴ, ന്യൂനമർദം,Weather News August 6, ഓഗസ്റ്റ് നാല് കാലാവസ്ഥ വാർത്തകൾ, മുഖ്യമന്ത്രി, പിണറായി, പിണറായി വിജയൻ, IE Malayalam, ഐഇ മലയാളം പെട്ടിമുടി

ഞങ്ങൾ മറയൂരിൽ താമസിച്ചിരുന്നത് എസ്റ്റേറ്റു തൊഴിലാളികളായ ദമ്പതികൾ ഉണ്ടാക്കിയ പുതിയ വീട്ടിലായിരുന്നു. പതിനൊന്നു വർഷം കൂടിയുണ്ടായിരുന്നു അവർക്ക് വിരമിക്കാൻ. വിരമിക്കുമ്പോൾ താമസിക്കാൻ കുറച്ച് മുമ്പേ നിർമ്മിച്ച വീടായിരുന്നുവത്. എന്റെ ഓർമകൾക്ക് നിറം വെയ്ക്കുന്നത് ആ വീട്ടിൽ നിന്നാണ്. എസ്റ്റേറ്റണ്ണനും അക്കയും മാസത്തിൽ ഒന്നോ രണ്ടോ ശനിയാഴ്ച വൈകുന്നേരങ്ങളിൽ വരും. (ഒരു മുറി അവർക്കുള്ളതായിരുന്നു).

കൊളുന്തു നുള്ളുന്ന പണിയായിരുന്ന എസ്റ്റേറ്റക്കയുടെ കൈകൾ തേയിലച്ചണ്ടി നിറത്തിൽ വിണ്ടുകീറിയിരുന്നു. കാലുകഴുകി നനവോടെ സിമന്റു തറയിൽ ചവിട്ടുമ്പോൾ അവരുടെ പാദങ്ങൾ പതിഞ്ഞിടം എട്ടുകാലിച്ചിത്രങ്ങളെ ഓർമ്മപ്പെടുത്തി.

കോവിൽക്കാവ് റോസയിലോ മറയൂർ ചന്ദനയിലോ സിനിമയ്ക്ക് പോകും. ഞങ്ങൾക്ക് ഓറഞ്ചോ പേരക്കയോ, മിഠായിയോ ഒക്കെ കൊണ്ടുവന്നു തരും. വല്ലപ്പോഴും ഒരു ചേല, ഒന്നു രണ്ട് സ്റ്റീൽ പാത്രങ്ങൾ വാങ്ങും. എന്തൊരു സന്തോഷമാണപ്പോൾ!

മഞ്ഞിലും മഴയിലും വെയിലിലുമായിരുന്നു അവരെന്നും. ഇടയ്ക്ക് വല്ലപ്പോഴും ഒരു സിനിമ കാണുന്നതിൽ, കോവിൽക്കടവിൽ നിന്ന് വീട്ടിലേക്കുളള നടത്തത്തിൽ ആനന്ദം കണ്ടെത്തി.

അമ്മച്ചിക്ക് ജോലി മറയൂരായിരുന്നതുകൊണ്ടാണ് ഞങ്ങൾ അവിടെ താമസിച്ചത്. മാറ്റമായപ്പോൾ ആ നാടുവിട്ടു. എങ്കിലും, ഇടയ്ക്ക് യാത്രകളിൽ ലയങ്ങളിൽ ചെന്നുപെട്ടിട്ടുണ്ട്. കട്ടൻ ചായയുടെ രുചിയറിഞ്ഞിട്ടുണ്ട്. ദുരിതങ്ങളുടെ കയം കണ്ടിട്ടുണ്ട്. 150 വർഷം മുമ്പത്തെ തോട്ടം അടിമകളുടെ സൗകര്യങ്ങളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.

ആശുപത്രികൾ എവിടെ? സ്കൂളുകൾ, ക്രഷുകൾ?

മൂന്നാർ വിനോദ സഞ്ചാര കേന്ദ്രമായി മാറി. പുതുതലമുറയിൽ പെട്ട ചിലർ ടാക്സി ഡ്രൈവർമാരായി. വളരെക്കുറച്ചുപേർ തെരുവുകച്ചവടക്കാരായി. ഇപ്പോഴും അവർ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ കൂടുകളിൽ നിന്നു തിരിയാനിടമില്ലാതെ ജീവിക്കുന്നു.

തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി സംഘടനകളുണ്ട്. വ്യക്തമായ രാഷ്ട്രീയ പിന്തുണയുളളവർ. പക്ഷേ, ആർക്കാണ് പ്രയോജനമുണ്ടായത്?

ഇടയ്ക്ക് പെമ്പളൈ ഒരുമയിൽ അവരുടെ ഊർജ്ജം കണ്ടു. പിന്നയത് കെട്ടടങ്ങി.  തേയില തോട്ടങ്ങളിലെ അടിമകളിന്നും അടിമകളായി തുടരുന്നു...

publive-image രാജമലയില്‍ ഉണ്ടായ മലയിടിച്ചില്‍

രണ്ട് മനുഷ്യർക്ക് രണ്ട് നീതിയും രണ്ട് വിലയുമാണ്

ന്യായങ്ങൾ പലതുമുണ്ടാവാം. ഒഴുകിപ്പോയത് ഒരു കൂട്ടം അടിമകളാണ്. അതുകൊണ്ട് തന്നെ അവർക്ക് വലിയ വിലയൊന്നുമില്ല. അല്ലെങ്കിൽ കുറച്ചു നേരത്തേക്കായിരുന്നു വില.

ചാലിയാർ പുഴയിലൂടെ ഒഴുകിപ്പോയ ഒരു പട്ടിക്കുഞ്ഞിനെ എടവണ്ണ പാലത്തിനടുത്തു നിന്ന് രക്ഷിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ പത്രത്തിലുണ്ടായിരുന്നു. അതേ, പത്രത്തിൽ പെട്ടിമുടി ചെറുതായിപ്പോവുകയുംവിമാനം തെന്നിവീണത് വലുതാവുകയും ചെയ്തു.

രണ്ടിലും മരണം ഒന്നു തന്നെയായിരുന്നിട്ടും രക്ഷാപ്രവർത്തകരായ നാട്ടുകാരെ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അഭിനന്ദിക്കുന്നു. നല്ലത്. ശരിയാണ്. ഒരപകടം സംഭവിക്കുമ്പോൾ മനുഷ്യത്വമുണരുന്നത്, ജാതി മത വർഗ്ഗ ചിന്തകൾ ഇല്ലാതാവുന്നത്, ഒരേ മനസ്സോടെ പ്രവർത്തിക്കുന്നത്... ചിലർ കുറ്റപ്പെടുത്തിയ നാടിന്റെ സേവനമനസ്കത, മാനവികത എല്ലാം ഏറെ അഭിനന്ദനാർഹം തന്നെ. അതോടൊപ്പം എന്തു കൊണ്ട് പെട്ടിമുടിയില്‍ അതില്ലാതെയാവുന്നു?

Read More:മൈന ഉമൈബാന്‍ എഴുതിയ കുറിപ്പുകള്‍  ഇവിടെ വായിക്കാം

പെട്ടിമുടി ലയം ഒലിച്ചു പോയപ്പോൾ ഭാഗ്യത്തിന് രക്ഷപെട്ട ചിന്നയ്യ മേഘനാഥൻ എന്ന എസ്റ്റേറ്റ് സൂപ്പർവൈസറെ വിവരമറിയിക്കാൻ പെട്ട പാട് ആരറിഞ്ഞു? മേഘനാഥൻ പ്രതികൂല കാലാവസ്ഥയിൽ, ചെളിക്കൂമ്പാരവും അവശിഷ്ടങ്ങളും തടസ്സമായി നിന്ന വൻമരങ്ങളും താണ്ടി നെയ്മക്കാട് എസ്റ്റേറ്റ് ഡിവിഷൻ ഓഫീസിലേക്ക് നടന്നെത്തിയാണ് പുറം ലോകത്തേക്ക് വിവരമറിയിച്ചതെന്ന് വളരെക്കുറച്ച് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിവരമറിഞ്ഞതോടെ മൂന്നാറിൽ നിന്നും മറയൂരിൽ നിന്നും ഓടിയെത്തിയ നാട്ടുകാരാണ് അവിടെയും രക്ഷാപ്രവർത്തകരായത്. കുറച്ച് പേരെ രക്ഷിച്ചു. ഇപ്പോഴും ആ ചെറുപ്പക്കാർ മഴയത്ത് തന്നെ നിൽക്കുന്നു. അവിടെയും കോവിഡ് ഭീതിയുണ്ട്. കൂടുതൽ പ്രതികൂല സാഹചര്യങ്ങളുണ്ട്.

വിമാനാപകടം ആഗോള തലത്തിൽ ശ്രദ്ധ നേടുന്ന വലിയ വിഷയമായി മാറുമ്പോൾ എല്ലാ വർഷവുമുണ്ടാകുന്ന പ്രകൃതി ദുരന്തം മാത്രമായി മാറുന്നു പെട്ടിമുടി. കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്കു കിട്ടുന്ന പ്രാധാന്യം ഇപ്പോഴും മഴയിലും തണുപ്പിലും കോടയിലും നില്ക്കുന്നവർക്കില്ലാതാവുന്നു.

പെട്ടിമുടിയിലുളളവർക്ക് ഒന്നും എഴുതുവാനായിട്ടില്ല. വൈദ്യുതി നിലച്ചിട്ട് ദിവസങ്ങളായി. വൈദ്യുതിയില്ലാത്തതുകൊണ്ട് മൊബൈൽ ടവർ പ്രവർത്തന രഹിതവുമാണ്.

ഒരുപക്ഷേ, അവിടെ എവിടെയോ നിൽക്കേണ്ടവളായിരുന്നു ഞാൻ. പ്രിവിലേജുകൾ ഒന്നുമില്ലാത്തവരുടെ ഒപ്പം. നാഗരികതയുടെ അംശങ്ങളൊന്നുമില്ലാത്ത ഒരുൾഗ്രാമവാസി.

എന്നാൽ, സാഹചര്യവശാൽ പ്രിവിലേജുകളിൽ ജീവിക്കുന്ന ഒരുവളാണ് ഞാൻ. ഇതാ എന്റെ സങ്കടങ്ങൾ എന്നു പറഞ്ഞു കൊണ്ട് എഴുതാൻ പറ്റുന്ന പ്രിവിലേജ് വിഡ്ഢിയായൊരുവൾ...

പെട്ടിമുടിയിൽ ഒരുതരത്തിലുള്ള നിർമ്മാണ പ്രവർത്തികളുമില്ലായിരുന്നുവെന്നും നിരന്ന പ്രദേശത്തായിരുന്നു ലയമുണ്ടായിരുന്നതെന്നും എന്തു പരിസ്ഥിതി പ്രശ്നമെന്നും വാദിക്കാം. ടാറ്റായുടെ കൈയ്യിലായതു കൊണ്ടാണ് കുടിയേറ്റക്കാർ കൈയ്യേറാഞ്ഞതെന്നും ഇല്ലെങ്കിൽ കാണാമായിരുന്നെന്നും മറുവാദമുന്നയിക്കാം. മാധവ് ഗാഡ്ഗിലിനെ തളളാം - കൊള്ളാം.

പക്ഷേ, പ്രിവിലേജുകളൊന്നുമില്ലാത്ത കുറേപ്പേർ മണ്ണിനടിയിലുണ്ട്. അവരെ തിരയുന്ന കുറേ പച്ച മനുഷ്യരുമുണ്ട്.

വാർത്തകൾക്ക് റീച്ച് ഒരു പ്രധാന ഘടകമാണ്. ഒന്ന് നാഗരിക ജീവിതത്തിന്റെ തുടിപ്പുകളുളളതാണ്. മറുവശത്ത് ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന ദളിത് അടിമകൾ ... ഒന്ന് ആകാശത്തും ഒന്ന് മണ്ണിനടിയിലും തന്നെ!

Why crash could've been worse കരിപ്പൂരില്‍ തകര്‍ന്നു വീണ വിമാനം

എല്ലാ മനുഷ്യരും ഒന്നാണെന്നൊക്കെ ആലങ്കാരികതയ്ക്ക് പറയാമെന്നല്ലാതെ ആകാശത്തിന്റേയും ഭൂമിയുടേയും വലിപ്പവ്യത്യാസമുണ്ടതിന്. രണ്ടും മഴ ദുരന്തമാണെങ്കിലും രണ്ട് മനുഷ്യർക്ക് രണ്ട് നീതിയും രണ്ട് വിലയുമാണ്!

Read More: കരിപ്പൂരിലും രാജമലയിലും വിവേചനമില്ല : മുഖ്യമന്ത്രി

ക്ഷമിക്കുക. വികാരങ്ങളേക്കാൾ വിചാരങ്ങളാണ് ഇവളെ ഏറെ പിടികൂടാറ്... പക്ഷേ, ഇപ്പോഴെന്തോ വികാരം വന്ന് മൂടുന്നു. ജനിച്ചു വളർന്ന ഇടമെന്നെ തൊടുന്നു. ദുരന്തങ്ങൾക്കൊപ്പമോ ദൃക്സാക്ഷിയോ ആയിരുന്ന ഒട്ടും പ്രവിലേജില്ലാത്ത ഒരു കാലമെന്നിൽ തിളയ്ക്കുന്നു.

എന്നിട്ടും പ്രിവിലേജുകളിലിരുന്ന് 'പ്രകൃതിയുടെ മിശ്രണ'വും ആസ്വദിച്ച് എഴുതുന്നു.

Kerala Floods Plane Crash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: