/indian-express-malayalam/media/media_files/2025/04/21/XUQG4yuoym0YKLo6yVon.jpg)
റോബർട്ട് വാദ്ര
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളായ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചതിനെ ന്യായീകരിക്കാൻ പാർട്ടി പരാമവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഹരിയാന ഭൂമി ഇടപാടിലെ ക്രമക്കേടുകൾ ആരോപിച്ച് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയെ തുടർച്ചയായി മൂന്ന് ദിവസം ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പാർട്ടി മൗനം പാലിക്കുകയാണ്. പക്ഷേ, കോൺഗ്രസിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ബിജെപി രണ്ട് കേസുകളും ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) ചെയർപേഴ്‌സൺ സോണിയ ഗാന്ധിക്കും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ ഏപ്രിൽ 9 നാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. ഈ വാർത്ത പുറത്തുവന്നതോടെ സോണിയയെയും രാഹുലിനെയും പൂർണമായും പിന്തുണച്ച് കോൺഗ്രസ് രംഗത്തെത്തി. കേന്ദ്ര ഏജൻസിയുടെ നീക്കത്തെ പ്രതികാര രാഷ്ട്രീയമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
വാദ്രയ്ക്കെതിരായ ഇ.ഡി നീക്കത്തെ പ്രതിരോധിക്കാതിരുന്നതും ഈ വിഷയത്തിൽനിന്ന് പാർട്ടി അകന്നു നിൽക്കാനുള്ള തീരുമാനവും മുൻകൂട്ടി തീരുമാനിച്ചതാണെന്ന് കോൺഗ്രസിലെ ചില വൃത്തങ്ങൾ പറയുന്നു. വാദ്ര പാർട്ടിയിൽ ഒരു പദവിയും വഹിക്കുന്നില്ല, മാത്രമല്ല, പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൊന്നും പങ്കാളിയുമായിട്ടില്ലെന്നാണ് അതിനു കാരണമായി പറയുന്നത്.
ഏപ്രിൽ 15 നാണ് വാദ്രയ്ക്ക് ഇ.ഡി സമൻസ് അയച്ചത്. എന്നാൽ, കോൺഗ്രസ് ഇക്കാര്യത്തിൽ മൗനം പാലിക്കാൻ തീരുമാനിച്ചത് വാദ്ര രാഷ്ട്രീയത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ്. വാദ്ര മുമ്പ് ഡയറക്ടറായിരുന്ന സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനവും റിയൽ എസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫും തമ്മിലുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വാദ്രയ്‌ക്കെതിരായ കേസ്.
2012 ഒക്ടോബറിൽ ഹരിയാന കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേംക മ്യൂട്ടേഷൻ റദ്ദാക്കിയതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. അന്നത്തെ ഹരിയാനയിലെ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ കീഴിലുള്ള കോൺഗ്രസ് സർക്കാർ വാദ്രയ്ക്ക് അനുകൂലമായി നിന്നതായി ആരോപണമുണ്ട്.
സത്യത്തിൽ വിശ്വസിക്കുന്നുവെന്നും സത്യം ജയിക്കുമെന്നും വാദ്ര വാദിക്കുകയും പുതിയ സമൻസിനെ രാഷ്ട്രീയ പകപോക്കൽ എന്ന് വിളിക്കുകയും ചെയ്തപ്പോൾ കോൺഗ്രസ് മൗനം പാലിച്ചു. മൂന്നാം ദിവസം ചോദ്യം ചെയ്യലിനായി വാദ്ര ഇ.ഡി ഓഫിസിൽ എത്തിയപ്പോൾ പ്രിയങ്ക ഗാന്ധി ഒപ്പം ഉണ്ടായിരുന്നുവെങ്കിലും, കേസിനെക്കുറിച്ച് അവർ ഒന്നും പ്രതികരിച്ചില്ല. അഴിമതി ആരോപണങ്ങളിൽ വാദ്ര അകപ്പെട്ട പല സന്ദർഭങ്ങളിലും കോൺഗ്രസ് വിട്ടുനിൽക്കുകയും പാർട്ടിയുമായി അദ്ദേഹത്തിന് ഒരു തരത്തിലും ബന്ധമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
''ഗാന്ധി കുടുംബവുമായി വാദ്രയ്ക്ക് ബന്ധമുണ്ട്. എന്നാൽ ഒരു ഏജൻസി വാദ്രയെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴെല്ലാം കോൺഗ്രസ് പ്രതികരിക്കണമെന്ന് അതിനർത്ഥമില്ല," ഹരിയാനയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
Read More
- കർണാടക മുൻ ഡിജിപി വീട്ടിൽ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹം; ഭാര്യയെ സംശയിച്ച് പൊലീസ്
- സുപ്രീം കോടതിക്കെതിരെ വിവാദ പ്രസ്താവനകൾ വേണ്ട; നേതാക്കൾക്ക് നദ്ദയുടെ താക്കീത്
- ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
- കാനഡയിൽ ബസ് സ്റ്റോപ്പിൽ നിൽക്കവേ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.