/indian-express-malayalam/media/media_files/88w5mG0i6JDUPUq7qx6O.jpg)
ചിത്രം: എക്സ്
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിയുതിർത്ത അക്രമിയെകുറിച്ചുള്ള വിവരങ്ങൾ, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ (എഫ്ബിഐ) പുറത്തുവിട്ടു. തോമസ് മാത്യു ക്രൂക്കസ് എന്ന ഇരുപതുകാരനാണ് ഡൊണാൾഡ് ട്രംപിന് നേരെ വെടിയുതിർത്തത്. പെൻസിൽവേനിയ സ്വദേശിയാണ് തോമസ് മാത്യു ക്രൂക്കസ്.
ഞായറാഴ്ച പെൻസിൽവാലിയെയിലെ ബട്‌ലർ എന്ന് സ്ഥലത്തുവെച്ചാണ് തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് വെടിയേറ്റത്. തലനാരിഴയ്ക്കാണ് ട്രംപ് മരണത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവത്തിൽ പരിപാടിക്കെത്തിയ 50 കാരനായ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രംപിൻ്റെ വലതു ചെവിക്ക് പരിക്കേറ്റു.
ട്രംപ് സംസാരിച്ചുകൊണ്ടിരുന്ന വേദിയിൽ നിന്ന് 140 മീറ്റർ അകലെയുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് തോമസ് വെടിയുതിർത്തത്. തോമസിന്റെ പിതാവ് നിയമപരമായി വാങ്ങിയ എആർ-15-സ്റ്റൈൽ സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ആരാണ് തോമസ് മാത്യു ക്രൂക്കസ്?
പെൻസിൽവാനിയയിലെ ബെഥേൽ പാർക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂക്കസ്. രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കൻ ആയിരുന്ന തോമസ്, ഈ വർഷം നവംബർ 5ന് നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ ആദ്യ പ്രസിഡൻ്റ് വോട്ട് രേഖപ്പെടുത്താൻ അർഹനായിരുന്നു.
2022-ൽ ബെഥേൽ പാർക്ക് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഇയാൾ, മിടുക്കനും ശാന്തനുമായ വിദ്യാർത്ഥിയായിരുന്നു എന്നാണ് സഹപാഠികൾ പറയുന്നത്. എല്ലാവരോടും വളരെ ബഹുമാനത്തോടെ പെരുമാറാറുള്ള തോമസിനെ ഒരിക്കലും ഒരു രാഷ്ട്രീയക്കാരനായി കാണാൻ സാധിക്കില്ലെന്നാണ് അദ്ദേഹത്തിൻ്റെ ഹൈസ്‌കൂൾ കൗൺസിലർ, റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
തോമസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ കണ്ടെടുത്തിട്ടില്ല. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുടെ ചരിത്രമില്ലെന്നും എഫ്ബിഐ പറഞ്ഞു. സോഷ്യൽ മീഡിയ പ്രൊഫൈലിൽ അക്രമമോ സമാന പ്രവർത്തനങ്ങളുമായോ ബന്ധപ്പെട്ട പോസറ്റുകളില്ലാത്തതിനാൽ, രാഷ്ട്രീയ ചായ്‌വിലേക്ക് എത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.
സ്‌കൂൾ കാലഘട്ടത്തിൽ തോമസ് റൈഫിൾ ടീമിൽ ചേരാൻ ശ്രമിച്ചിരുന്നു. എന്നാൽ മോശം ഷൂട്ടറായതിനാൽ ടീമിൽ ഇടംനേടാനായില്ലെന്ന് ടീമിൻ്റെ നിലവിലെ ക്യാപ്റ്റൻ വാർത്താ ഏജൻസിയായ എപിയോട് പറഞ്ഞു. കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്നതിലും ഗെയിമുകൾ കളിക്കുന്നതിലുമായിരുന്നു തോമസിന് താൽപ്പര്യമെന്ന് സഹപാഠികളിലൊരാൾ പറഞ്ഞു.
നഴ്സിംഗ് ഹോമിൽ ഡയറ്ററി സഹായിയായി തോമസ് ജോലിചെയ്തിട്ടുണ്ട്. തോമസിന്റെ അച്ഛൻ രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കൻ പാർട്ടിക്കാരനും, അമ്മ ജിസ്റ്റർ ചെയ്ത ഡെമോക്രാറ്റുമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.