/indian-express-malayalam/media/media_files/rRkNryQ7t8mje41pDhjq.jpg)
ഫയൽ ഫൊട്ടോ
Putin india Visit 2025: ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് അവസാനത്തോടെ പുടിൻ ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യാഴാഴ്ച മോസ്കോയിൽ പറഞ്ഞതായി ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ഡോവൽ നിലവിൽ റഷ്യയിലാണ്.
യുക്രെയ്നും റഷ്യയും തമ്മിൽ 2022 മുതൽ സംഘർഷം ആരംഭിച്ചതിനുശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയിൽ 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി റഷ്യ സന്ദർശിച്ചിരുന്നു.
Also Read: രാജ്യതാൽപര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്; ട്രംപിന് മറുപടിയുമായി മോദി
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളർത്താൻ നൽകിയ അനിതരസാധാരണമായ സേവനത്തിനുള്ള ബഹുമതിയായി, സന്ദർശന വേളയിൽ, റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓഡർ ഓഫ് സെയ്ന്റ് ആൻഡ്രൂ ദ അപ്പോസ്തൽ' പ്രസിഡന്റ് പുടിൻ സമ്മാനിച്ചിരുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെ കസാനിലെത്തിയപ്പോഴായിരുന്നു ഇരുവരും പിന്നീട് കണ്ടുമുട്ടിയത്.
Also Read:അന്യായം, യുക്തിരഹിതം; ട്രംപിന്റെ 50ശതമാനം തീരൂവയിൽ രൂക്ഷ പ്രതികരണവുമായി ഇന്ത്യ
അതേസമയം, അമേരിക്കയുടെ തീരുവ യുദ്ധത്തിനിടെയാണ് പുടിന്റെ ഇന്ത്യ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങി യുക്രെയ്ൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവിൽ യുഎസ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു. ഓഗസ്റ്റ് 1ന് പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കൂടിച്ചേർത്ത് ഇന്ത്യൻ ചരക്കുകൾക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയർന്നു. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തിൽവരും.
Also Read: ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്; തീരുവ 50 ശതമാനമാക്കി ഉയർത്തി
അതിനിടെ, ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാജ്യതാത്പര്യത്തിന് ഇന്ത്യ മുൻഗണന നൽകുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കർഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അറിയിച്ചു.
Read More: ഷാങ്ഹായ് ഉച്ചകോടി: ഗാൽവാൻ സംഘർഷത്തിനു ശേഷം ആദ്യമായി പ്രധാനമന്ത്രി ചൈനയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.