/indian-express-malayalam/media/media_files/2025/09/28/vijay-stampede-2-2025-09-28-07-44-13.jpg)
Vijay Rally Stampede Updates
Vijay Rally Stampede Updates: ചെന്നൈ: അലമുറയിട്ട് നിസഹായരായ മനുഷ്യർ, ഉറ്റവരുടെ മൃതദേഹത്തിനരികെ നെഞ്ചുപൊട്ടി വിങ്ങിപ്പൊട്ടുന്നവർ...ആർക്കും കണ്ട് നിൽക്കാനാവില്ല കരൂരിലെ ദുരന്തഭൂമിയിൽ നിന്നുള്ള കാഴ്ചകൾ. നടനും ടിവികെ അധ്യക്ഷനുമായ വിജയ് നയിച്ച റാലിയിൽ തിക്കും തിരക്കും മൂലം ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. നിരവധി ആളുകൾ കരുരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Also Read:വിജയ്‌യുടെ റാലിയിൽ അപകടം; സംഘാടനത്തിൽ ഗുരുതരവീഴ്ച, പ്രതികരിക്കാതെ വിജയ്
മരിച്ചവരിൽ 38പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹമാണ് ഇനി തിരിച്ചറിയാനുളളത്. മരിച്ചവരിൽ ഒരു ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും ഉണ്ടെന്നാണ് വിവരം. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിത്തുടങ്ങി. 15 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 12 മൃതദേഹങ്ങൾ ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകി. കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ചാണ് പോസ്റ്റ്മോർട്ടം നടന്നത്.
Also Read: വിജയ്‌യുടെ റാലിയ്ക്കിടെ അപകടം; പ്രധാനമന്ത്രി അനുശോചിച്ചു, സ്റ്റാലിൻ സംഭവസ്ഥലത്തേക്ക്
ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.
ചികിത്സയിൽ 111 പേർ
അപകടത്തിൽ പരിക്കേറ്റ 111 പേർ ചികിത്സയിൽ തുടരുകയാണ്. 50 പേർ കരൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും 61 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ വീതവും നൽകും.
Also Read:മരണനിരക്ക് ഉയരുന്നു; തമിഴ്‌നാടിനെ നടുക്കി വിജയ്‌യുടെ റാലിയ്ക്കിടയിലെ അപകടം
അതേസമയം, ദുരന്തത്തിന് പിന്നാലെ വിജയ്‌യുടെ ആദ്യ പ്രതികരണം പുറത്തുവന്നു. തൻറെ ഹൃദയം തകർന്നുവെന്നാണ് വികാരഭരിതനായി വിജയ് പ്രതികരിച്ചത്. കരൂരിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നാണ് വിജയ് എക്‌സിൽ കുറിച്ചത്.
താൻ നടത്തിയ പരിപാടിയിൽ ഇത്ര വലിയ ദുരന്തമുണ്ടാവുകയും 39 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തപ്പോഴും ഒരക്ഷരം പോലും പ്രതികരിക്കാതെ പോയ വിജയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അതിനുപിന്നാലെയാണ് വിജയ് പ്രതികരിച്ചത്.
മുഖ്യമന്ത്രി അപകടസ്ഥലത്ത്
ദുരന്തസ്ഥലത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അർധരാത്രിയോടെ എത്തി. ജുഡീഷ്യൽ അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാൻ പാടില്ലാത്തതുമാണ്. ജുഡീഷ്യൽ അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു.]
വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: വിജയ്‌യുടെ റാലിയ്ക്കിടെ അപകടം; രണ്ട് മരണം, 13 പേർ ഗുരുതരാവസ്ഥയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.