/indian-express-malayalam/media/media_files/9uhaFf2nUJjGn4tKeDXD.jpg)
ഡൽഹിയിൽ ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധം-എക്‌സ്പ്രസ് ഫൊട്ടോ
ന്യൂഡൽഹി: 'ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നത് സാധാരണമാണ്. പക്ഷെ, ഇത്ര വലിയ വെള്ളപ്പൊക്കം ഇതാദ്യം. എന്തുചെയ്യണമെന്ന് പോലും അറിയാൻ പറ്റാത്ത സ്ഥിതിയായിരുന്നു' - ഡൽഹിയിലെ യുപിഎസ്‌സി പരിശീലന കേന്ദ്രത്തിൽ ശനിയാഴ്ച പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപോയ ഉദ്യോഗാർഥികളുടെ വാക്കുകളാണിത്. അക്കാദമിയുടെ താഴെത്തെ നിലയിലാണ് ലൈബ്രറി. നിരവധിപേരായിരുന്നു ലൈബ്രറിയിലുണ്ടായിരുന്നത്. പുറത്ത് നല്ല മഴയുണ്ടായിരുന്നു. പെട്ടെന്നാണ് ലൈബ്രറിക്കുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയത്. കലങ്ങിമറിഞ്ഞ വെള്ളവും അതിനൊപ്പം ചെളിയും കൂടിയായി പെട്ടെന്ന് ഞങ്ങൾ വെള്ളത്തിനടയിലാകുകയായിരുന്നു- ഉദ്യോഗാർഥികൾ ഭീതിയോടെ പറഞ്ഞുനിർത്തി.
ശനിയാഴ്ച രാത്രിയോടെ സെൻട്രൽ ഡൽഹി രജീന്ദർ നഗറിലെ യുപിഎസ്‌സി പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മലയാളി ഉൾപ്പടെ മൂന്നുപേരാണ് മരിച്ചത്. എറണാകുളം കാലടി സ്വദേശി നവീൻ ഡാർവിനാണ് സംഭവത്തിൽ മരിച്ച മലയാളി. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ നവീൻ റിട്ട. ഡിവൈഎസ്പി ഡെൽവിൻ സുരേഷിന്റെയും കാലടി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ജ്യോഗ്രാഫി വകുപ്പ് മുൻ മേധാവിയുമായ ഡോ.ടി.എസ്.ലാൻസ്ലെറ്റിന്റെയും മകനാണ്. ഉത്തർ പ്രദേശ്, തെലുങ്കാന സ്വദേശികളായ ടാനിയ സോണി(25), ശ്രേയ യാദവ്(25) എന്നീവരാണ് മരിച്ച മറ്റ് രണ്ടുപേർ.
കനത്ത മഴയിൽ അഴുക്കുചാലിൽ നിന്നുള്ള വെള്ളമാണ് കോച്ചിങ് സെന്റെറിലെ താഴത്തെ നിലയിലേക്ക് വന്നത്. 150 പേർക്ക് ഇരിക്കാൻ കഴിയുന്ന ലൈബ്രറിയാണ് താഴത്തെ നിലയിൽ പ്രവർത്തിക്കുന്നത്. സംഭവസമയം നിരവധി ഉദ്യോഗാർഥികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.
രാത്രി എട്ടരമുതൽ അകത്തേക്ക് കയറിയ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് കളയാൻ ശ്രമിച്ചെങ്കിലും ഒഴുക്കികളയുന്നതിന് അനുസരിച്ച് കൂടുതൽ വെള്ളം ഒഴുകിയെത്തുകയായിരുന്നെന്ന് ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. നിരവധി കുട്ടികളാണ് സംഭവസ്ഥലത്ത് കുടങ്ങിക്കിടന്നത്. ചെളിവെള്ളം നിറഞ്ഞതിനാൽ മുങ്ങൾ വിദഗ്ധർക്ക് വ്യക്തമായി ഒന്നും കാണാൻ കഴിയാത്ത സ്ഥ്ിതിയായിരുന്നു. ഫർണ്ണീച്ചറുകളും പുസ്തകവുമെല്ലാം കൂടിക്കിടന്ന് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയെന്നും ഉദ്യോസ്ഥൻ പറഞ്ഞു. ഇരുപതോളം കുട്ടികളെയാണ് സ്ഥലത്ത് നിന്ന് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത്.
ഉദ്യോഗാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിലെ ഓടകളിൽ തുറന്ന് പരിശോധന തുടങ്ങിയപ്പോൾ -എക്‌സ്പ്രസ് ഫൊട്ടോ
ശക്തമായ മഴയിൽ വളരെ വേഗത്തിലാണ് വെള്ളം ഒഴുകിയെത്തിയതെന്നും എന്നാൽ മുറിയ്ക്കുള്ളിൽ എങ്ങനെ വെള്ളം എത്തിയെന്നത് സംബന്ധിച്ച് കൃത്യമായി അന്വേഷിക്കുമെന്ന് ഡൽഹി സെൻട്രൽ ഡിസിപി എം ഹർഷവർധൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം ബയോമെട്രിക് സംവിധാനത്തിലൂടെയാണ് കെട്ടിടത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതെന്നും വൈദ്യുതി തടസ്സമുണ്ടായാൽ അകത്തുള്ളവർക്ക് പുറത്തിറങ്ങാൻ മാർഗമില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് രാവിലെ മുതൽ പ്രതിഷേധവുമായി ഉദ്യോഗാർഥികൾ രംഗത്തെത്തി. ഓടകൾ വൃത്തിയാക്കുന്നതിൽ ഭരണകൂടം അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ചായിരുന്നു ഉദ്യോഗാർഥികൾ തെരുവിലിറങ്ങിയത്. എസി മുറികളിലിരുന്ന ഉത്തരവുകൾ പുറപ്പെടുവുക്കുന്നതല്ലാതെ ഓടകളുടെ നവീകരണത്തിന് വേറൊന്നും നടക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തി. അതിനിടെ സ്ഥലത്തെത്തിയ ആം ആദ്മി പാർട്ടി എംപി സ്വാതി മാലിവാളിനെ ഉദ്യോഗാർഥികൾ തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത ഉടൻതന്നെ എംപി മടങ്ങി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
Read More
- ഡൽഹിയിൽ കോച്ചിങ് സെന്റെറിൽ വെള്ളം കയറി; മലയാളി ഉൾപ്പടെ മൂന്ന് പേർ മരിച്ചു
- കാത്തിരിപ്പിന്റെ പതിമൂന്നാം നാളിലും പ്രതീക്ഷയോടെ അർജുനായുള്ള തിരച്ചിൽ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
- നിപ; നാലുപേരുടെ ഫലം കൂടി നെഗറ്റീവ്
- മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ ഓറഞ്ച്
- പുഴയിൽ അടിയൊഴുക്ക് അതിശക്തം, അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ
- തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.