/indian-express-malayalam/media/media_files/XmR05FFn57NuSy6zyIHB.jpg)
ശനിയാഴ്ച മഴ കുറവായത് തിരച്ചിൽ സംഘത്തിന് കൂടുതൽ സഹായകരമായി
ഷിരൂർ: കാത്തിരിപ്പിന്റെ പന്ത്രണ്ടാം നാളിലും അർജുനെ കണ്ടെത്താനാവാതെ ദൗത്യ സംഘം. ഗംഗാവലി പുഴയുടെ ആഴങ്ങളിലിറങ്ങി പരിശോധന നടത്തിയിട്ടും ഇന്നും നിരാശ മാത്രമായിരുന്നു ഫലം. ഞായറാഴ്ച ഡ്രഡ്ജർ എത്തിച്ച് പരിശോധന തുടുമെന്ന് കാൻവാർ എംഎൽഎ സതീശ് സെയിൽ പറഞ്ഞു. പുഴയിൽ കുത്തൊഴുക്കിൽ വ്യാപകമായി കല്ലും മണ്ണൂം മരങ്ങളും അടിഞ്ഞിട്ടുണ്ട്. പുഴയ്ക്ക് അടിത്തട്ടിലേക്ക് പോകുന്നത് ഏറെ ദുഷ്‌കരമാണെന്നും എംഎൽഎ പറഞ്ഞു.
നദിയിൽ നിന്ന് നാലാമത്തെ സിഗ്നൽ ലഭിച്ചിടത്തായിരുന്നു ശനിയാഴ്ച പ്രധാനമായും തിരച്ചിൽ നടത്തിയത്. ദൗത്യ സംഘത്തിനൊപ്പം കുന്ദാപുരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘവും ഇന്ന് തിരച്ചിലിൽ പങ്കാളികളായി. സിഗ്നൽ ലഭിച്ച സ്ഥലങ്ങൾ, നദിയിൽ മൺകൂഞ്ഞ രൂപപ്പെട്ട സ്ഥലം എന്നിവടങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികളുടെ സംഘം പരിശോധന നടത്തി.
തിരച്ചിൽ സംഘത്തിലെ തലവൻ ഈശ്വർ മൽപെ ശനിയാഴ്ച ഗംഗാവലി നദിയിൽ ആറ് തവണയാണ് മുങ്ങിതപ്പിയത്. എന്നാൽ നദിയിലെ ശക്തമായ അടിയൊഴുക്കും കയവും കാരണം അധികനേരം മുങ്ങിതപ്പാൻ സംഘത്തിന് കഴിഞ്ഞില്ല. ബോട്ടിന്റെ എഞ്ചിൻ ഓഫാക്കി, നൂറ് കിലോ ഭാരമുള്ള വടം ശരീരത്തിൽ കെട്ടിയാണ് ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം പുഴയിലിറങ്ങി തിരച്ചിൽ നടത്തിയത്. എന്നാൽ, പുഴയിലെ കുത്തൊഴുക്ക് കാരണം ബോട്ടിന്റെ എഞ്ചിൻ നിർത്തി പരിശോധന തുടരാനാകാത്ത സ്ഥിതിയായിരുന്നു. ഇതിനിടയിൽ ഒരുതവണ വടം പൊട്ടി, ഈശ്വർ മൽപെ നദിയിലെ കുത്തൊഴുക്കിൽ അകപെട്ട് പോയെങ്കിലും നാവിക സേന രക്ഷപ്പെടുത്തുകയായിരുന്നു. വൈകീട്ട് ആറരവരെയും പ്രാദേശിക സംഘം തിരച്ചിൽ തുടർന്നെങ്കിലും ഇരുട്ടും കുത്തൊഴുക്കും കാരണം തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു. രാത്രിയിലും മൺകൂനയിലുള്ള തിരച്ചിൽ തുടരും. അതേ സമയം, ശനിയാഴ്ച മഴ കുറവായത് തിരച്ചിൽ സംഘത്തിന് കൂടുതൽ സഹായകരമായി.
അതിനിടെ, ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്‌നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടർ പറഞ്ഞു.
ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടർ പറഞ്ഞു. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തിരച്ചിൽ തുടരുമെന്നും നേവൽ ബേസിൽ നിന്ന് വിദഗ്ധരെ കൂടെ പരിശോധനയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി പിഎ മുഹമ്മദ്ദ് റിയാസ് പറഞ്ഞു. പുഴയിൽ സീറോ വിസിബിലിറ്റിയാണെന്നും ആരെയും കുറ്റം പറയാനാകില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
Read More
- നിപ; നാലുപേരുടെ ഫലം കൂടി നെഗറ്റീവ്
- മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ ഓറഞ്ച്
- പുഴയിൽ അടിയൊഴുക്ക് അതിശക്തം, അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ
- തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം
- നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗറെ കെട്ടിയിട്ട് തല്ലി തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.