/indian-express-malayalam/media/media_files/nKjArZlhGNDBRQ6aRUTJ.jpg)
പ്രതീകാത്മക ചിത്രം
മീററ്റ്: ഉച്ചഭക്ഷണത്തിന് നോൺ വെജിറ്റേറിയൻ ബിരിയാണി കൊണ്ടുവന്നതിന്റെ പേരിൽ പ്രൈവറ്റ് കോൺവെന്റ് സ്കൂളിൽനിന്നും മൂന്നാം ക്ലാസുകാരനെ പുറത്താക്കിയതായി പരാതി. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. ഏഴുവയസുള്ള കുട്ടിയുടെ അമ്മയും സ്കൂൾ പ്രിൻസിപ്പലും തമ്മിൽ സംഭവത്തിനുപിന്നാലെ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മകനെ പ്രിൻസിപ്പൽ മർദിച്ചെന്നും ആളൊഴിഞ്ഞ മുറിയിൽ അടച്ചിട്ടുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. എന്നാൽ പ്രിൻസിപ്പൽ കുറ്റം നിഷേധിച്ചു. മകനെ സ്‌കൂൾ പ്രിൻസിപ്പൽ മർദിച്ചെന്നും മതമൗലികവാദിയെന്ന് വിശേഷിപ്പിച്ചെന്നും കാട്ടി കുട്ടിയുടെ അമ്മ പരാതി നൽകി. സ്‌കൂൾ രജിസ്റ്ററിൽ നിന്ന് മകന്റെ പേര് നീക്കിയെന്നും ഭാവിയിൽ അവനെ സ്‌കൂളിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നും പ്രിൻസിപ്പൽ തന്നോട് പറഞ്ഞതായും അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ജില്ലാ സ്കൂൾ ഇൻസ്പെക്ടർ (ഡിഐഒഎസ്) വി.പി.സിങ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിക്കുകയും തിങ്കളാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അംറോഹ ജില്ലയിലെ മൂന്ന് സർക്കാർ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരാണ് സമിതിയിലുള്ളത്. റിപ്പോർട്ടിൽ പ്രിൻസിപ്പൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) മോണിക്ക കുമാരി പറഞ്ഞു.
അതേസമയം, സ്‌കൂൾ പ്രിൻസിപ്പൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. “കുട്ടിയെ മർദ്ദിച്ചിട്ടില്ല, ഒരു അധ്യാപകന്റെ മേൽനോട്ടത്തിൽ കമ്പ്യൂട്ടർ മുറിയിൽ മാറ്റി നിർത്തി. സ്കൂൾ കാമ്പസിനുള്ളിലെ ക്ഷേത്രത്തിന് കുട്ടി അശുദ്ധി വരുത്തുകയും സഹപാഠികൾക്ക് ബിരിയാണി നൽകുകയും ചെയ്തു, ഇത് അവരുടെ മാതാപിതാക്കൾ എതിർത്തു. ബുധനാഴ്ച രക്ഷാകർതൃ-അധ്യാപക യോഗം വിളിച്ചിരുന്നു. പക്ഷേ, യോഗത്തിൽ കുട്ടിയുടെ അമ്മ എന്നെ കുറ്റപ്പെടുത്തി," പ്രിൻസിപ്പൽ പറഞ്ഞു.
Read More
- കോവിഡ് കാലത്തെ കോടികളുടെ അഴിമതി; പ്രത്യേക സംഘം അന്വേഷിക്കും
- സ്കൂളിൽ വൈകി എത്തിയാൽ കടുത്ത ശിക്ഷ; ജനലുകളും ഫാനുകളും തല്ലിപ്പൊട്ടിച്ച് വിദ്യാർത്ഥികളുടെ പ്രതിഷേധം
- മദ്യനയ അഴിമതി കേസ്: അരവിന്ദ് കേജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- തമിഴ് സിനിമയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാൻ നടികർ സംഘം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us