/indian-express-malayalam/media/media_files/mQHJNVBCz70CtYUK6zMm.jpg)
ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിയും. (Photo: Twitter/@InsafPK)
ഇസ്‌ലാമാബാദ്: തോഷഖാന അഴിമതി കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 14 വർഷം വീതം തടവ് ശിക്ഷ വിധിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഏതെങ്കിലും പൊതുപദവി വഹിക്കുന്നതിൽനിന്ന് ഇരുവർക്കും 10 വർഷം വീതം വിലക്കും 787 ദശലക്ഷം പാക്കിസ്ഥാനി രൂപ വീതം (ഏകദേശം23 കോടി) പിഴയും വിധിച്ചതായി പാക്ക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനിരിക്കെയാണ് വിധി പുറത്തുവന്നത്.
ഇമ്രാൻഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്തു ലഭിച്ച സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്ക് സർക്കാർ ഖജനാവിഷനിന്നും ലേലത്തിൽ വാങ്ങിയ ശേഷം മറിച്ചുവിറ്റുവെന്നതാണ് കേസ്. 2022 ഓഗസ്റ്റിൽ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസിന്റെ (പിഎംഎൽ-എൻ) നേതൃത്വത്തിലുള്ള സഖ്യസർക്കാർ ഇമ്രാനെതിരെ കേസ് ഫയൽ ചെയ്തതോടെയാണ് തോഷഖാന വിവാദം ശ്രദ്ധ നേടുന്നത്.
1974-ൽ സ്ഥാപിതമായ തോഷഖാന കാബിനറ്റ് ഡിവിഷന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു വകുപ്പാണ്. ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും ഈ വകുപ്പാണ് സൂക്ഷിക്കുന്നത്. തോഷഖാന നിയമങ്ങൾ അനുസരിച്ച്, ഉദ്യോഗസ്ഥർക്ക് ലഭിച്ച സമ്മാനങ്ങളും മറ്റ് സാമഗ്രികളും കാബിനറ്റ് ഡിവിഷനിൽ റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാണ്.
എന്നാല്‍ 2018-ൽ അധികാരത്തിലെത്തിയ ഇമ്രാൻ, അധികാരത്തിലിരുന്ന സമയത്ത് തനിക്ക് ലഭിച്ച നിരവധി സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിനെ എതിര്‍ക്കുകയും അങ്ങനെ ചെയ്യുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്ന് വാദിക്കുകയും ചെയ്തു. പിന്നീട് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മിഷന് (ഇസിപി) ഒരു കത്ത് എഴുതുകയും നാല് സമ്മാനങ്ങളെങ്കിലും വിറ്റതായി സമ്മതിക്കുകയും ചെയ്തു. സൗദി അറേബ്യൻ കിരീടാവകാശി സമ്മാനിച്ച ഗ്രാഫ് വാച്ച്, റോളക്സ് വാച്ചുകൾ, വിലകൂടിയ കഫ്ലിങ്കുകൾ, വിലപിടിപ്പുള്ള പേന, മോതിരം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്നലെ ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിൽ ഇമ്രാൻ ഖാന് പ്രത്യേക കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പത്തു വർഷം തടവുശിക്ഷ വിധിച്ചു. യുഎസിലെ പാക്ക് അംബാസഡർ അയച്ച കത്തിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ വെളിപ്പെടുത്തിയെന്നാണ് കേസ്.
ReadMore:
- 'ഇത് മാനസാന്തരപ്പെടാനുള്ള അവസരം'; ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷത്തോട് നരേന്ദ്ര മോദി
- 14 എം പിമാരുടെ സസ്പെൻഷൻ പിൻവലിച്ചു; പാർലമെന്റിൽ ബജറ്റ് സമ്മേളനം ഇന്ന് മുതൽ
- ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; 3 ജവാന്മാർക്ക് വീരമൃത്യു
- ബിഹാറിലെ സാമൂഹിക നീതി ഉറപ്പാക്കാൻ നിതീഷ് കുമാറിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.