/indian-express-malayalam/media/media_files/2024/10/27/SpN8hYmr45YdYxuVQqB4.jpg)
വിഴിപ്പുറത്തെ സമ്മേളന നഗരിയിൽ നിന്നുള്ള ദൃശ്യങ്ങൾ
ചെന്നൈ: നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറത്തെ വിക്രവണ്ടിയിൽ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. വലിയ ഒരുക്കങ്ങളാണ് സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.
വിഴുപ്പുറത്തെ 85 ഏക്കറിലുള്ള വിശാലമായ മൈതാനത്താണ് സമ്മേളനം നടത്തുന്നത്. 170 അടി നീളത്തിലും 65 അടി വീതിയിലുമാണ് പ്രവർത്തകർക്കിരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് സെക്രട്ടറിയേറ്റിന് സമാനമായ രീതിയിലാണ് സ്റ്റേജ്. പെരിയാറിന്റെയും അംബേദ്കറിന്റെയുമുൾപ്പടെ കട്ടൗട്ടുകളും സമ്മേളന നഗരിയിൽ സ്ഥാപിച്ചിട്ടുണ്ട്. 27 വളണ്ടിയർ ടീമുകളെയാണ് പരിപാടിയുടെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്.
5000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. വിജയ്യ്ക്കും മറ്റു വിശിഷ്ടാതിഥികൾക്കുമായി അഞ്ച് കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചുലക്ഷം പേർ സമ്മേളന നഗരിയിൽ എത്തുമെന്നാണ് പ്രതീക്ഷ. തമിഴ്‌നാടിനു പുറമേ കേരളം, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരാധകരും സമ്മേളനത്തിനെത്തും. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് പാർട്ടി അറിയിച്ചു.
നയപ്രഖ്യാപനം ഇന്ന്
പാർട്ടി നയം ഇന്ന് വിജയ് സമ്മേളനത്തിൽ പ്രഖ്യാപിക്കും. തമിഴകത്തിന്റെ മകനാണ് താനെന്ന് വിജയ് പ്രവർത്തകർക്കെഴുതിയ കത്തിൽ ഊന്നി പറയുന്നുണ്ട്. തമിഴ് വികാരം ഉണർത്തുന്ന പ്രസംഗത്തിന് തന്നെയാണ് സാധ്യത. മറ്റു പാർട്ടികളെ കുറിച്ച് നേരിട്ടുള്ള വിമർശനത്തിലേക്ക് കടക്കുമോയെന്ന് കാത്തിരുന്ന് കാണണം.
/indian-express-malayalam/media/media_files/2024/10/27/l62cRiV8U8R74oi78XUs.jpg)
ദേശീയ തലത്തിലെ നിലപാടും പ്രസക്തമാകും. 2026ലെ തെരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യമെന്ന് വിജയ് പ്രഖ്യാപിച്ചു കഴിഞ്ഞു.വിജയുടെ പാർട്ടി രൂപീകരണത്തിൽ ഡിഎംകെ നേതാക്കൾക്ക് മൗനമാണ്. എഡിഎംകെ വിജയ്യെ പിന്തുണയ്ക്കുമ്പോൾ ബിജെപി വിമർശനമുയർത്തുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.