/indian-express-malayalam/media/media_files/62fWVt2HDcpeKKK3yitD.jpg)
ചെന്നെ: തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'തമിഴക വെട്രി കഴകം' എന്നാണ് പാർട്ടിയുടെ പേര്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ആ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയാണ് ലക്ഷ്യമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മൊബൈൽ ആപ്പും പാർട്ടി ഉടൻ പുറത്തിറക്കും. ഇതിലൂടെ ജനങ്ങൾക്ക് പാർട്ടിയിൽ അംഗമാകാൻ സാധിക്കും. ഒരു കോടി പേരെ ആദ്യ ഘട്ടത്തിൽ അംഗമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കേരളത്തിലെയും കർണാടകയിലെയും വിജയിയുടെ ശക്തവും സംഘടിതവുമായ ആരാധകവൃന്ദം കണക്കിലെടുത്ത് പാർട്ടിയുടെ വ്യാപനം, തമിഴ്‌നാടിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.
''നിലവിലെ തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. ഒരു വശത്ത് പ്രവർത്തനക്ഷമമല്ലാത്ത ഭരണകൂടവും അഴിമതി നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷവുമാണ്, മറുവശത്ത് ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ലക്ഷ്യമാണ്. ഇത് രണ്ടും നമ്മുടെ നാടിന്റെ വളർച്ചയെ തടയുന്നു. തമിഴ് രാഷ്ട്രീയ രംഗത്ത് മാറ്റം വേണമെന്ന് തമിഴ്നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നത് വാസ്തവമായ ഒന്നാണ്. നിസ്വാർത്ഥവും സത്യസന്ധതയും മതേതര സ്വഭാവമുള്ളതുമായ ഒരു പാർട്ടി വരണമെന്ന് അവർ ആഗ്രഹിക്കുന്നു,'' പ്രസ്താവനയിലുണ്ട്.
തമിഴ് മക്കളെയും തമിഴ് സമുദായത്തെയും സഹായിക്കുകയെന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമാണ്. എന്റെ മാതാപിതാക്കൾ കഴിഞ്ഞാൽ എനിക്ക് പേരും പ്രശസ്തിയും തന്നത് അവരാണെന്നും വിജയ് പ്രസ്താവനയിൽ പറയുന്നു.
തമിഴ് രാഷ്ട്രീയത്തിലേക്ക് സജീവമായി പ്രവർത്തിക്കുമെന്നും അതിനുവേണ്ടി ഇപ്പോൾ കരാർവച്ച സിനിമകൾ പൂർത്തിയാക്കിയശേഷം അഭിനയം നിർത്തുമെന്നും വിജയ് അറിയിച്ചിട്ടുണ്ട്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. വിജയ് കുറിപ്പിൽ പറഞ്ഞതനുസരിച്ച് ഇതായിരിക്കും താരത്തിന്റെ അവസാന ചിത്രം.
വിജയുടെ രാഷ്ട്രീയ പ്രവേശനം ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നായിരുന്നു. തമിഴ് ചലച്ചിത്ര മേഖലയിൽ രജനീകാന്തിനൊപ്പം ആരാധക പിന്തുണയുള്ള താരമാണ് വിജയ്. അടുത്തിടെ പ്രളയബാധിതർക്ക് സഹായം നൽകാനും, പാഠ്യവിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കാനും താരം മുൻകൈ എടുത്തിരുന്നു. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
വിജയിയുടെ രാഷ്ട്രീയ പ്രവേശനം, തമിഴകത്തിൻ്റെ സിനിമാ-രാഷ്ട്രീയ ഭൂപ്രകൃതിയുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാകും. എംജിആർ, ശിവാജി ഗണേശൻ, ജയലളിത, അന്തരിച്ച ക്യാപ്റ്റൻ വിജയകാന്ത് തുടങ്ങിയ സിനിമാ രാഷ്ടിയ പ്രവർത്തകരുടെ പാരമ്പര്യമുള്ള സംസ്ഥാനമാണ് തമിഴ്നാട്. 49 കാരനായ വിജയ് തമിഴ്നാട്ടിലെ ശരാശരി രാഷ്ട്രീയക്കാരെക്കാൾ ചെറുപ്പമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us