/indian-express-malayalam/media/media_files/uploads/2020/03/cabinet.jpg)
ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധ നടപടികളുമായി രാജ്യം മുന്നേറവെ കേന്ദ്രമന്ത്രി സഭാ യോഗം ചേര്‍ന്നത് സാമൂഹ്യ അകലം പാലിച്ച്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹവും മറ്റു മന്ത്രിമാരും ഒരു മീറ്റര്‍ അകലം പാലിച്ചാണ് ഇരുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിക്കൂടിയായിരുന്നു ഈ നടപടി.
അടുത്ത മൂന്നാഴ്ചത്തേക്കു രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായിരിക്കുമെന്നു പ്രധാനമന്ത്രി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു മന്ത്രിസഭാ യോഗം ലോക് കല്യാണ്‍ മാര്‍ഗില്‍ സാമൂഹ്യം അകലം പാലിച്ച് നടത്തിയത്. ജനങ്ങള്‍ക്കു കൊറോണ പ്രതിരോധ ബോധവല്‍ക്കരണം നല്‍കുന്നതിനു കൂടിയായിരുന്നു ഈ നടപടി.
Also Read: കോവിഡ്-19: കേരള സർക്കാർ 15 കിലോ അരി ഉൾപ്പടെ അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കും
യോഗത്തില്‍ മുതിര്‍ന്ന മന്ത്രിമാരെല്ലാം പങ്കെടുത്തു. കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാനാവശ്യമായ നടപടികള്‍ക്കു സര്‍ക്കാര്‍ രൂപം നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ലോക്ക് ഡൗണ്‍ ഒരു കര്‍ഫ്യൂ പോലെയാണെന്നും '21 ദിവസത്തെ ലോക്ക് ഡൗണ്‍ വലിയ കാലളയളവ്' ആണെന്നുമാണു വിഷയത്തില്‍ രണ്ടാം വട്ടം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.കാറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു പുറത്തിറങ്ങാതിരിക്കാന്‍ ഒരു ലക്ഷ്മണ രേഖ വയ്ക്കണമെന്നും ആ ലക്ഷ്മണ രേഖ നിങ്ങളുടെ വീടിന്റെ വാതില്‍ പടിയാണെന്നും ഇന്നലെ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Also Read: ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കുന്നു
''ഇത് നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് അത്യാവശ്യമാണ്. തന്റെ ആഹ്വാനം എല്ലാവരും പാലിക്കണം,'' തൊഴുകൈകളോടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ''പ്രധാനമന്ത്രി മുതല്‍ ഗ്രാമത്തിലെ പൗരന്‍ വരെ എല്ലാവര്‍ക്കും നിര്‍ദേശം ബാധകമാണ്. നമ്മുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍, ദുരന്തത്തിന്റെ ആഘാതം എത്രയധികം കുറയ്ക്കാന്‍ സാധിക്കുമെന്ന ഘട്ടത്തിലാണ് ഇന്ത്യ,'' പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് 562 പേര്‍ക്കാണു കൊറോണ വൈറസ് ബാധിച്ചത്. 10 പേര്‍ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ കേരളവും മഹാരാഷ്ട്രയുമാണു മുന്നിലുള്ളത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പലയിടങ്ങളിലും ദിവസവും പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരികയാണ്.
കേരളത്തില്‍ 105 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ നാലുപേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 14 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. തൊട്ടു മുന്‍ ദിവസം 18 പേര്‍ക്കും. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. വൈറസ് ബാധിതര്‍ വിദേശത്തുനിന്ന് എത്തിയതാണു രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ രോഗികളുടെ കൂടാന്‍ ഇടയാക്കിയത്.
Also Read: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും
നിലവിലെ സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നാണു സര്‍ക്കാരുകളുടെയും ആരോഗ്യവിഭാഗത്തിന്റെയും കണക്കുകൂട്ടല്‍. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതു തടയുകയെന്ന ലക്ഷ്യം വച്ചാണു രാജ്യം മുഴുവന്‍ 21 ദിവസത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ ആറുമാസം തടവോ ആയിരം രൂപ പിഴയോ ആണ് ശിക്ഷ. ലോക്ക് ഡൗണ്‍ ലംഘിച്ച് വീടിനു പുറത്തിറങ്ങിയാല്‍ നേരിടാന്‍ സൈന്യത്തെ വിളിക്കുമെന്നും വെടിവച്ചുകൊല്ലുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രഖ്യാപനം.
കേരളത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തിറങ്ങുന്നവര്‍ യാത്രാ ഉദ്ദേശം വ്യക്തമാക്കുന്നതിന് പൊലീസ് നിഷ്‌കര്‍ച്ചി ഫോം പൂരിപ്പിച്ചുനല്‍കണം. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനറജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.