/indian-express-malayalam/media/media_files/2025/10/06/br-gavai-2025-10-06-14-55-54.jpg)
ചിത്രം: എക്സ്
ഡൽഹി: സുപ്രീം കോടതിയിലെ അതിക്രമ ശ്രമത്തിൽ പ്രതികരണവുമായി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. സംഭവത്തിൽ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെന്നും കോടതിയെ സംബന്ധിച്ച് അതൊരു അടഞ്ഞ അധ്യായമാണെന്നും ജസ്റ്റിസ് ബി.ആർ ഗവായ് പറഞ്ഞു. സംഭവം സഹ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനിലും ഞെട്ടലുണ്ടാക്കിയെന്ന് വാദം കേൾക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
നടന്നത് തമാശയല്ലെന്നും പരമോന്നത നീതിപീഠത്തെ അപമാനിക്കലാണെന്നും സംഭവസമയത്ത് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ പ്രതികരിച്ചു. 'അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ്. അത്തരം പ്രവൃത്തി ചെയ്തിട്ട് ക്ഷമ ചോദിച്ചിട്ട് കാര്യമില്ല,' ജസ്റ്റിസ് ഭൂയാൻ പറഞ്ഞു. തികച്ചും മാപ്പർഹിക്കാത്ത സംഭവമാണ് ഉണ്ടായതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു.
തിങ്കളാഴ്ച രാവിലെ കോടതി നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ചീഫ് ജസ്റ്റിസിനുനേരെ അതിക്രമ ശ്രമം ഉണ്ടായത്. രാകേഷ് കിഷോർ എന്ന 71 കാരനായ അഭിഭാഷകനാണ് ഷൂ എറിഞ്ഞത്. സംഭവത്തിൽ, രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. സുപ്രീം കോടതി ബാർ അസോസിയേഷനിൽ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കിയിട്ടുണ്ട്.
Also Read: പദവിയുടെ അന്തസ് ഉയർത്തിപ്പിടിക്കണം, ഖേദമില്ല: ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ അഭിഭാഷകൻ
അതേസമയം, തന്നെയോ തന്റെ മേശയിലോ ഒന്നും തട്ടിയിട്ടില്ലെന്നായിരുന്നു, സംഭവത്തിനു ശേഷം ഇന്ത്യൻ എക്സ്പ്രസിനോട് ചീഫ് ജസ്റ്റിസ് ഗവായ് പ്രതികരിച്ചത്. "ഞാൻ ശബ്ദം മാത്രമേ കേട്ടുള്ളൂ. ഒരുപക്ഷേ അത് ഏതെങ്കിലും മേശയിലോ എവിടെയെങ്കിലുമോ വീണിരിക്കാം. അദ്ദേഹം എന്തോ​ ഉച്ചത്തിൽ വിളിച്ചു പറയുന്നത് മാത്രമേ ഞാൻ കേട്ടുള്ളൂ. ഒരുപക്ഷേ അദ്ദേഹം എറിഞ്ഞത് മറ്റെവിടെയെങ്കിലും വീണതിനാൽ അദ്ദേഹം വിശദീകരിക്കാൻ ശ്രമിച്ചതായിരിക്കാം," ഗവായ് പറഞ്ഞു.
Also Read: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞ് അഭിഭാഷകൻ; അപലപിച്ച് പ്രധാനമന്ത്രി
വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങൾ വേദനയുണ്ടാക്കിയെന്നും അതിനാലാണ് ഷൂ എറിഞ്ഞതെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. തനിക്ക് ഭയമോ ഖേദമോ ഇല്ലെന്നും രാകേഷ് കിഷോർ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരായ പ്രതികരണമാണ് ഉണ്ടായതെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നും കിഷോർ പറഞ്ഞു.
Also Read:എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു: വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
'സെപ്തംബർ 16ന് സുപ്രീംകോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. ചീഫ് ജസ്റ്റിസ് അതിനെ പരിഹസിച്ചുകൊണ്ട് വിഗ്രഹത്തോട് പോയി പ്രാർഥിച്ച് സ്വന്തം തല മാറ്റിവെക്കാൻ പറയൂ...എന്ന് പറഞ്ഞു. സനാതന ധർമവുമായി ബന്ധപ്പെട്ട ഒരു വിഷയം വരുമ്പോൾ സുപ്രീം കോടതി ഇത്തരം ഉത്തരവുകളാണ് പുറപ്പെടുവിക്കുന്നത്. എനിക്ക് വേദന തോന്നി. ഞാൻ ലഹരിയിലായിരുന്നില്ല. അദ്ദേഹത്തിന്റെ നടപടിയോടുള്ള പ്രതികരണമായിരുന്നു,' എന്നും രാകേഷ് കിഷോർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.