/indian-express-malayalam/media/media_files/2025/05/17/briH1btua90NFRSoBDSf.jpg)
ശശി തരൂർ, കനിമൊഴി, സുപ്രിയ സുലെ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനുശേഷം പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ വിവരിക്കാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന 7 പ്രതിനിധി സംഘത്തെ നയിക്കുന്നവരുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ. കോൺഗ്രസിന്റെ ശശി തരൂർ, ഡിഎംകെയുടെ കനിമൊഴി, എൻസിപിയുടെ സുപ്രിയ സുലെ എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്ന പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവർ.
ഇവരെ കൂടാതെ ബിജെപിയുടെ രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയുവിന്റെ സഞ്ജയ് കുമാർ ഝാ, ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെ എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുക. അടുത്ത ആഴ്ചയാണ് 30 അംഗ പ്രതിനിധികൾ വിവിധ സംഘങ്ങളായി പുറപ്പെടുന്നത്. കേരളത്തിൽനിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസും പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടുണ്ട്.
പ്രതിനിധി സംഘം ആദ്യം യൂറോപ്പും ഗൾഫ് രാജ്യങ്ങളും സന്ദർശിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് വൃത്തങ്ങൾ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണങ്ങൾ നടത്തിയതായി പ്രതിനിധികൾ ലോകരാജ്യങ്ങളെ അറിയിക്കും. പാക്കിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ ആഗോള നടപടിയെടുക്കണമെന്നും ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾക്കൊപ്പം, പാക്കിസ്ഥാനിലെ ആക്രമണങ്ങളുടെയും സർക്കാർ പ്രതികരണത്തിന്റെയും വിശദാംശങ്ങൾ പ്രതിനിധികൾ അവതരിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഭീകരവാദത്തിനെതിരെ വിദേശത്തേക്ക് പ്രതിനിധി സംഘത്തെ ഇന്ത്യ അയയ്ക്കുന്നത് ഇതാദ്യമായിട്ടല്ല. 1994 ൽ പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോൾ ജനീവയിൽ യുഎൻ ഹ്യുമൻ റൈറ്റ്സ് കമ്മിഷനിലേക്ക് പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ കാട്ടി ഇന്ത്യയെ കുറ്റപ്പെടുത്താൻ പാക്കിസ്ഥാൻ കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുത്തുകയായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ് എ.ബി. വാജ്പേയി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, സൽമാൻ ഖുർഷിദ് എന്നിവരടങ്ങുന്ന സംഘത്തിന്റെ ദൗത്യം.
2008 ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെയും ഇന്ത്യ പ്രതിനിധി സംഘത്തെ അയച്ചിരുന്നു. സംഭവത്തിൽ പാക്കിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന രേഖകളുമായി വിവിധ പാർട്ടികളുടെ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.