/indian-express-malayalam/media/media_files/ObmHhB3O2i0TcuTtb18z.jpg)
ഫയൽ ചിത്രം
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) പേരും അതിൻ്റെ ക്ലോക്ക് ചിഹ്നവും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് നൽകണമെന്ന് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) പ്രഖ്യാപിച്ചതിന് മിനിറ്റുകൾക്ക് ശേഷം ശരദ് പവാർ വിഭാഗം മാദ്ധ്യമങ്ങളെ കണ്ടിരുന്നു. മുതിർന്ന നേതാവായ ശരദ് പവാർ പാർട്ടിയുടെ പേരും ചിഹ്നവും ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘം അറിയിച്ചു.
നാഷണലിസ്റ്റ്, കോൺഗ്രസ് എന്നീ വാക്കുകൾ നിലനിർത്തുന്നതാണ് പുതിയ പേരെന്ന് പവാറിൻ്റെ പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഉദയ സൂര്യൻ, ചക്രം, ട്രാക്ടർ എന്നിവ പാർട്ടിയുടെ പുതിയ ചിഹ്നത്തിനുള്ള ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ആറ് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കാനിരിക്കുന്നതിനാൽ ബുധനാഴ്ച വൈകിട്ട് നാല് മണിക്കകം പവാർ ഗ്രൂപ്പിനോട് പുതിയ പേര് അവകാശപ്പെടാനും, മൂന്ന് മുൻഗണനകൾ നൽകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.
“വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് പുതിയ പേരും പാർട്ടിയും തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ഞങ്ങൾ അത് ചെയ്യും,” ശരദ് പവാറിൻ്റെ മകളും ബാരാമതിയിൽ നിന്നുള്ള ലോക്‌സഭാ എം.പിയുമായ സുപ്രിയ സുലെ പറഞ്ഞു.
वेळेने दगा दिला तरी काळ बदलतोच
— NCP (@NCPspeaks) February 6, 2024
दाही दिशा अंधारल्या तरी सूर्य उगवतोच#Yodha#SharadPawar#Maharashtrapic.twitter.com/eZ2M3qEejS
തൻ്റെ ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ, തിരഞ്ഞെടുപ്പിൽ കുറഞ്ഞത് നാല് വ്യത്യസ്ത തിരഞ്ഞെടുപ്പ് ചിഹ്നങ്ങളിലെങ്കിലും പവാർ മത്സരിച്ചിട്ടുണ്ട്. ഒരു ജോടി കാളകൾ, ചർക്ക, പശുവും കാളക്കുട്ടിയും, കൈയും ക്ലോക്കും. എൻ.സി.പി സ്ഥാപിക്കുന്നതിന് മുമ്പ് അദ്ദേഹം കോൺഗ്രസ്, കോൺഗ്രസ് (ആർ), കോൺഗ്രസ് (യു), കോൺഗ്രസ് (സോഷ്യലിസ്റ്റ്), കോൺഗ്രസ് (ഐ) തുടങ്ങിയ പാർട്ടികളിലായിരുന്നു.
രണ്ട് എൻ.സി.പി ഗ്രൂപ്പുകളിലെയും എം.എൽ.എമാർക്കെതിരായ അയോഗ്യത ഹർജികളിൽ ഇതുവരെ വിധി വരാത്തതിനാൽ, പവാർ ഗ്രൂപ്പ് പുതിയ പേരും ചിഹ്നവും സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെ നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് മുന്നിൽ പോരാട്ടം കാത്തിരിക്കുകയാണ്. കേസിൽ ജനുവരി 31ന് വാദം പൂർത്തിയായി, ഫെബ്രുവരി 15നകം വിധി പ്രതീക്ഷിക്കുന്നുണ്ട്.
“ഇത് അദൃശ്യ ശക്തിയുടെ വിജയമാണ്. പാർട്ടി സ്ഥാപകനായ വ്യക്തി തന്നെ പരാജയം നേരിട്ടു. പക്ഷെ എനിക്ക് അത് വിചിത്രമായി തോന്നുന്നില്ല. ശിവസേനയ്ക്ക് എതിരായ ഉത്തരവിന് സമാനമായ വിധിയാണ് ഞങ്ങൾക്കും ലഭിച്ചത്. താക്കറെ കുടുംബത്തിനെതിരെയും ഇതേ ഗൂഢാലോചന നടന്നു. ഇത് മഹാരാഷ്ട്രയ്‌ക്കെതിരായ ഗൂഢാലോചനയാണ്. തീരുമാനം ഞങ്ങളെ ഒട്ടും ഞെട്ടിക്കുന്നതല്ല. ശരദ് പവാർ ഈ പാർട്ടിയെ പൂജ്യത്തിൽ നിന്ന് ഉയർത്തി. ഞങ്ങൾ അത് വീണ്ടും ഉയർത്തും. പാർട്ടി ആരുടേതാണെന്ന ചോദ്യം സുപ്രീം കോടതിയിൽ പരിഹരിക്കപ്പെടും," സുപ്രിയ സുലെ പറഞ്ഞു.
Read More
- 'ബിജെപിക്ക് നായകളോടുള്ള പ്രശ്നം മനസ്സിലാകുന്നില്ല': ബിസ്ക്കറ്റ് വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
- ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് പൂട്ടിട്ട് ഉത്തരാഖണ്ഡ്; ഏക സിവിൽ കോഡിലെ പ്രധാന നിർദ്ദേശങ്ങൾ അറിയാം
- രാജ്യത്ത് വൻകിട പരീക്ഷാത്തട്ടിപ്പ്; തിരിച്ചടിയേറ്റത് 15 സംസ്ഥാനങ്ങളിലെ 1.4 കോടി ഉദ്യോഗാർത്ഥികൾക്ക്
- ലോക്സഭ തിരഞ്ഞെടുപ്പ് അരികെ; മോദി എന്തുകൊണ്ടാണ് സഭാ പ്രസംഗത്തിൽ കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നത്?
- ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധിതൻ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.