/indian-express-malayalam/media/media_files/uploads/2020/03/bengali-youth.jpg)
കൊല്‍ക്കത്ത: കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഏഴ് യുവാക്കള്‍ മരത്തിനു മുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നു. ഉറക്കവും വിശ്രമവും മരത്തില്‍. ദിവസം മൂന്ന് നേരം ആഹാരം കഴിക്കുന്നതിനും തുണിയലക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടി മാത്രം മരത്തില്‍ നിന്നും താഴെയിറങ്ങും.
പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ഭാങ്ഡി ഗ്രാമത്തിലാണ് സംഭവം. തറനിരപ്പില്‍ നിന്നും 8-10 വരെയടി ഉയരത്തില്‍ മരക്കട്ടിലുകള്‍ മുള ഉപയോഗിച്ച് ശാഖകളില്‍ കെട്ടിവച്ചിരിക്കുന്നു. ഓരോ കട്ടിലും പ്ലാസ്റ്റിക് ഷീറ്റും കൊതുകുവലയും ഉപയോഗിച്ച് മൂടിയിരിക്കുന്നു. മരത്തില്‍ ലൈറ്റുകളും ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉണ്ട്. അവര്‍ക്ക് മാസ്‌കും നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്നും തിരികെ നാട്ടിലെത്തിയതാണ് ഇവര്‍. ഡോക്ടര്‍മാര്‍ ഇവരോട് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഗ്രാമീണര്‍ മാവിന് മുകളില്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു.
Read Also: കോവിഡ്-19: യുദ്ധകാല അടിസ്ഥാനത്തിൽ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ നടപടിയുമായി കേരളം
"ഞങ്ങള്‍ കൂടുതല്‍ സമയവും മരത്തിന് മുകളിലാണ് ചെലവഴിക്കുന്നത്. ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനും തുണിയലക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമാണ് ഞങ്ങള്‍ താഴെയിറങ്ങുന്നത്. ഞങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടുകഴിയുകയാണ്. ഗ്രാമത്തിലെ ആര്‍ക്കും അപകടസാധ്യത ഉണ്ടാക്കുന്നില്ല. ഗ്രാമീണര്‍ പറഞ്ഞത് ഞങ്ങള്‍ അനുസരിക്കുന്നു," 24 വയസ്സുകാരനായ ബിജോയ് സിങ് ലയ പറയുന്നു. ദി സണ്‍ഡേ എക്‌സ്പ്രസാണ് ഇവരുടെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചെന്നൈയില്‍ ഒരു വാഹന ഭാഗങ്ങള്‍ വില്‍ക്കുന്ന കടയിലാണ് എല്ലാവരും ജോലി ചെയ്തിരുന്നത്. ചെന്നൈയില്‍ നിന്നും ട്രെയിന്‍ കയറി കഴിഞ്ഞ ഞായറാഴ്ച അവര്‍ ഖരഗ്പൂരിലെത്തി. അവിടെ നിന്നും ബസില്‍ പുരുലിയയിലും അവിടെ നിന്നൊരു വാഹനത്തില്‍ ബല്‍റാംപൂരിലുമെത്തി.
Read Also: ലോകത്തെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരി: റിപ്പോർട്ട്
22-നും 24-നും വയസ്സിനിടയിലുള്ളവരാണ് ഏഴുപേരും. തങ്ങള്‍ക്ക് കോവിഡ്-19 വ്യാപനത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും ഗ്രാമത്തില്‍ എത്തുംമുമ്പ് പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.
"ഞങ്ങളാദ്യം ബല്‍റാംപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയി. പൊലീസുകാര്‍ ഞങ്ങള്‍ പറഞ്ഞത് കേട്ടു. ഒരു പ്രാദേശിക ആശുപത്രിയിലേക്ക് അയച്ചു. ആശുപത്രിയില്‍, ഡോക്ടര്‍മാര്‍ ഞങ്ങളുടെ പേരും നമ്പരും എഴുതിയെടുത്തു. ഞങ്ങളോട് 14 ദിവസം ഐസോലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു," ബിമല്‍ സിങ് സര്‍ദാര്‍ പറയുന്നു.
"ഞങ്ങള്‍ ഗ്രാമത്തില്‍ പ്രവേശിക്കാറായപ്പോള്‍ ഗ്രാമീണര്‍ ഞങ്ങളെ തടഞ്ഞു. ഒരു റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലെന്നും ഗ്രാമത്തിനു പുറത്ത് ഒരു മാവിന്‍ മുകളില്‍ എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു," സര്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.
മഴയില്‍ നിന്നും രക്ഷനേടുന്നതിനായി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഓരോ കട്ടിലും മൂടിയിട്ടുണ്ട്.
"അവര്‍ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഐസോലേഷന്‍ കാലത്ത്, അവരില്‍ നിന്നും കുടുബാംഗങ്ങള്‍ക്കും ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കും വൈറസ് വ്യാപിച്ചേക്കാം. ഞങ്ങള്‍ക്ക് ചെറിയ മുറികളാണുള്ളത്. ശരിയാംവിധമുള്ള ഐസോലേഷന്‍ ഇവിടെ സാധ്യമല്ല. ഞങ്ങള്‍ മരത്തിനു മുകളില്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു. അവര്‍ക്ക് എന്താവശ്യമുണ്ടെങ്കിലും ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നു," ഒരു ഗ്രാമീണന്‍ പറഞ്ഞു.
Read Also: Covid-19 Live Updates: കണ്ണൂരിൽ നിരീക്ഷണത്തിലുള്ളയാൾ കുഴഞ്ഞുവീണ് മരിച്ചു
യുവാക്കള്‍ക്ക് ഉപയോഗിക്കുന്നതിന് പ്രത്യേകം പാത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ദിവസവും മൂന്ന് നേരം കുടുബാംഗങ്ങള്‍ അവര്‍ക്ക് ആഹാരം കൊണ്ട് നല്‍കും.
ഏഴുപേരും ചെന്നൈയില്‍ ഒരു വാടക മുറിയിലായിരുന്നു താമസം. ഓരോരുത്തര്‍ക്കും ദിവസം 500 രൂപ വരുമാനം ലഭിക്കും. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല. എങ്ങനേയും നാട്ടിലെത്തിയാല്‍ മതിയെന്നതിനാല്‍ അവര്‍ ചെന്നൈ വിട്ടോടി പോകുകയായിരുന്നു. മരത്തിനുമുകളിലാണ് താമസമെങ്കിലും ഞങ്ങളുടെ വീടിന് അടുത്താണെന്ന സന്തോഷമുണ്ട്, ദിനോബന്ധു പറയുന്നു.
ഇവരെ ഐസോലേഷനില്‍ പാര്‍പ്പിക്കാന്‍ പഞ്ചായത്തും പ്രാദേശിക ഭരണകൂടവും ഒരു സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ബല്‍റാംപൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് നിതായ് മണ്ടോള്‍ പറഞ്ഞു.
Read Also: Coronavirus outbreak: Back from Chennai, 7 youths quarantined on tree outside Bengal village
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.