/indian-express-malayalam/media/media_files/2025/03/25/k4KdNfbM96uvu2PwK9jk.jpg)
Photograph: (Express)
ഹൈദരാബാദ്: തെലങ്കാനയിൽ ടണൽ അപകടത്തിൽ കുടുങ്ങിയ എട്ട് പേരിൽ രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
അപകട സ്ഥലത്തു നിന്ന് 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 9 ന്, തുരങ്കം കുഴിക്കാൻ ഉപയോഗിക്കുന്ന ടണൽ ബോറിങ് മെഷീനിന് സമീപത്തുനിന്ന് ആദ്യത്തെ മൃതദേഹം കണ്ടെത്തിയിരുന്നു. പഞ്ചാബ് സ്വദേശിയായ ഗുർപ്രീത് സിങ് എന്നയാളുടെ മൃതദേഹമായിരുന്നു കണ്ടെത്തിയത്.
അതേസമയം, തുരങ്കത്തിലെ തിരച്ചിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ തെലങ്കാന സർക്കാർ തീരുമാനിച്ചതിന് ഒരു ദിവസത്തിനു ശേഷമാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി യോഗം ചേർന്നിരുന്നു. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
തിരച്ചിലിന് മേൽനോട്ടം വഹിക്കാൻ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 25 ഏജൻസികളുടെ നേതൃത്വത്തിൽ, 700 പേർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു.
ഫെബ്രുവരി 23നാണ്, ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചനപദ്ധതിയുടെ വമ്പൻ ടണലുകളിലൊന്നിൻറെ മേൽക്കൂര ഇടിഞ്ഞ് വീണ് ഇതിനകത്ത് എട്ട് പേർ കുടുങ്ങിയത്. സണ്ണി സിങ്, ഗുർപ്രീത് സിങ്, മനോജ് കുമാർ, ശ്രീനിവാസ്, സന്ദീപ് സാഹു, സന്തോഷ് സാഹു, അനുജ് സാഹു, ജഗത് ഖേസ് എന്നിവരാണ് അപകടത്തിൽപെട്ടത്. ടണലിൻറെ പ്രവേശന കവാടത്തിൽ നിന്ന് ഏതാണ്ട് 13.5 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.
വമ്പൻ ബോറിങ് മെഷീൻ കൊണ്ട് വന്ന് ടണൽ തുരക്കുന്ന ജോലികൾ പുരോഗമിക്കവേയാണ് മേൽക്കൂര രണ്ടിടങ്ങളിലായി ഇടിഞ്ഞുവീണതും, ടണലിലേക്ക് വെള്ളവും ചെളിയും കുതിച്ചൊഴുകി എത്തിയതുമെന്നാണ് തൊഴിലാളികൾ പറയുന്നത്. സിമന്റ് പാളികളും പാറക്കെട്ടുകളും പൊട്ടി വീണ് ബോറിംഗ് മെഷീൻ അപ്പാടെ തകർന്നിരുന്നു.
Read More
- തെലങ്കാന ടണൽ ദുരന്തം: 16 ദിവസങ്ങൾക്ക് ശേഷം ഒരു മൃതദേഹം കണ്ടെടുത്തു
- ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം; അന്വേഷത്തിന് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രീം കോടതി
- ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
- ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു
- മണ്ഡല പുനർ നിർണയം വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമം: പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.