/indian-express-malayalam/media/media_files/2025/01/19/qcRMN7JY8dz9mtgpVklc.jpg)
താനെയിൽനിന്നാണ് വിജയ് ദാസ് എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്
മുംബൈ: ദിവസങ്ങൾ നീണ്ട ഊർജിത അന്വേഷണത്തിനൊടുവിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി മുംബൈ പൊലീസ്. താനെയിൽനിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഇസ്‌ലാം ആണെന്നും ബംഗ്ലാദേശ് വംശജനാണെന്നും പൊലീസ് സ്ഥിരീകരിച്ചു. 30 കാരനായ ഇയാൾ ഇന്ത്യയിലേക്ക് കടന്ന ശേഷം വിജയ് ദാസ് എന്ന പേര് സ്വീകരിച്ചതായും ആറ് മാസം മുമ്പാണ് ഇയാൾ മുംബൈയിൽ എത്തിയതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീക്ഷിത് ഗെഡാം പറഞ്ഞു.
വിജയ് ദാസ് എന്ന പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഹൗസ് കീപ്പിങ് ഏജൻസിയിലാണ് പ്രതി ജോലി ചെയ്തിരുന്നത്. ആറു മാസം മുംബൈയിൽ എത്തി കുറച്ച് നാൾ അവിടെ താമസിച്ചിരുന്നു. പിന്നീട് മടങ്ങിപ്പോയ പ്രതി 15 ദിവസം മുൻപാണ് മുംബൈയിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.
സെയ്ഫ് അലി ഖാന്റെ വീട്ടിൽ നടന്ന സംഭവത്തിന് ശേഷം, താൻ ബാന്ദ്രയിൽ നിന്ന് ദാദറിലേക്ക് ട്രെയിനിൽ കയറിയെന്നും അവിടെ നിന്ന് വർളി കോളിവാഡയിലെ താമസസ്ഥലത്തേക്ക് നടന്നുപോയെന്നും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. "ടിവിയിലും യൂട്യൂബിലും തന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഭയന്നുപോയി. ഉടൻതന്നെ താനെയിലേക്ക് പോയെന്ന് അയാൾ ഞങ്ങളോട് പറഞ്ഞു. അവിടെ ഒരു ബാറിൽ ജോലി ചെയ്തിരുന്നു, ആ പ്രദേശം നന്നായി അറിയാമായിരുന്നുവെന്നും പ്രതി സമ്മതിച്ചു" ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊലീസിനെ കണ്ടതും പ്രതി ഓടി രക്ഷപ്പെടുകയും മൊബൈൽ ഫോൺ ഓഫ് ചെയ്യുകയും ചെയ്തു. ഡിസിപി നവ്‌നാഥ് ധവാലെയുടെ നേതൃത്വത്തിലുള്ള സംഘം ഒടുവിൽ കണ്ടൽക്കാടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 2 നും 2.30 നും ഇടയിലാണ് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ പ്രതി നടനെ കുത്തിപ്പരുക്കേൽപ്പിച്ചത്. ആറു തവണ സെയ്ഫിനെ കുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് സുഖം പ്രാപിച്ചു വരികയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ലോക്കൽ പൊലീസ്, ക്രൈം ബ്രാഞ്ച്, ക്രൈം ഇന്റലിജൻസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതിയുമായി രൂപസാദൃശ്യമുണ്ടെന്ന് സംശയം തോന്നിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും സംഭവുമായി ബന്ധമില്ലെന്ന് കണ്ടെത്തി വിട്ടയച്ചു. സെയ്ഫിന്റെ കെട്ടിടത്തിലെ സിസിടിവിയിൽ പതിഞ്ഞ പ്രതിയുമായി സാമ്യമുള്ളതും ചെറിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതിനാലുമാണ് അയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
പ്രതിയുടെ പുതിയൊരു സിസിടിവി ദൃശ്യം പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. നടനെ ആക്രമിച്ചശേഷം പുറത്തെത്തിയ പ്രതി വേഷം മാറിയാണ് രക്ഷപ്പെട്ടതെന്ന് ഈ സിസിടിവി ദൃശ്യങ്ങളിൽനിന്നും പൊലീസിന് വ്യക്തമായി. ബാന്ദ്ര റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിർണായക ദൃശ്യം ലഭിച്ചത്. തുടർന്ന് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.