/indian-express-malayalam/media/media_files/uploads/2018/10/mohan-bhagwat.jpg)
ബംഗ്ലാദേശിലെ സംഭവങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഭാഗവതിന്റെ വാക്കുകൾ
നാഗ്പൂർ: ജാതീയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ നിഴൽ ഭരണകൂടങ്ങൾ ശ്രമിക്കുകയാണെന്നും അതിനു രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഹിന്ദുസമൂഹങ്ങൾ ജാതിവ്യത്യാസങ്ങൾക്ക് അതീതമായി ഒന്നിച്ചുനിൽക്കണമെന്നും ദളിതരിലേക്കും ദുർബലവിഭാഗങ്ങളിലേക്കും എത്തണമെന്നും ഭാഗവത് ആഹ്വാനം ചെയ്തു.
"നമ്മുടെ വൈവിധ്യങ്ങൾ ദൈവങ്ങളെയും സന്യാസിമാരെയും പോലും വിഭജിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. വാൽമികി ജയന്തി എന്തുകൊണ്ട് വാൽമീകി കോളനികളിൽ മാത്രം ഒതുങ്ങുന്നു. വാൽമീകി രാമായണം എഴുതിയത് മുഴുവൻ ഹിന്ദുസമൂഹത്തിനും വേണ്ടിയാണ്. വാൽമീകി ജയന്തിയും രവിദാസ് ജയന്തിയും എല്ലാവരും ഒരുമിച്ച് ആഘോഷിക്കണം. എല്ലാ ആഘോഷങ്ങളും ഹിന്ദുസമൂഹം ഒരുമിച്ചുകൊണ്ടാടണം. ഈ സന്ദേശമായിരിക്കണം നമ്മൾ സമൂഹത്തിന് നൽകേണ്ടത്"- ആർഎസ്എസ് ആസ്ഥാനത്തു നടത്തിയ വിജയദശമി പ്രസംഗത്തിൽ ഭാഗവത് വ്യക്തമാക്കി.
"സാമൂഹിക ഐക്യവും പരസ്പര ബഹുമാനവുമായിരിക്കണം ആരോഗ്യകരമായ സമൂഹത്തിന്റെ അടിസ്ഥാന വ്യവസ്ഥകൾ. പ്രതീകാത്മകമായ ചില പരിപാടികൾ സംഘടിപ്പിച്ചതുകൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനായില്ല. സമൂഹത്തിലെ എല്ലാ വ്യക്തികളും കുടുംബങ്ങളും തമ്മിൽ സൗഹൃദമുണ്ടായിരിക്കണം. തൊഴിലിടങ്ങളിലും ഇതു പ്രാവർത്തികമാക്കണം. സംസ്‌കാരം, ഭാഷ, ഭക്ഷണം എന്നിവയിൽ വ്യത്യാസങ്ങളുണ്ടായേക്കാം. പക്ഷേ, ഇത്തരം സൗഹൃദങ്ങളാണ് സമൂഹത്തെ ഒന്നിച്ചുനിർത്തുന്നത്.പൊതുവായുള്ള എല്ലാ സംവിധാനങ്ങളിലും എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തണം. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എല്ലാവർക്കും ധാരണയുണ്ടാകണം"- ഭാഗവത് പറഞ്ഞു.
ജാതിവിഭജനങ്ങൾ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഇതിന് മുൻപ് പലതവണ ഭാഗവത് സംസാരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഹിന്ദുക്കൾ ഐക്യപ്പെടുന്നതിനായി ഹിന്ദുസമൂഹം എന്തുചെയ്യണമെന്ന കാര്യത്തിൽ ഭാഗവത് സംസാരിക്കുന്നത്.
"നിഴൽ ഭരണകൂടങ്ങൾ , സാമൂഹിക- രാഷ്ട്രീയ അനീതികളോട് പ്രതികരിക്കുന്നവർ , സാംസ്‌കാരിക മാർക്സിസം എന്നീ വാക്കുകളാണ് ഈ കാലത്ത് ചർച്ചയാകുന്നത്. ഇത്തരം ആശയങ്ങളുമായി മുന്നോട്ടുപോകുന്നവർ സാംസ്‌കാരിക പാരമ്പര്യങ്ങൾക്കു തുരങ്കംവെക്കുന്നവരാണ്. മൂല്യങ്ങളും പാരമ്പര്യങ്ങളും നല്ലതെന്ന് കരുതുന്നവയെല്ലാം നശിപ്പിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ഇതാണ്"- ഭാഗവത് പറയുന്നു.
ബംഗ്ലാദേശിലെ സംഭവങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഭാഗവതിന്റെ വാക്കുകൾ. "നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലെന്താണ് സംഭവിച്ചത്? അവിടെയുണ്ടായ അടിസ്ഥാന പ്രശ്‌നം ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളാണ്.ഇത്തരം അതിക്രമങ്ങൾ നിലനിൽക്കുന്നിടത്തോളം, ഹിന്ദുക്കൾ മാത്രമല്ല എല്ലാ ന്യൂനപക്ഷങ്ങളും അപകടത്തിലാണ്. സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണം. ബംഗ്ലാദേശിൽ ഉയർന്നുവരുന്ന ഇന്ത്യാവിരുദ്ധ കാഴ്ചപ്പാടുകൾക്കു പിന്നിൽ കൃത്യമായ ഗൂഢാലോചനകളുണ്ട്"- മോഹൻ ഭാഗവത് പറഞ്ഞു.കൊൽക്കത്തയിൽ യുവഡോക്ടർ പീഡനത്തിരയായി മരിച്ച സംഭവത്തെയും ആർഎസ്എസ് മേധാവി രൂക്ഷമായി വിമർശിച്ചു.സംഭവത്തിലെ കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ കുറ്റപ്പെടുത്തി.
Read More
- ലെബനോനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ: 22 മരണം
- ആകാശത്ത് വട്ടമിട്ടത് ആശങ്കയുടെ നിമിഷങ്ങൾ; എയർ ഇന്ത്യയോട് വിശദീകരണം തേടി ഡിജിസിഎ
- തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; തീപിടിത്തം: കോച്ചുകൾ പാളം തെറ്റി
- ആശ്വാസം; ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി
- Noel Tata:ടാറ്റയെ ഇനി നോയൽ നയിക്കും
- രത്തൻ ടാറ്റ: മനുഷ്യ സ്നേഹിയായ വ്യവസായ ഇതിഹാസം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.