/indian-express-malayalam/media/media_files/2025/10/18/rashid-khan-2025-10-18-13-18-16.jpg)
ചിത്രം: എക്സ്
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സാധാരണക്കാരായ നാൽപതോളം പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് അഫ്ഗാൻ ടി-20 ക്യാപ്റ്റൻ റാഷിദ് ഖാൻ. പക്‌തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിൽ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങളും കൊല്ലപ്പെട്ടിരുന്നു.
ദാരുണ സംഭവത്തിൽ ഏറെ ദുഃഖിതനാണെന്നും സ്ത്രീകളും കുട്ടികളും ലോക വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് സ്വപ്നം കണ്ട യുവ ക്രിക്കറ്റ് താരങ്ങളും അടക്കം നിരവധി ആളുകളുടെ ജീവൻ അപഹരിച്ച ദുരന്തമാണ് ഉണ്ടായതെന്നും റാഷിദ് ഖാൻ എക്സിൽ കുറിച്ചു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് തികച്ചും അധാർമികവും ക്രൂരവുമാണെന്ന് റാഷിദ് ഖാൻ കുറ്റപ്പെടുത്തി.
Also Read: പാക് വ്യോമാക്രമണത്തിൽ 3 അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു
'അന്യായവും നിയമവിരുദ്ധവുമായ പാക്കിസ്ഥാന്റെ നടപടി മനുഷ്യാവകാശങ്ങളുടെ ഗുരുതര ലംഘനമാണ്. ഇത് ആരും അറിയാതെ പോകരുത്.' ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാനെതിരെ നടക്കാനിരുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറാനുള്ള എസിബിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും റാഷിദ് ഖാൻ കൂട്ടിച്ചേർത്തു.
കാണ്ഡഹാറിലെ സ്പിൻ ബോൾഡാക്ക് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ വ്യോമാക്രമണം എന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തെത്തുടർന്ന്, പാക്കിസ്ഥാനുമായി നടക്കാനിരുന്ന ക്രിക്കറ്റ് ടൂർണമെന്റ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് റദ്ദാക്കിയിട്ടുണ്ട്.
Also Read: പിഎൻബി വായ്പ തട്ടിപ്പ്: രത്‌നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി
ആക്രമണത്തിൽ ഉർഗുൻ ജില്ലയിൽ നിന്നുള്ള കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്. സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ കളിക്കാർ പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷരണയിലേക്ക് പോകുമ്പോഴാണ് കൊല്ലപ്പെട്ടത്. ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ കായിക സമൂഹത്തിനും, കായികതാരങ്ങൾക്കും, ക്രിക്കറ്റ് കുടുംബത്തിനും ഇത് വലിയ നഷ്ടമാണെന്ന് എസിബി പറഞ്ഞു.
Read More: ഞങ്ങൾ നിങ്ങളോടൊപ്പം; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ ഇന്ത്യക്കാരോട് ഓസ്‌ട്രേലിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.