/indian-express-malayalam/media/media_files/2024/12/17/pEZKa1PbhelmHYOuF11U.jpg)
ബംഗ്ലാദേശ്, പലസ്തീൻ ഐക്യരാർഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക പാർലമെൻറിൽ കൊണ്ടുവന്ന ബാഗുകൾ
ന്യൂഡൽഹി: പാർലമെന്റിൽ പലസ്തീൻ ഐക്യദാർഢ്യവുമായി എത്തിയതിന് പിന്നാലെ പുതിയ ബാഗുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ചുള്ള മുദ്രാവാക്യം എഴുതിയ ബാഗുമായാണ് ഇന്ന് പ്രിയങ്ക ഗാന്ധി പാർലമെന്റിൽ എത്തിയത്. മറ്റ് പ്രതിപക്ഷ എംപിമാരും പ്രിയങ്കക്കൊപ്പം സമാനമായ ബാഗുകൾ കൈയിൽ പിടിച്ച് പ്രതിഷേധിച്ചു.
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയതിനെത്തുടർന്ന് ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമസംഭവങ്ങളെ പരാമർശിച്ചുകൊണ്ടാണ് ബാഗിലെ വരികൾ. ബംഗ്ലാദേശി ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം നിൽക്കുക എന്നാണ് ബാഗിലെ വാചകം. തിങ്കളാഴ്ച ലോക്സഭയിലെ ശൂന്യവേളയിൽ നടത്തിയ പ്രസംഗത്തിൽ പ്രിയങ്ക ഗാന്ധി ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടൽ നടത്തണമെന്ന് അവർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ, ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ എന്നിവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സർക്കാർ ഉന്നയിക്കണം. ബംഗ്ലാദേശ് സർക്കാരുമായി ഇത് ചർച്ച ചെയ്യണം. വേദന അനുഭവിക്കുന്നവരെ പിന്തുണയ്ക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ആഭ്യന്തര വിഷയങ്ങളെക്കാൾ വിദേശ ആശങ്കകൾക്ക് മുൻഗണന നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടു. 140 കോടി ഇന്ത്യക്കാരുടെ ആശങ്കകൾ ഉന്നയിക്കാനാണ് രാജ്യത്തുടനീളമുള്ള എംപിമാരെ ഇവിടെ തെരഞ്ഞെടുക്കുന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു. പുരുഷാധിപത്യത്തിനെ എതിർക്കുന്നതിന്റെ മറവിൽ വയനാട് എംപി വർഗീയ സൂചനയാണ് നൽകുന്നതെന്ന് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
1971 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ബംഗ്ലാദേശ് വിമോചന സമരത്തിൽ ഇന്ത്യ നടത്തിയ ഇടപെടലിനെ ഓർമിപ്പിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.