/indian-express-malayalam/media/media_files/2025/01/27/wnLqLVzsgD0jFJdxnNEy.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: രാജ്യത്തെ ഉപഭോക്താവിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്തിനുപിന്നാലെയാണ് വിശദീകരണം.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ നയിക്കുന്നത് രാജ്യതാത്പര്യമാണ്. ഇന്ധനലഭ്യതയും വിലയും അനുസരിച്ചാണ് നയം. ഉപഭോക്താക്കളുടെ താൽപര്യമാണ് പരിഗണിക്കുന്നത്. പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, അമേരിക്കയുമായുള്ള ഊർജ രംഗത്തെ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും യുഎസും ചർച്ച ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ബുധനാഴ്ച മോദിയും പ്രസിഡന്റ് ട്രംപും തമ്മിൽ സംഭാഷണം നടന്നോയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയെന്ന അവകാശവാദത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചില്ല.
"എണ്ണയുടെയും ഗ്യാസിന്റെയും ഒരു പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഞങ്ങൾ മുൻഗണന നൽകിയിട്ടുണ്ട്. ഞങ്ങളുടെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യം വച്ചുള്ളതാണ്," വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
"സ്ഥിരമായ ഊർജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഊർജ നയത്തിന്റെ ഇരട്ട ലക്ഷ്യങ്ങൾ. യുഎസിനെ സംബന്ധിച്ചിടത്തോളം, വർഷങ്ങളായി ഊർജ രംഗത്തെ സഹകരണം വിപുലീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ സഹകരണം വർധിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ തുടരുകയാണ്," വക്താവ് വ്യക്തമാക്കി.
Also Read: ട്രംപ് താരിഫ്: യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി കുറഞ്ഞു, ചൈനയിലേക്കും യുഎഇയിലേക്കും കൂടി
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് പറഞ്ഞത്. മോസ്കോയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലെ ഒരു 'വലിയ ചുവടുവയ്പ്' എന്നാണ് യുഎസ് പ്രസിഡന്റ് ഈ നീക്കത്തെ വിശേഷിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Also Read: ബിഹാർ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും ജെഡിയുവും
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അമേരിക്കൻ ആവശ്യം തള്ളി. ഇതേത്തുടർന്ന് യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തിയിരുന്നു.
Read More: പാക്-അഫ്ഗാൻ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമം; 48 മണിക്കൂർ വെടിനിർത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.