/indian-express-malayalam/media/media_files/2025/09/28/vijay-stampede22-2025-09-28-09-48-45.jpg)
Vijay Rally Stampede Updates
Vijay Rally Stampede Updates: ചെന്നൈ: കരുർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ വീടിന് പോലീസ് കർശന സുരക്ഷ ഏർപ്പെടുത്തി. ദുരന്തത്തിന് പിന്നാലെ ശനിയാഴ്ച ട്രിച്ചിയിൽ നിന്ന് വിജയ് പ്രത്യേക വിമാനത്തിൽ ചെന്നെയിൽ എത്തിയിരുന്നു. നിലവിൽ വിജയ് ചെന്നൈയിലെ നീലാങ്കരൈ എന്ന് തന്റെ സ്വന്തം വീട്ടിൽ കഴിയുകയാണ്. ഇതിനുപിന്നാലെയാണ് പോലീസ് സുരക്ഷ കർശനമാക്കിയത്.
നിലവിൽ വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്ര സർക്കാർ വിജയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇതിനുപുറകെ ചെന്നൈ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിജയ് താമസിക്കുന്ന വീടിന് പ്രത്യേക സുരക്ഷയൊരുക്കിയിരിക്കുന്നത്. വിജയ്‌യുടെ വീട്ടിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷ കർശനമാക്കിയത്.
Also Read:കരൂർ അപകടം; കോടതിയുടെ ആശങ്കയും മുഖവിലയ്‌ക്കെടുത്തല്ല, സംഘാടനത്തിൽ വലിയ പാളിച്ചകൾ
അതേസമയം, ദുരന്തത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വിജയ്‌ക്കെതിരെ വിമർശനവും ശക്തമാണ്. അപകടത്തിന് പിന്നാലെ വിജയ് സംഭവ സ്ഥലത്ത് നിന്ന് ചാട്ടേർഡ് വിമാനത്തിൽ ചെന്നൈയിലേക്ക് പോകുകയായിരുന്നു. രാഷ്ട്രീയക്കാരൻറേതായ യാതൊരു സമീപനമോ രക്ഷാപ്രവർത്തനത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുകയോ വിജയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.
സംഭവം നടന്ന് ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വിജയ് പ്രതികരിച്ചതെന്നും വിമർശനം ഉണ്ട്. ട്വിറ്ററിലാണ് വിജയ് തൻറെ പ്രതികരണം രേഖപ്പെടുത്തിയത്. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതും അസഹനീയവും വിവരണാതീതവുമായ വേദനയിലും ദുഖത്തിലുമാണ് താൻ എന്നാണ് വിജയ് കുറിച്ചത്.
Also Read:നെഞ്ചുപൊട്ടി ഉറ്റവർ; ഹൃദയഭേദകം കരൂരിൽ നിന്നുള്ള കാഴ്ചകൾ
'എന്റെ ഹൃദയം തകർന്നിരിക്കുന്നു, വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതും അസഹനീയവും, വിവരണാതീതവുമായ വേദനയിലും ദുഖത്തിലും പുളയുകയാണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർഥിക്കുന്നു' -സംഭവത്തിൽ വിജയ് വേദന പങ്കുവച്ചു.
Also Read:വിജയ്‌യുടെ റാലിയിൽ അപകടം; സംഘാടനത്തിൽ ഗുരുതരവീഴ്ച, പ്രതികരിക്കാതെ വിജയ്
ഏറ്റവും അവസാനം ലഭിച്ച വിവര പ്രകാരം കരൂരിലുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. മരിച്ചവരിൽ 14 പേർ സ്ത്രീകളാണ്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഏകദേശം 10,000 പേരെയാണ് പരിപാടിയിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയരുടെ എണ്ണം അതിരു കവിഞ്ഞതോടെ വൻ ദുരന്തം സംഭവിക്കുകയായിരുന്നു. ചെന്നൈയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് കരൂർ.
അതേസമയം ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. കൂടാതെ മരിച്ച 39 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.
Read More:മരണനിരക്ക് ഉയരുന്നു; തമിഴ്‌നാടിനെ നടുക്കി വിജയ്‌യുടെ റാലിയ്ക്കിടയിലെ അപകടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.