/indian-express-malayalam/media/media_files/uploads/2017/03/narendra-modimodi1759.jpg)
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്ത സമ്മേളനം വൈകിട്ട് 3 മണിക്ക് നടക്കും
ഡൽഹി: വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിനായി ജനങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പിന്തുണയും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേ ദിവസമായ വെള്ളിയാഴ്ച സമൂഹമാദ്ധ്യമങ്ങളിലൂടെ ആയിരുന്നു ഈ പ്രഖ്യാപനം. "പ്രിയപ്പെട്ട കുടുംബാംഗമേ" എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന ജനങ്ങൾക്കുള്ള തുറന്ന കത്താണ് പ്രധാനമന്ത്രി പങ്കുവച്ചത്.
"നമ്മുടെ ഈ ബന്ധം ഒരു ദശാബ്ദം പൂർത്തിയാക്കുന്നതിൻ്റെ പടിവാതിൽക്കലാണ്. 140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും എന്നെ പ്രചോദിപ്പിക്കുകയും ആവേശഭരിതനാക്കുകയും ചെയ്യുന്നു. പൊതു പങ്കാളിത്തത്തിലാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം കഴിഞ്ഞ 10 കൊല്ലത്തെ ഭരണനേട്ടമാണ്. സാസ്‌കാരിക പൈതൃകവും ആധുനികതയും മുറുകെ പിടിച്ചായിരുന്നു രാജ്യത്തിന്റെ സഞ്ചാരം. രാജ്യത്തിൻ്റെ ക്ഷേമത്തിനായി ധീരമായ തീരുമാനങ്ങൾ എടുക്കാനും അഭിലഷണീയമായ പദ്ധതികൾ ആവിഷ്‌കരിക്കാനും അവ സുഗമമായി നടപ്പിലാക്കാനും എനിക്ക് വലിയ കരുത്ത് നൽകുന്നത് നിങ്ങളുടെ പിന്തുണയാണ്,” മോദി കുറിച്ചു.
“ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പിന്തുണയും എനിക്ക് ആവശ്യമാണ്. ഞങ്ങൾ ഒരുമിച്ച് നമ്മുടെ രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം എഴുതി.
കേന്ദ്രത്തിന് കീഴിലെ ഓരോ പദ്ധതികളും എണ്ണിപ്പറയുന്ന കത്തില്‍, വൈദ്യുതി, വെള്ളം, പാചകവാതകം തുടങ്ങിയവ എല്ലാവര്‍ക്കും ലഭ്യമാക്കിയെന്ന് മോദി പറയുന്നു. ആയുഷ്മാന്‍ ഭാരതിലൂടെ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കി. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും സാമ്പത്തിക സഹായം നല്‍കി. ജിഎസ്ടി നടപ്പാക്കൽ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് സംബന്ധിച്ച നിയമം തുടങ്ങി ചരിത്രപരവും സുപ്രധാനവുമായ നിരവധി തീരുമാനങ്ങൾ എടുക്കാനായെന്നും മോദിയുടെ കത്തില്‍ പറയുന്നു.
ജനങ്ങളെ തൻ്റെ കുടുംബമെന്ന് പരാമർശിച്ച ആർജെഡി നേതാവ് ലാലു പ്രസാദിൻ്റെ പരിഹാസത്തിന് മറുപടിയുമായാണ് ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവന്നത്. “രാജ്യത്തെ ജനങ്ങൾ എന്നെ അവരുടെ സ്വന്തമായാണ് കണക്കാക്കുന്നത്. സ്വന്തം കുടുംബാംഗങ്ങളെപ്പോലെ അവർ എന്നെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് ഈ രാജ്യത്തെ 140 കോടി ജനങ്ങളും എൻ്റെ കുടുംബമെന്ന് ഞാൻ പറയുന്നത്," എന്ന് മാർച്ച് നാലിന് തെലങ്കാനയിലെ അദിലാബാദിൽ നടന്ന റാലിയിലും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്ത സമ്മേളനം വൈകിട്ട് 3 മണിക്ക് നടക്കും. ജമ്മു കശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, എസ്.എസ്. സന്ധു എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.
Read More:
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
- ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.