/indian-express-malayalam/media/media_files/rRkNryQ7t8mje41pDhjq.jpg)
ചിത്രം: എക്സ്/ നരേന്ദ്ര മോദി
ഡൽഹി: റഷ്യ- ഉക്രെയ്ൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയെ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് പറഞ്ഞു. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തേക്ക് റഷ്യ സന്ദർശനം നടത്തുകയാണ്.
ഇന്നലെ മോസ്കോയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് പുടിൻ അത്താഴ വിരുന്ന് നൽകിയിരുന്നു. മോസ്കോയിലെ നോവോ-ഒഗാരിയോവോയിലെ ഔദ്യോഗിക വസതിയിലാണ് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. ചെവ്വാഴ്ച നടക്കാനിരിക്കുന്ന ചർച്ചകൾക്കായി താൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. കൂടിക്കാഴ്ച, ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വളരെയധികം സഹായകമാകുമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദി എന്താണ് സംസാരിച്ചതെന്ന് അറിയാൻ അദ്ദേഹത്തിൻ്റെ പൊതു പരാമർശങ്ങൾ പരിശോധിക്കുമെന്ന്, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
"റഷ്യ- ഇന്ത്യ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ഞങ്ങൾ നേരിട്ട് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇന്ത്യയും മറ്റേതെങ്കിലും രാജ്യവും റഷ്യയുമായി ഇടപഴകുമ്പോൾ, റഷ്യ യുഎൻ അധികാരപത്രത്തെയും, ഉക്രെയ്‌നിൻ്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്ന് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു," സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് പറഞ്ഞു.
2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചതുമുതൽ, ഇന്ത്യയ്ക്കു മേലുള്ള പാശ്ചാത്യരാജ്യങ്ങളുടെ സമ്മർദ്ദം തുടരുകയാണ്. റഷ്യൻ അധിനിവേശത്തിനെതിരെ വ്യക്തമായി അഭിപ്രായം പറയാതെ, യുദ്ധത്തിൻ്റെ ആദ്യ ആഴ്ചകളിൽ നടന്ന ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണത്തിന് ആഹ്വാനം ചെയ്തും, റഷ്യൻ നേതാക്കൾ പുറപ്പെടുവിച്ച ആണവയുദ്ധ ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ചും ഇന്ത്യ നയതന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്.
രാജ്യങ്ങളുടെ പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ബഹുമാനം അന്താരാഷ്ട്ര ക്രമത്തിൻ്റെ അനിവാര്യ ഘടകമാണെന്ന് ഇന്ത്യ ആവർത്തിച്ചു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഏഴ് പതിറ്റാണ്ട് പഴക്കമുണ്ട്. 1970-കൾ മുതൽ, സോവിയറ്റ് യൂണിയനിൽ നിന്ന് ഇന്ത്യ നിരവധി ആയുധങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ദശാബ്ദങ്ങളായി റഷ്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതിക്കാരാണ് ഇന്ത്യ.
ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കാൻ മോദിക്കായെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിൻ അഭിപ്രായപ്പെട്ടു. മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു. റഷ്യൻ സേനയുടെ കൂടെയുള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചയയ്ക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. നരേന്ദ്ര മോദിയുടെ നിർദ്ദേശം വ്ളാദിമിർ പുടിൻ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്ന് സേനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് മോസ്കോയിൽ നടക്കും.
Read More
- കത്വ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി
- ‘വന്നത് സഹോദരനായി, സാധ്യമായതെല്ലാം ചെയ്യും’; മണിപ്പൂർ സന്ദർശനത്തിൽ രാഹുൽ ഗാന്ധി
- 'ചോദ്യ പേപ്പർ ചോർന്നത് തന്നെ'; നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി
- ആന്ധ്രാ സിമൻ്റ് ഫാക്ടറി അപകടം; ചൂട് പദാർത്ഥം ദേഹത്ത് വീണ് 15 പേർക്ക് പരുക്ക്
- വിവാദ പരാമർശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.