/indian-express-malayalam/media/media_files/uploads/2019/12/Parliament.jpg)
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനൊരുങ്ങുകയാണ്. കോവിഡ് വ്യാപനത്തിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ച് വ്യത്യസ്തമാണ് ഇത്തവണത്തെ വർഷകാല സമ്മേളനം.
കോവിഡിനെത്തുടർന്ന് ഉന്നത തല യോഗങ്ങളും സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗങ്ങളും മറ്റും വീഡിയോ കോൺഫറൻസിങ്ങ് രീതിയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. എന്നാൽ പാർലമെന്റ് സമ്മേളനം അത്തരത്തിലല്ല നടത്തുക. പാർലമെന്റ് അംഗങ്ങൾ സഭാ സമ്മേളനത്തിന് നേരിട്ട് പാർലമെന്റിൽ ഹാജരാവും. സാമൂഹിക അകല ചട്ടങ്ങൾ പാലിച്ചാവും സമ്മേളനം. ഇതിനായി പ്രത്യേക തയ്യാറെടുപ്പുകൾ നടത്തും.
Read More: അവസാന വർഷ പരീക്ഷകൾ നടത്താം, കോളേജുകൾ തുറക്കാം; നിലപാടറിയിച്ച് കേന്ദ്രം
രാജ്യസഭാ, ലോക്സഭാ സമ്മേളനങ്ങളിൽ എംപിമാരെ ഇരു സഭകളുടെയും ചേംബറുകളും ഗാലറികളിലുമായി വിന്യസിക്കും. പലയിടങ്ങളിലായി ഇരിക്കുന്ന അംഗങ്ങളെ ബന്ധിപ്പിക്കുന്നതിനായി ഓഡിയോ, വീഡിയോ ആശയവിനിമയ സംവിധാനങ്ങളൊരുക്കും. ഇരു സഭകളുടെയും സമ്മേളന സമയങ്ങൾ പ്രത്യേകം ക്രമീകരിക്കുകയും ചെയ്യും.
രാജ്യസഭാ സമ്മേളനത്തിനായി പ്രത്യേക ക്രമീകരണങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. വലിയ ഡിസ്പ്ലേ സ്ക്രീനുകൾ, ഗാലറികളിലെ ഓഡിയോ സംവിധാനങ്ങൾ, അണുനാശനത്തിനായി അൾട്രാവയലറ്റ് റേഡിയേഷൻ സംവിധാനം, ഓഡിയോ വീഡിയോ കമ്യൂണിക്കേഷനു വേണ്ടി രണ്ട് സഭകളിലെയും ചേംബറുകളെയും ഗാലറികളെയും ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
ഇവ എത്രത്തോളം പ്രവർത്തന സജ്ജമാവുന്നുവെന്ന് പരിശോധിക്കുന്നതിനുള്ള ട്രയൽ റൺ ഉടൻ ആരംഭിക്കും. ഇതിനു മുന്നോടിയായി കഴിഞ്ഞ രണ്ടാഴ്ചയോളമായി ഈ ക്രമീകരണങ്ങൾ പരിശോധിച്ച് വരികയായിരുന്നെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
റിഹേഴ്സലിനും അന്തിമ പരിശോധനയ്ക്കും വേണ്ട ഒരുക്കങ്ങൾ രാജ്യസഭ സെക്രട്ടേറിയറ്റ് കഴിഞ്ഞ രണ്ടാഴ്ചയായി അധികസമയമെടുത്ത് നടത്തിവരികയായിരുന്നെന്ന് അവർ പറഞ്ഞു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഈ ആഴ്ച ആദ്യം തന്നെ നടപ്പാക്കണമെന്ന് രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡു നിർദ്ദേശിച്ചിട്ടുണ്ട്.
Read More: സമയത്തിന് വന്നില്ലെങ്കിൽ പണികിട്ടും; സ്വകാര്യ ട്രെയിനുകള്‍ക്ക് താക്കീതുമായി റെയില്‍വെ
രാജ്യസഭാ ചേംബറിൽ 85 ഇഞ്ച് വലുപ്പമുള്ള നാല് വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും സഭയുടെ നാല് ഗാലറികളിലായി 40 ഇഞ്ച് വലുപ്പമുള്ള ആറ് വലിയ സ്‌ക്രീനുകളും സ്ഥാപിക്കുന്നുണ്ട്. ഗാലറികളിലെ എല്ലാ സീറ്റുകളിലും ആശയവിനിമയത്തിനുള്ള കൺസോളുകൾ സ്ഥാപിക്കും. സഭയുടെ നടപടികളിൽ അംഗങ്ങൾക്ക് അതത് സ്ഥാനത്തിരുന്ന് പങ്കെടുക്കാൻ ഇത് സഹായരകമാവും.
രാജ്യസഭയിലെ ഓരോ ഗാലറിയിലും ഓരോ പാർട്ടികളുടെ അംഗങ്ങൾക്കും നൽകിയ ഇടങ്ങൾ സൂചിപ്പിക്കുന്ന ബോർഡുകളുണ്ടാവും. ഇരുസഭകളിലെയും ചേംബറുകളിലും ഗാലറികളിലുമായി ഇരിക്കുന്ന അംഗങ്ങളുടെ തത്സമയ പങ്കാളിത്തം പ്രാപ്തമാക്കുന്നതിനായി ഇരുസഭകളെയും ബന്ധിപ്പിച്ച് പ്രത്യേക കേബിളുകൾ സ്ഥാപിക്കും.
വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കർ ഓം ബിർളയും ജൂലൈ 17 ന് യോഗം ചേരുകയും അതിൽ വർഷകാല സമ്മേളനം നടത്തുന്നതിനുള്ള വിവിധ സാധ്യതകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ചിനു ശേഷം ഇതുവരെ പാർലമെന്റ് സമ്മേളനം നടന്നിട്ടില്ല. സെപ്തംബറിലാവും വർഷകാല സമ്മേളനം നടക്കുക. ലോക്‌സഭയും രാജ്യസഭയും രാവിലെയും വൈകുന്നേരവുമുള്ള ഷിഫ്റ്റുകളായോ അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിലായോ പ്രവർത്തിക്കുന്ന തരത്തിലാവും സമ്മേളന സമയക്രമം തയ്യാറാക്കുക.
Read More: ആരുടെ ഭീരുത്വം കാരണമാണ് നമ്മുടെ മണ്ണ് ചെെന സ്വന്തമാക്കിയത്: രാഹുൽ ഗാന്ധി
ലോക്‌സഭയിലെ നിലവിലെ 542 അംഗങ്ങളിൽ 168 പേർ ലോക്‌സഭാ ചേംബറിൽ ഇരിക്കും, മറ്റുള്ളവർ ലോക്സഭയുടെ ഗാലറികളിലും രാജ്യസഭയിലെ ചേംബറിലും ഗാലറികളിലുമായും ഇരിക്കും. രാജ്യസഭയിലെ 241 അംഗങ്ങളെ രാജ്യസഭാ, ലോക്സഭാ ചേംബറുകളിലും രാജ്യസഭയിലെ ഗ്യാലറികളിലുമായി വിന്യസിക്കും.
ഈ ക്രമീകരണങ്ങളെല്ലാം മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള ആദ്യത്തെ പാർലമെന്റ് സമ്മേളനത്തിന്റെ പ്രത്യേകതയാണെന്ന് ലോക്സഭാ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇത് കോവിഡ് പ്രതിരോധ യന്ത്രണങ്ങൾ പ്രകാരമുള്ള സാമൂഹിക അകല മാനദണ്ഡത്തിന് അനുസൃതമായാണ് നടക്കുകയെന്നും അവർ പറഞ്ഞു.
Read More: ഇന്ത്യൻ പാരമ്പര്യം, ഇഡ്ഡലി പ്രേമം; മദ്രാസിലെ ബാല്യകാല സ്മരണകളിൽ കമല ഹാരിസ്
പ്രധാനമന്ത്രി, സഭാ അദ്ധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, മറ്റ് പാർട്ടികളുടെ നേതാക്കൾ എന്നിവർക്കായി രാജ്യസഭാ ചേംബറിൽ അവരവരുടെ സീറ്റുകൾ ക്രമീകരിക്കും. മുൻ പ്രധാനമന്ത്രിമാരും മുൻ സഭാ നേതാക്കളുമായ മൻമോഹൻ സിംഗ്, എച്ച്ഡി ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്വാൻ, രാംദാസ് അത്താവാലെ എന്നിവർക്കും അവിടെ സീറ്റുകൾ ക്രമീകരിക്കും. മറ്റ് മന്ത്രിമാരുടെ ഇരിപ്പിടങ്ങൾ ഭരണപക്ഷ പാർട്ടികൾക്കായി നൽകിയ സീറ്റുകളിൽ ഉൾപ്പെടും.
രാജ്യസഭാ സമ്മേളനത്തിൽ സഭയുടെ ചേംബറിൽ 60 അംഗങ്ങൾക്കും ഗാലറികളിൽ 51പേർക്കുമാണ് ഇരിപ്പിടമുണ്ടാവുക. ഗാലറികളിൽ ആദ്യ വരി ഒഴിച്ചിടും. സഭയിലെ ശേഷിക്കുന്ന 132 അംഗങ്ങൾക്ക് ലോക്സഭാ ചേംബറിലായിരിക്കും ഇരിപ്പിടം. സാമൂഹിക അകലം നിർദേശ പ്രകാരമാണ് ഇരിപ്പിടങ്ങൾ തമ്മിലുള്ള അകലമുണ്ടാവുക.
പാർട്ടികൾക്ക് അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ചേംബറുകളിലും ഗാലറികളിലും സീറ്റുകൾ അനുവദിക്കും. ഉദ്യോഗസ്ഥ, മാധ്യമ ഗാലറികളിലെ ഇരിപ്പിടങ്ങളും സാമൂഹിക അകല ചട്ടം പ്രകാരം ക്രമീകരിക്കും. 15 വീതം പേർക്കാണ് ഈ ഗാലറികളിൽ ഇടമുണ്ടാവുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.