/indian-express-malayalam/media/media_files/2024/11/17/UcBbSFRq499Hecr6wgyA.jpg)
എൻ ബിരേൻ സിങ ,കോൺറാഡ് സാങ്മ
ന്യൂഡൽഹി:മണിപ്പൂരിനെ അശാന്തമാക്കി വീണ്ടും വംശീയ സംഘർഷങ്ങൾക്ക് തുടക്കമിട്ടതിന് പിന്നാലെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടി. കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ബിരേൻ സിങ് നയിക്കുന്ന സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഒരു വർഷത്തിൽ അധികമായി തുടരുന്ന ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടിയാണ് എൻപിപി സഖ്യത്തിൽ നിന്നും പിൻമാറുന്നത്. ബിജെപി കഴിഞ്ഞാൽ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയാണ് നാഷണൽ പീപ്പിൾസ് പാർട്ടി.
എന്നാൽ അറുപത് അംഗ നിയമസഭയിൽ 37 സീറ്റുകൾ ബിജെപിക്ക് സ്വന്തമായുള്ളതിനാൽ എൻപിപിയുടെ പിൻമാറ്റം സർക്കാരിന് ഭീഷണിയാകില്ല. ഏഴ് അംഗങ്ങളാണ് നിലവിൽ എൻപിപിയ്ക്കുള്ളത്. 53 അംഗങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ച എൻഡിഎയ്ക്ക് എൻപിപി പിൻമാറിയാലും 46 അംഗങ്ങളുടെ പിന്തുണയുണ്ട്.
അതേസമയം, മണിപ്പൂരിൽ വീണ്ടും സംഘർഷം വ്യാപിക്കുമ്പോൾ കേന്ദ്ര ഇടപെടലിന് സാധ്യത. മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാർ ഇരച്ചു കയറാൻ ശ്രമിക്കുകയും ബിജെപി കോൺഗ്രസ്, എംഎൽഎമാരുടെ വസതിയടക്കം ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മണിപ്പൂർ വിഷയം അടിയന്തിരമായി പരിഗണിക്കുന്നത്.
മണിപ്പൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ പാർട്ടി പരിപാടികൾ ഉൾപ്പെടെ റദ്ദാക്കിയാണ് അമിത് ഷാ ഡൽഹിക്ക് മടങ്ങിയത്. മണിപ്പൂർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ അമിത് ഷാ അടിയന്തിര യോഗം വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.