/indian-express-malayalam/media/media_files/2025/03/18/TJEfNR7b8lWkGNBtJ10z.jpg)
വെടിനിർത്തൽ കരാർ നിലവിൽവന്നശേഷം ഗാസയിൽ ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്
ജെറുസലേം: ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 19 ന് വെടിനിർത്തൽ കരാർ നിലവിൽവന്നശേഷം ഗാസയിൽ ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അതേസമയം, വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയൊന്നുമില്ല.
ഗാസയിലെ ഹമാസ് ഭീകരരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം, വെടിനിർത്തൽ കരാർ നിർദേശങ്ങൾ ഹമാസ് നിരസിച്ചതായി ഇസ്രായേൽ സർക്കാർ ആരോപിച്ചു. ഹമാസിനെതിരെ ഇസ്രായേൽ കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ജനുവരിയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം, ഏകദേശം 2,000 പലസ്തീൻ തടവുകാരെ വിട്ടുനൽകുന്നതിന് പകരമായി ഹമാസ് 33 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചു, അഞ്ച് തായ് പൗരന്മാരെയും മോചിപ്പിച്ചു. എന്നാൽ, ബാക്കിയുള്ള 59 ഇസ്രായേലി ബന്ദികളെ വിട്ടുനൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പരാജയപ്പെട്ടു. ഗാസയിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായി പിന്മാറണമെന്നായിരുന്നു ഹമാസിന്റെ ആവശ്യം. എന്നാൽ, ഇസ്രായേൽ അതിനു തയ്യാറായില്ല. ഇസ്രായേൽ കരാർ ലംഘിച്ചുവെന്നായിരുന്നു ഹമാസ് ആരോപണം.
2023 ഒക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം 48,500 ൽ അധികം ആളുകൾ മരിച്ചതായി ബിബിസിയെ ഉദ്ധരിച്ച് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഹമാസ് ഏകദേശം 1,200 ഇസ്രായേലികളെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.