/indian-express-malayalam/media/media_files/2025/03/15/wm1x42aWDzp6CDCywCG3.jpg)
ചിത്രം: എക്സ്/ The White House
ഡൽഹി: അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, റഷ്യ, പാക്കിസ്ഥാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്ക. 43-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം തടയുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യാനാണ് നീക്കം. യാത്ര വിലക്ക് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
പുതിയ യാത്ര നിരോധനം നിലവിൽ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരുടെ അവലോകനത്തിലാണെന്നാണ് റിപ്പോർട്ട്. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് പൗരന്മാര്‍ക്ക് വിസാ വിലക്കുള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് നീക്കം. റെഡ്, ഓറഞ്ച്, യെല്ലോ ലിസ്റ്റുകളായാണ് രാജ്യങ്ങളെ തരംതിരിക്കുക.
റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തരകൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂർണ്ണമായും വിലക്കും.
ബെലാറസ്, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, പാകിസ്ഥാൻ, റഷ്യ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങി പത്ത് രാജ്യങ്ങളെയാണ് ഓറഞ്ച് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്ര നിയന്ത്രണം ഉണ്ടാകുമെങ്കിലും പൂർണ്ണ വിലക്ക് ഏർപ്പെടുത്തില്ല. ഓറഞ്ച് ലിസ്റ്റിലെ പൗരന്മാർ കർശന പരിശോധനാ നടപടിക്രമങ്ങളും നിർബന്ധിത വിസ അഭിമുഖങ്ങളും നേരിടേണ്ടിവരും. അതേസമയം, ഈ രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നരായ ബിസിനസ്സുകാർക്ക് യാത്ര അനുമതി ഉണ്ടായിരിക്കും.
ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ബുർക്കിന ഫാസോ, കാമറൂൺ, കേപ് വെർഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മാലി, മൗറിറ്റാനിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, വാനുവാട്ടു, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് യെല്ലോ ലിസ്റ്റിലുള്ളത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഈ രാജ്യങ്ങൾക്ക് 60 ദിവസത്തെ സമയം നൽകും. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഈ രാജ്യങ്ങളെ ഓറഞ്ച് അല്ലെങ്കിൽ റെഡ് ലിസ്റ്റിലേക്ക് മാറ്റും.
ട്രംപിന്റെ സിഗ്നേച്ചർ നയങ്ങളിലൊന്നിലേക്കുള്ള തിരിച്ചുവരവിനെയാണ് പുതിയ യാത്രാ നിരോധനം അടയാളപ്പെടുത്തുന്നത്. ഒന്നാം ട്രംപ് ഭരണകൂടം ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യം വച്ച് യാത്രാ നിരോധനം പുറപ്പെടുവിച്ചിരുന്നു. ഈ നിരോധനം യുഎസിലുടനീളം നിയമപോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമാകുകയും ചെയ്തു. നിരോധനത്തിന്റെ ആദ്യകാല പതിപ്പുകൾ ഫെഡറൽ കോടതികൾ തടഞ്ഞുരുന്നുവെങ്കിലും 2018-ൽ സുപ്രീം കോടതി പരിഷ്കരിച്ച പതിപ്പ് ശരിവച്ചു.
എട്ടു രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനം നിയന്ത്രിക്കാനായിരുന്നു കോടതി അനുവാദം നൽകിയത്. ഇതിൽ ആറെണ്ണവും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായിരുന്നു. എന്നാൽ, അധികാരമേറ്റയുടൻ, മുൻ പ്രസിഡന്റ് ജോ ബൈഡൻ യാത്രാ വിലക്കുകൾ പിന്വലിച്ചു. വിവേചനപരം, അമേരിക്കൻ മൂല്യങ്ങൾക്ക് വിരുദ്ധം എന്നായിരുന്നു വിലക്കിനെ ബൈഡൻ വിശേഷിപ്പിച്ചത്. "ദേശീയ മനസ്സാക്ഷിക്ക് മേലുള്ള കളങ്കം," എന്നും അന്ന് ബൈഡൻ പറഞ്ഞിരുന്നു.
Read More
- യുക്രൈയിൻ യുദ്ധം; കർസ്കിൽ കീഴടങ്ങുന്ന യുക്രൈൻ സൈനികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പുടിൻ
- പാക്കിസ്താനിൽ ട്രെയിൻ തട്ടിയെടുത്ത സംഭവം; മുഴുവൻ ബന്ദികളേയും മോചിപ്പിച്ചെന്ന് സൈന്യം
- പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയ സംഭവം; ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു
- പാക്കിസ്ഥാനിൽ ട്രെയിനുനേരെ ആക്രമണം; 182 യാത്രക്കാരെ ബന്ദികളാക്കി, 20 സൈനികർ കൊല്ലപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.