/indian-express-malayalam/media/media_files/opVH0bpbq1eqmO3Pgvs7.jpg)
എക്സ്പ്രസ് ചിത്രം
പാട്ന: നീറ്റ് യു.ജി പ്രവേശന പരീക്ഷയിലെ ചോദ്യ പേപ്പർ ചോർച്ചയുടെ പിന്നിൽ പ്രവർത്തിച്ച മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് സിബിഐ. നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച ഘട്ടം മുതൽ ഒളിവിലായിരുന്ന പ്രതി രാകേഷ് രഞ്ജൻ എന്ന റോക്കിയെയാണ് പട്‌നയിൽ നിന്ന് പിടികൂടിയത്. ചോദ്യ പേപ്പർ ചോർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചെന്ന് അന്വേഷണ സംഘം സംശയിക്കുന്ന ഇയാളെ പ്രത്യേക കോടതിയിൽ ഹാജരാക്കി, 10 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.
അതിനിടെ, രാകേഷുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കൂടുതൽ തെളിവുകൾക്കായി പട്‌നയിലും കൊൽക്കത്തയിലും മറ്റ് നാല് സ്ഥലങ്ങളിലും ബിഹാറിലെ രണ്ട് സ്ഥലങ്ങളിലും തിരച്ചിൽ തുടരുകയാണ്. പിടിയിലായിരിക്കുന്ന രാകേഷ് കേസിലെ മുഖ്യ സൂത്രധാരൻ സഞ്ജീവ് മുഖിയയുടെ ബന്ധുവാണെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. രാകേഷ് രഞ്ജനായി ഈ ആഴ്ച ആദ്യം ബിഹാറിലും ജാർഖണ്ഡിലുമായി 15 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.
അതേ സമയം നീറ്റ് ചോദ്യ പേപ്പർ ചോർച്ച സംബന്ധിച്ച പരാതികൾ സുപ്രീം കോടതി പരിഗണിച്ച് വരികയാണ്. യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ. പുനഃപരീക്ഷയെ എതിർക്കുന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് കേന്ദ്രവും എൻടിഎയും സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ക്രമക്കേട് നടന്നത് ചിലയിടങ്ങളിൽ മാത്രമാണെന്നാണ് വിശദീകരണം. കേന്ദ്രവും സിബിഐയും അടക്കം സമർപ്പിച്ച റിപ്പോർട്ടുകൾ എതിർകക്ഷികൾക്ക് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.