/indian-express-malayalam/media/media_files/Aivwpn96ZpqGXAvD3yoN.jpg)
ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ഡൽഹി: ഇ.ഡിയേയും സിബിഐയേയും കൂട്ടുപിടിച്ച് ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാതുവെപ്പ് നടത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ഈ തിരഞ്ഞെടുപ്പിനായി നരേന്ദ്ര മോദി തന്നെയാണ് അമ്പയർമാരെ തിരഞ്ഞെടുത്തത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ തട്ടിപ്പ് നടത്താതെയും മാധ്യമങ്ങളെയും സോഷ്യൽ മീഡിയയേയും സമ്മർദ്ദം ചെലുത്താതെയും അവർ ഈ പറയുന്ന 400 സീറ്റ് എങ്ങനെ ലഭിക്കാനാണെന്നും രാഹുൽ ചോദിച്ചു.
"വാതുവെപ്പ് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? അമ്പയറെ സമ്മർദ്ദത്തിലാക്കി, കളിക്കാരനെ പണം കൊടുത്തു വാങ്ങി, ക്യാപ്റ്റനെ ഭയപ്പെടുത്തി, മത്സരം വിജയിക്കുന്നതിനെയാണ് അങ്ങനെ വിളിക്കാറുള്ളത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിനായി നരേന്ദ്ര മോദി അമ്പയർമാരെ തിരഞ്ഞെടുത്തു. അദ്ദേഹത്തിൻ്റെ ഈ 400 സീറ്റ് മുദ്രാവാക്യം വോട്ടിങ് മെഷീനിൽ തട്ടിപ്പ് നടത്താതെ സാധ്യമല്ല. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും അവർ സമ്മർദ്ദം ചെലുത്തുന്നു," രാഹുൽ പറഞ്ഞു.
"ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നു, ഞങ്ങൾക്ക് വിഭവങ്ങളില്ല. നേതാക്കളെ ഭീഷണിപ്പെടുത്തുന്നു, സർക്കാരിനെ താഴെയിറക്കുന്നു. ഇത് ഒത്തുകളിക്കാനുള്ള ശ്രമമാണ്. നരേന്ദ്ര മോദിയും ഏതാനും വ്യവസായികളും ചേർന്നാണ് ഈ ഒത്തുകളി നടത്തുന്നത്. ബിജെപി ഈ ഒത്തുകളി നടത്തുന്നത് രാജ്യത്തിൻ്റെ ഭരണഘടന അതിൻ്റെ ജനങ്ങളുടെ കയ്യിൽ നിന്ന് തട്ടിയെടുക്കാനാണ്. ഭരണഘടന ഇല്ലാതാകുന്ന ദിവസം, ഇന്ത്യയ്ക്ക് അതിജീവിക്കാൻ കഴിയില്ല. ഇതാണ് അവരുടെ ലക്ഷ്യം. ഭരണഘടനയില്ലാതെ രാജ്യത്തെ പൊലീസ്, ഭീഷണി, ബലപ്രയോഗം എന്നിവയിലൂടെ നയിക്കാമെന്ന് അവർ കരുതുന്നു. എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ലോകത്ത് ഒരു ശക്തിയുമില്ല," രാഹുൽ പറഞ്ഞു.
"നിങ്ങൾ പൂർണ്ണഹൃദയത്തോടെ വോട്ട് ചെയ്തില്ലെങ്കിൽ, അവരുടെ ഒത്തുകളി വിജയിക്കും. അത് വിജയിക്കുന്ന ദിവസം നമ്മുടെ ഭരണഘടന അവസാനിക്കും. അത് സംഭവിക്കുന്ന ദിവസം ഇന്ത്യയുടെ ഹൃദയത്തിന് വലിയ പ്രഹരം ഏൽക്കും. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നരേന്ദ്ര മോദി പുറത്താക്കി. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ചു. ഞങ്ങളുടെ അക്കൗണ്ടുകൾ സീൽ ചെയ്തു. എന്തുകൊണ്ട് ഇതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ചെയ്യാതെ ഇപ്പോൾ തന്നെ ചെയ്യുന്നു? ബിജെപി ഭരണഘടന മാറ്റിയാൽ രാജ്യം മുഴുവൻ കത്തിയെരിയപ്പെടും. ഈ തിരഞ്ഞെടുപ്പ് വോട്ടിൻ്റെ കാര്യമല്ല. ഇത് ഭരണഘടനയെ രക്ഷിക്കാനുള്ളതാണ്," രാഹു ഗാന്ധി പറഞ്ഞുനിർത്തി.
മോദി പ്രതിപക്ഷ സഖ്യത്തെ ഭയപ്പെടുകയാണെന്നും നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും കോൺഗ്രസ് ദേശീയാദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. സംസ്ഥാനങ്ങളെ തകർത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മോദി ജനാധിപത്യം ഇഷ്ടപ്പെടുന്നില്ലെന്നും ഏകാധിപത്യമാണ് രീതിയെന്നും ഖാർഗെ വിമർശിച്ചു.
Read More
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
- എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ; കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- 25,000 രൂപയിൽ നിന്ന് 95 ലക്ഷം രൂപയായി: ലോക്സഭാ സ്ഥാനാർത്ഥികൾക്ക് 'ഔദ്യോഗികമായി' ചെലവഴിക്കാൻ കഴിയുന്ന തുക എത്ര?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.